2020 ഒക്‌ടോബർ 18, ഞായറാഴ്‌ച

പ്രവാസിയുടെ കൊറോണ കാല യാത്ര

 പ്രവാസിയുടെ കൊറോണ കാല യാത്ര

എം .പി .എസ്സ്.വീയ്യോത്ത്

ഭാഗം: ഒന്ന്

2020 ഒക്ടോബർ 15 നാണ് രണ്ട് വ്യാഴവട്ടക്കാലം നീണ്ടു നിന്ന എൻ്റെ പ്രവാസ ജീവിതത്തിൽ നിന്നും നാടിൻ്റെ ഹരിതാഭയിലേക്ക് ചേക്കേറിയത്. പ്രവാസത്തേക്കുറിച്ച് പറയുമ്പോൾ പിന്നിട്ട വഴിത്താരകളിൽ എന്നെ വിട്ട് പോയവരും മൺമറഞ്ഞ് പോയവരും മുതൽ കട്ടപ്പാരയും കൊണ്ട് വിടാതെ പിന്തുടർന്നവർ, ശത്രുവായി കണ്ടവർ വരെയുണ്ടാവും. ഈ എഴുത്ത് ആരെയും നോവിക്കുവാനായല്ല എന്ന് ഇവിടെ ചേർത്ത് കൊള്ളുന്നു. 

കാലത്ത് ഒമ്പതര മണിയോടെ താമസസ്ഥലമായ ദുബായ് ഇൻഡർ നേഷനൽ സിറ്റിയിലെ റൂം നമ്പർ 312 ൽ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കായുള്ള വാഹനം ലക്ഷ്യമാക്കി നടക്കുമ്പോൾ  എൻ്റെ സഹോദരൻ സുനേഷും അനുഗമിച്ചിരുന്നു. അവനോട് യാത്ര പറഞ്ഞ് ഞങ്ങളുടെ വാഹനം മുന്നോട്ട് നീങ്ങിത്തുടങ്ങിയപ്പോൾ മനസ്സിൽ പല ഓർമ്മകളും മിന്നി മായുന്നുണ്ടായിരുന്നു.

അൽപ്പനേരത്തിനുള്ളിൽ ഞങ്ങൾ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാമത്തെ ടെർമിനലിലെ ഡിപ്പാർച്ചർ ഗേറ്റിന് മുമ്പിൽ എത്തിച്ചേർന്നു. ഞാൻ ഒത്തിരി നേരത്തെ എത്തിച്ചേർന്നതിനാലും വിമാനത്താവളത്തിലെ കൊറോണ പ്രോട്ടോക്കോൾ പ്രകാരം അകലം പാലിച്ച് ഒത്തിരി സമയം മറ്റുള്ളവരേപ്പോലെ വെയ്റ്റിംഗ് ഏരിയയിൽ ചെന്ന് കാത്തിരിക്കേണ്ടതായും വന്നു.

പിന്നെപ്പോഴോ ഒരു ഉദ്യോഗസ്ഥൻ ''ഏയർ ഇന്ത്യാ എക്സ്പ്രസ് കണ്ണൂർ ! കണ്ണൂർ ! "എന്ന് വിളിച്ച് അറിയിച്ച പ്രകാരം ഞാനും മറ്റുള്ളവരോടൊപ്പം വരിയിൽ രണ്ട് മീറ്റർ അകലം പാലിച്ച് ചേർന്നു നിന്ന് നീങ്ങി. അവിടെ ചില ഉദ്യോഗസ്ഥർ എയർ സുവിധ എന്ന അപേക്ഷാ ഫോറം എടുത്ത് കയ്യിൽ സൂക്ഷിക്കാൻ എന്നോട് ആവശ്യപ്പെട്ടു. കണ്ടറിൽ ലഗേജും നിക്ഷേപിച് ബോർ സിംഗ് പാസ്സും വാങ്ങി സുരക്ഷാ പരിശോധനയും എമിഗ്രേഷൻ പരിശോധനയും കഴിഞ്ഞ് ഡ്യൂട്ടിഫ്രീയും കടന്ന് എനിക്ക് പോവേണ്ട വിമാനത്തിലേക്ക് കയറാനുള്ള ഗേറ്റിനരികിൽ ഊഴവും കാത്തിരിപ്പുറപ്പിച്ചു. അതിനിടയിലാണ് ഒരു സ്ത്രീ അവരുടെ മകനേ പീ പീ .ഇ കിറ്റ് ധരിക്കാൻ സഹായിക്കുന്നത് എൻ്റെ ശ്രദ്ധയിൽ പതിഞ്ഞത്. നിയമങ്ങൾ പാലിക്കാനും പാലിക്കപ്പെടാനും ഉള്ളതാണ് എന്ന ചിന്തയിൽ ഞാനും ഒരു വിധം കയ്യിൽ കരുതിയിരുന്ന പി പി ഇ കിറ്റ് ധരിച്ചു. എല്ലാം കൂടി ശരിക്കും തെയ്യം കെട്ടിയത് പോലെ തോന്നി. പക്ഷേ ഞാനടക്കം അഞ്ചോ ആറോ പേരാണ് ഇത്തരത്തിൽ പി.പി.ഇ.കിറ്റ് ധരിച്ചിരുന്നത്. പലർക്കും കയ്യുറകൾ പോലും ഇല്ലായിരുന്നു താനും. ചിലരുടെ സംസാരത്തിൽ സൌജന്യമായി കിട്ടിയാൽ ധരിക്കാം അല്ലാതെ പണം കൊടുത്ത് വാങ്ങാനോ? എന്നത് വ്യക്തമായിരുന്നു.

ഉദ്ദേശം രണ്ടു മണിയോടെ എൽ ഇ ഡി ബോർഡിൽ ഏയർ ഇന്ത്യാ എക്സ്പ്രസ്സ് കണ്ണൂർ എന്നത് തെളിഞ്ഞു. അങ്ങനെ ഞാനും മറ്റ് യാത്രക്കാർക്കൊപ്പം വിമാനത്തിനകത്തേക്ക് പ്രവേശിച്ചു. വിമാനത്തിനുള്ളിൽ സീറ്റിൽ കിടന്ന് കിട്ടിയ ഏയർ ഇന്ത്യാ എക്സ്പ്രസ്സ് വക മുഖ കവചവും മാസ് കും മറ്റു മടങ്ങുന്ന കിറ്റ് പലരും തങ്ങളുടെ പക്കലുള്ള സഞ്ചികളിൽ അടുക്കി വയ്ക്കുന്നത് കണ്ടപ്പോൾ എൻ്റെ മുഖത്ത് ഒരു ചിരി പടർത്തി .സംസ്കാര സമ്പന്നർ എന്ന് സ്വയം കരുതുന്ന നമ്മിലെ ഇത്തരം പെരുമാറ്റങ്ങൾക്ക്  എന്താ പറയുക.

വിമാനം പറന്നുയർന്നപ്പോൾ ഞാനിരുന്ന സീറ്റിൽ നിന്നും രണ്ടോ മൂന്നോ വരി പിന്നിലയി മദ്യപിച്ച് ലക്ക് കെട്ട ഒരു പ്രവാസി സുഹൃത്തിൻ്റെ അനവസരത്തിലുള്ള പാട്ടുകൾ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. പിന്നീടെപ്പോഴോ മറ്റുള്ളവരെപ്പോലെ ഞാനും നിദ്രയിലേക്ക് കടന്നു. വിമാനം കണ്ണൂർ വിമാനത്താവളത്തിന് സമീപത്ത് എത്തിയ സമയത്താണ് അതുവരെ അണഞ്ഞു കിടന്ന വിളക്കുകൾ പ്രകാശമാനമായത്. ആ സമയം മുതൽ നമ്മുടെ ആ സുഹൃത്ത് കലാഭവൻ മണിയുടെ ചില പാട്ടുകളുടെ വരികൾ തന്നാലാവത് പാടിയും ഇടയ്ക്കൊക്കെ എന്താണ് ബാബുവേട്ടാ എന്ന് പറഞ്ഞും സഹയാത്രികരിൽ ചിരി പടർത്തി. പിന്നീട് ബക്കാഡിയുടെ അരലിറ്റർ ബോട്ടിൽ എടുത്ത് മിനറൽ വാട്ടർ ബോട്ടിലിൽ പരസ്യമായി പകർത്താൻ ശ്രമിക്കവേ ആണ് വിമാന ജീവനക്കാർ അയാളിൽ നിന്നും കുപ്പികൾ ബലം പ്രയോഗിച്ച് പിടിച്ച് വാങ്ങിയത്.

വിമാനം കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ഇന്ത്യൻ സമയം രാത്രി 8:30 ആയിരുന്നു. വിമാനത്തിൽ നിന്നും ഇറങ്ങി എയ്റോ ബ്രിഡ്ജ് വഴി കെട്ടിടത്തിനകത്ത് കടന്നപ്പോൾ അവിടെ കണ്ട ആദ്യത്തെ കൌണ്ടറിൽ ആരോഗ്യ വകുപ്പിൻ്റെ കൊറോണ കാല ക്വാറൻ്റയിൻ ക്ലാസ്സ് നടക്കുകയായിരുന്നു. അത് കഴിഞ്ഞ് നേരത്തെ ദുബായിൽ നിന്നും ഞാൻ ധരിച്ചിരുന്ന പി.പി.ഇ കിറ്റ് അഴിച്ച് ആരോഗ്യ പ്രവർത്തകർ നിശ്ചയിച്ച സ്ഥലത്ത് നിക്ഷേപിച് എമിഗ്രേഷൻ കൗണ്ടറും കടന്ന് മുന്നോട്ട് നടന്നു. അവിടെ വഴിയിൽ കേരള സർക്കാറിൻ്റെ കോവിഡ് ജാഗ്രത എന്ന വിഭാഗത്തിൻ്റെ കൗണ്ടറിൽ എൻ്റെ ക്വാറൻറ്റയിനുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകി കൺവേയർ ബൽട്ടിൽ കറങ്ങിക്കൊണ്ടിരുന്ന  ലഗേജും എടുത്ത് പുറത്തേക്ക് നടന്നു. ഇനി വീട്ടിലേക്കുള്ള യാത്രയാണ് മറ്റൊരു ചിന്തകളോ അലട്ടലോ ഇല്ലാതെ പതിനാല് നാൾ സെൽഫ് ക്വാറൻ്റയിൻ.

പ്രവാസിയുടെ കൊറോണ കാല യാത്ര

എം .പി .എസ്സ്.വീയ്യോത്ത്

ഭാഗം: രണ്ട്

വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് കടന്നപ്പോഴേക്കും എൻ്റെ സുഹൃത്ത് അദ്ദേഹത്തിൻ്റെ ടാക്സിയുമായി കാത്തിരിപ്പുണ്ടായിരുന്നു. രാത്രിയേ പകലാക്കി മാറ്റി തെളിഞ്ഞു നിന്ന എൽ ഇ ഡിവിളക്കുകൾ കണ്ട് അറിയാതെ ഞാൻ സ്തബ്ദനായി. അങ്ങനെ ഒരോന്ന് ആലോചിച്ച്  ടാക്സിയിൽ കയറി ഇരുന്നപ്പോൾ നിരനിരയായി തെളിഞ്ഞ് നിന്ന വഴിവിളക്കുകളും എന്നെ തൊട്ട് തലോടി കടന്നു പോയ മന്ദമാരുതനും ശരിക്കും എന്നെ സ്വാഗതം ചെയ്യുന്നത് പോലെ തോന്നി. 

വഴിയരികിൽ എൻ്റെ അച്ഛനും സഹോദരിയും അവരുടെ കുടുംബത്തോടൊപ്പം കാത്ത് നിൽപ്പുണ്ടായിരുന്നു. എൻ്റെ വാഹനം അവരുടെ വാഹനത്തിന് മുന്നിലായി ചെന്ന് നിന്നു. അങ്ങനെ അച്ഛനേയും മറ്റും കണ്ട് കുശലാന്വേഷണം നടത്തി ഞങ്ങൾ യാത്ര തുടർന്നു.

നേരം പത്ത് മണി കഴിഞ്ഞിരുന്നതിനാൽ തന്നെ ഞങ്ങളുടെ ടാക്സി കടന്നു പോയ വഴികളിൽ പലയിടങ്ങളിലും കടകളും അടഞ്ഞ് തന്നെ കിടന്നിരുന്നു. വാഹനത്തിൻ്റെ വേഗത അല്പം കൂട്ടിക്കൊണ്ട് മുന്നോട്ട് നീങ്ങിയപ്പോഴാണ് ഡ്രൈവർ തന്നെക്കുറിച്ച് വിശദീകരിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്നും എൻ്റെ സുഹൃത്തിൻ്റെ അയൽക്കാരനാണ് അയാൾ എന്നും അദ്ദേഹത്തിൻ്റെ ഭാര്യ വീട് ആ പാതയോരം  ചേർന്നാണ് എന്നും മനസ്സിലായി. 

അതിനിടയിൽ ഉരുവച്ചാലിൽ വച്ച് സഹോദരിയും കുടുംബവും യാത്ര പറഞ്ഞ് തങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു. ഞാൻ വീണ്ടും എൻ്റെ യാത്ര തുടർന്നു. ഞങ്ങളുടെ തൊട്ടു പിന്നിലായി മറ്റൊരു വാഹനത്തിൽ ഞങ്ങളെ അനുഗമിക്കുന്നുണ്ടായിരുന്നു.ഇരുൾ നിറഞ്ഞ വഴിയുടെ എൻ്റെ വാഹനം കടന്നു പോവുമ്പോഴും എൻ്റെ കണ്ണുകൾ അചഛൻ സഞ്ചരിക്കുന്ന വാഹനത്തിലേക്കായിരുന്നു. ആദ്യമായി പ്രവാസ ലോകത്തേക്കുള്ള യാത്രയിൽ എന്നെ യാത്രയാക്കാൻ അച്ഛനും സഹോദരിയും കൂടെ ഉണ്ടായിരുന്നു. അതിനാൽ തന്നെ പ്രവാസ ലോകത്തു നിന്നുള്ള എൻ്റെ തിരിച്ചുവരവിലും കൂടെ വേണം എന്ന അദ്ദേഹത്തിൻ്റെ ആഗ്രഹമാണ് ഈ എൺപതുകളി ലും ശാരീരികാസ്വാസ്ഥൃങ്ങൾ വകവയ്ക്കാതെ ഇത് വരെ വന്നത്. പക്ഷേ മാനവരാശിക്ക് മുന്നിൽ ഭീതി ജനിപ്പിച്ച കൊറോണ എല്ലാവരേയും അവസ്ഥരാക്കിയ പോലെ തോന്നി. ഇങ്ങനെ ഒരു അവസ്ഥ ഇല്ലായിരുന്നെങ്കിൽ ഒരുമിച്ച് യാത്ര ചെയ്യേണ്ടവരാണല്ലോ ഞാനും അച്ഛനും 'ങ എന്ത് ചെയ്യാം.

അങ്ങനെ കൂത്ത്പറമ്പും കടന്ന് മാഹിയുടെ പ്രാന്തപ്രദേശങ്ങളിലൂടെ മോന്താൽ കടവ് പാലവും കടന്ന്‌ കുഞ്ഞിപ്പള്ളി റെയിൽവേ പാലത്തിൽ നിന്നും ഹൈവേയിലേക്ക് കടന്നത് പോലും ആശ്ചര്യത്തോടെ ഞാൻ നോക്കി നിന്നു. പിന്നീട് എപ്പോഴോ ഹൈ വേ യിലെ പാർക്കോ ഹോസ്പിറ്റലും കടന്ന് അടക്കാത്തെരു സിഗ്നലും കടന്ന് ഞങ്ങളുടെ വാഹനം അച്ഛൻ സഞ്ചരിക്കുന്ന വാഹനത്തേയും പ്രതീക്ഷിച്ച് ആ പാതയോരത്ത് അൽപസമയം നിറുത്തി. പിന്നീടെപ്പോഴോ ആ വാഹനത്തിനെ അനുഗമിച് വില്യാപ്പള്ളി അങ്ങാടിയിലൂടെ മുന്നോട്ട് നീങ്ങിയപ്പോൾ മനസിനകത്ത് സുഖമുള്ള ഓർമ്മകൾ നിറയാൻ തുടങ്ങി' അച്ചാഴേക്കും ഞാൻ വീട്ടിൻ്റെ മുറ്റത്ത് എത്തിച്ചേർന്നിരുന്നു. 

ഇനി പതിനാല് നാളുകൾക്വാറൻ്റെയിൻ കിടക്കണം, ജീവിതയാത്രയിൽ ഇതു കൂടി. ... നാളുകൾ കടന്നു പോയി പ്രഭാത ഭക്ഷണവും അത്താഴവും ഞാൻ തന്നെ പാചകം ചെയ്ത് കഴിച്ചു ഉചഭക്ഷണം അമ്മ തയ്യാറാക്കി മകൻ്റെ കയ്യിൽ കൊടുത്തു വിടും. അതിനിടയിൽ ചിലപ്പോഴൊക്കെ :മഴത്തുള്ളികളും കാറ്റും എനിക്ക് കൂട്ടായി വരാറുണ്ടായിരുന്നു.


 

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...