2018 നവംബർ 28, ബുധനാഴ്‌ച

അമ്മമനസ്സ് (കവിത )

അമ്മമനസ്സ്
എം. പി.എസ്സ്. വീയ്യോത്ത്

നിനവാര്‍ന്ന കണ്ണുകളെ തഴുകിയുറക്കുന്ന
അമ്മതന്‍ കൈകള്‍ക്കിനെന്തു പറ്റി

കണ്ണുകളില്‍ വിരിഞ്ഞൊരു കാലത്തിന്‍  
പാടുകള്‍ പുഞ്ചിരിയാല്‍ പലവുരു മൂടിവച്ചു

കരയുന്ന കുഞ്ഞിനു തന്‍ അന്നം പങ്കിട്ട്
പലപ്പോഴും പട്ടിണികിടന്നു പാവം

എന്നിട്ടും ഈ ലോകര്‍ പലപ്പോഴുമായ്   
അമ്മതന്‍ സ്നേഹം മറന്നുപോയി   

കാലങ്ങളോളം ലോകരെ ഐക്ക്യത്താല്‍   
കൊണ്ടുപോയീടാനായ് വേദന തിന്നു കഴിഞ്ഞു പാവം

അമ്മയ്ക്ക് തന്‍കുഞ്ഞു പൊന്‍കുഞ്ഞാണെങ്കിലും
സന്തതികള്‍ എന്നുമാമമ്മയെ വാര്ധക്ക്യനാളില്‍

എന്നുമായി വഴിയില്‍ ഉപേക്ഷിച്ചു പോയിടുന്നൂ

 പലരും അമ്മയെ ബാധ്യതയായി കണ്ടിടുന്നൂ   

2018 നവംബർ 15, വ്യാഴാഴ്‌ച

ഹേ... മാവേലി ബ്രോ...

ഹേ... മാവേലി ബ്രോ... 

എം. പി. എസ്. വീയ്യോത്ത് 


ഭാഗം : ഒന്ന് 

"ങും  എങ്ങോട്ടേക്കാ ഇത്ര നേരത്തെ ?"

എന്ന ചോദ്യം ഉയർന്നപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിച്ചത് . തലയിൽ കമഴ്ത്തിവച്ച കൊച്ചുകിരീടവും താങ്ങി കമ്പ്യൂട്ടറിൽ എന്തോ തിരഞ്ഞു നടക്കുന്ന ആ വിദ്വാന് വന്നു വന്ന്   എന്റെ മുഖത്ത് നോക്കാൻ പോലും സമയമില്ലാതായിരിക്കുന്നൂ . അതിൽ എന്തൊക്കയാണാവോ  കണ്ടു രസിക്കുന്നത് എന്ന് ചിന്തിച്ചുകൊണ്ട് മെല്ലെ ഞാൻ അയാളെ സൂക്ഷിച്ചു നോക്കികൊണ്ട് മറുപടിയായി

"ഞാൻ എന്നെത്തേ യും പോലെ  ഭൂമിയിലെ എന്റെ പ്രജകളെ കാണാനായി  പുറപ്പെട്ടതാ.  കഴിഞ്ഞ തവണ പാതകളിലെ തിരക്കും മറ്റും കടന്ന്ഒത്തിരി സമയമെടുത്താണ്  അവരെ കാണാൻ കഴിഞ്ഞത് തന്നെ "

  എന്ന്  പറഞ്ഞപ്പോഴേക്കും  അയാളിൽ നിന്നും അടുത്ത ചോദ്യം ഉയർന്നു.

"അല്ല ഞാൻ ചോദിച്ചെന്നേയുള്ളൂ, കഴിഞ്ഞതവണ കൊണ്ടുപോയ കുടയും കിരീടവും അവിടെ ഉപേക്ഷിച്ചു് ഓടിയത് നാട്ടിൽ പാട്ടാണ് പ്രജകളെ ക്കുറിച്ചു ചിന്തിക്കുമ്പോൾ  അതുകൂടി ഓർത്താൽ നന്ന് "

എന്ന് പറഞ്ഞപ്പോൾ അയാളുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിയിൽ പരിഹാസം കലർന്നത് ഞാൻ  ശ്രദ്ധിക്കാതിരുന്നില്ല.  പക്ഷെ അപ്പോഴേക്കും ഭൂമിയിൽ നിന്നും കേട്ട് ശീലിച്ച

"മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ"

 എന്ന ഗാനത്തിന്റെ സുഖമുള്ള ശീലുകൾ ഓർമ്മകളിലൂടെ കടന്നുപോയി.  അത് കേട്ട ദിശയിലേക്ക് ഞാൻ കണ്ണുകൾ പായിച്ചപ്പോൾ  എന്റെ കണക്കപ്പിള്ളയുടെ  ഫോണിന്റെ റിങ് ടോൺ ആയിരുന്നെന്ന് മനസ്സിലായത് .

" ശരിയാ പക്ഷെ അവരിലും കാണില്ലേ ചില നല്ല മനുഷ്യർ "

എന്ന് മറുപടി പറഞ്ഞപ്പോൾ  അയാൾ കൊട്ടുവായിട്ടുകൊണ്ട് തീരെ  താല്പര്യമില്ലാത്തത് പോലെ എന്നെ  അടിമുടി ഒന്ന് വീക്ഷിച്ചുകൊണ്ടു

" ഹാ... ഹാ.... പുത്തൻ  കിരീടം, പുത്തൻ കുട , പുത്തൻ മെതിയടി കൊള്ളാം  ബ്രോ എവിടെനിന്നും ഒപ്പിച്ചെടുത്തു ?"

എന്ന് ചോദിച്ചപ്പോൾ  അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു . വന്നു വന്ന് രാജാവിനെ കയറി ബ്രോ എന്ന് വിളിക്കുന്ന ഒരു കാലമേ എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട്  ആ ചോദ്യത്തിന് മറുപടിയെന്നോണം

" അത് ദേവേന്ദ്രന്റെ കയ്യിൽ നിന്നും കടമായി വാങ്ങിയതാ ?"

എന്ന് പറഞ്ഞപ്പോൾ . അയാൾ എന്നെ നോക്കി

" ഒരു രാജാവിന്റെ അവസ്ഥയെ ... എന്താ ഇതിന്പറയുക. കഴിക്കുന്നത് കഞ്ഞിയാണെങ്കിലും വേഷം കണ്ടാൽ പറയില്ല  "

എന്ന് പറഞ്ഞപ്പോൾ  അതിൽ ഒരു പരിഹാസം പ്രകടമായിരുന്നൂ. പിന്നെ എന്തോ ആലോചിച്ചെടുത്ത് അയാൾ എന്നെ നോക്കി

" അല്ല കഴിഞ്ഞ തവണ എന്തിനാ പ്രജകൾ ഓടിച്ചിട്ടത് പ്രഭു "

എന്ന് ചോദിച്ചപ്പോൾ ശരിക്കും ഞാൻ ഒന്ന്ഞെ ട്ടി. പിന്നെ അയാളെ നോക്കി

" അത് ഒരു പെൺകുട്ടിയെ നോക്കി മകളെ ക്ഷേമം തന്നെയല്ലേ  എന്ന് ചോദിച്ചത് മാത്രമേ ഓർമ്മയുള്ളൂ . പിന്നെ ആരൊക്കയോ ഓടിക്കൂടി തല്ലി ഒരു പരുവമാക്കിയപ്പോൾ അവിടെനിന്നും എങ്ങനെയാണ് ഓടി രക്ഷപ്പെട്ടത് എന്നോർത്ത് ശരിക്കും ശരീരം നടുങ്ങുകയാ "

എന്ന് പറഞ്ഞപ്പോൾ അയാൾ എന്നെ നോക്കി

" എന്നാൽ പോവാതിരുന്നു കൂടെ "

എന്ന് പറഞ്ഞപ്പോൾ "അതിനു മറുപടിയെന്നോണം

 " പിന്നേ എനിക്ക്  പ്രജകളെ കാണണ്ടേ ?"

എന്ന് പറഞ്ഞപ്പോൾ അയാൾ എന്നെ നോക്കി ശബ്ദം താഴ്ത്തി

" ഇയാൾക്ക് എത്ര കിട്ടിയാലും പഠിക്കില്ല "

എന്ന് പറഞ്ഞുകൊണ്ട്  തന്റെ ജോലിയിലേക്ക് കടന്നപ്പോൾ അറിയാതെ യെങ്കിലും ഞാൻ  വാമനനേ ശപിച്ചു . പുള്ളിക്കാരൻ പാതാളത്തിലേക്ക് എന്നെ ചവിട്ടി താഴ്ത്തിയത് കൊണ്ടല്ലേ ഇങ്ങനെ വര്ഷം തോറും പ്രജകളെ സന്ദർശിക്കാനായി യാത്രതിരിക്കേണ്ടി വരുന്നത് .
തുടരും

ഹേ... മാവേലി ബ്രോ... 

എം. പി. എസ്. വീയ്യോത്ത് 


ഭാഗം : രണ്ട് 

എന്റെ ഭരണകാലത്തു് രാജ്യത്ത് എന്ത് സന്തോഷത്തോടെയായിരുന്നൂ പ്രജകൾ കഴിഞ്ഞുവന്നിരുന്നത് . ആ നാടിന്റെ കീർത്തിയിൽ അസൂയമൂത്ത്  ദേവന്മാർക്കുപോലും ഇരിക്കപ്പൊറുതിയില്ലാതെയായി.  അങ്ങനെ എല്ലാവരും ചേർന്ന്ദേവേന്ദ്രന്റെ നേതൃത്വത്തിൽ  മഹാവിഷ്ണുവിന്റെ സവിധത്തിൽ  ചെന്ന് പരാതി ബോധിപ്പിച്ചപ്പോൾ തിരുമനസ്സാണ് വാമന രൂപം പൂണ്ട് എന്റെ അരികിൽ വന്ന് തപസ്സനുഷ്ഠിക്കാൻ മൂന്നടി മണ്ണ് ദാനമായി ആവശ്യപ്പെട്ടത്. ദാനശീലനായ ഞാനാണെങ്കിൽ ഒന്നും തന്നെ ആലോചിക്കാതെ സമ്മതം മൂളുകളും ചെയ്തത് . ശേഷം ഒന്നും രണ്ടും കാലടിയാൽ മണ്ണും വിണ്ണും മറ്റും അളെന്നെടുത്ത വാമനൻ  മൂന്നാമത്തെ കാലടിവയ്ക്കാൻ എന്റെ തലകാണിച്ചു കൊടുത്തപ്പോൾ അനുവദിച്ചു കിട്ടിയ എന്റെ പ്രജകളെ കാണാൻ കിട്ടിയ  അവസരത്തിൽ ഈയടുത്ത കാലങ്ങളിൽ  ഭൂമിയിൽ പോയപ്പോൾ ഒക്കെ ശരിക്കും നാടാകെ ഒത്തിരി മാറിപ്പോയിരിക്കുന്നൂ . എന്ന് ആലോചിച്ചിരുന്നപ്പോഴാണ് എന്റെ ഭൃത്യന്റെ

" എന്തേ തിരുമനസ്സേ ഭൂമിയിലേക്ക് ഇത്തവണ പോവുന്നില്ല  എന്നുണ്ടോ ? വെറുതെ ഒന്ന് ചോദിച്ചെന്നേയുള്ളൂ"

എന്ന ചോദ്യം   എന്നെ തേടി വന്നത് .

ഒരു മഹാരാജാവിന്റെ ഈ അവസ്ഥ ഓർത്തപ്പോഴാണ്  കഴിഞ്ഞവർഷം ഭൂമിയിൽ ഓണാഘോഷത്തിനിടയിൽ ചില കോമാളിക്കൂട്ടത്തിൽ അകപ്പെട്ട എന്റെ അവസ്ഥ ഓർമവന്നത് . അന്ന് ആ  കൂട്ടത്തിൽ മനുഷ്യരാണോ അസുരന്മാരാണോ എന്ന് മനസ്സിലാകാത്ത വേഷഭൂഷാദികളോട് കൂടിയ അവരെകണ്ടപ്പോഴാണ്ഒരിക്കൽ കാലൻ എന്നോട് പറഞ്ഞ ഭൂമിയിലെ  വേഗത്തിന്റെ അർത്ഥം ശരിക്കും ബോധ്യപ്പെട്ടത് . എല്ലാവര്ക്കും മരണത്തിനടുത്തേക്ക് ചെല്ലാനുള്ള ഒരു വല്ലാത്ത ഒരു ഭ്രാന്താണ് . ചിലർക്ക് വേഗമാണ് ഭ്രാന്തെങ്കിൽ മറ്റുള്ളവർക്ക് സ്വത്തും ചിലർക്ക് കാമവും അവരവരുടെ ആവശ്യകതകളിൽ ചിലത് ആയിമാറുമ്പോൾ ഒന്നുമില്ലാത്തവൻ അതിനിടയിൽ കിടന്ന് ശരിക്കും ചക്രശ്വാസം വലിക്കുന്നു എന്നതല്ലേ ശരി. ഇതിൽ എന്റെ നാടും അതിലെ നല്ലവരായ പ്രജകളും ഇന്ന്  ഒത്തിരികണ്ട് പരിണമിച്ചുപോയിരിക്കുന്നൂ . ഏതായാലും കാലൻ അദ്ദേഹത്തിന്റെ കർമ്മവും ഞാൻ എന്റെ കർമ്മവും ചെയ്യുക തന്നെ എന്ന് ചിന്തിച്ചുകൊണ്ട് മുന്നോട്ടു  നീങ്ങിയപ്പോൾ വളരെ പ്പെട്ടെന്നു തന്നെ പാതാളത്തിൽ നിന്നും ഭൂമിയിലേക്കുള്ള  തുരങ്കത്തിന്റെ കവാടത്തിന് അരികിൽ ഞാൻ എത്തിച്ചേർന്നു . അവിടെ കവാടത്തിന് അരികിലായി  രണ്ടു കാവൽക്കാർ നിലയുറപ്പിച്ചിരിക്കുന്നൂ . പതിവിനു വിപരീതമായി  കവാട വാതിലുകൾ അടച്ചു ഭദ്രമാക്കിയിരിക്കുന്നൂ, എന്താണ് ഇങ്ങനെയൊക്കെ എന്ന് ആലോചിച്ചു നിന്നപ്പോഴേക്കും അതിലൊരുവൻ എന്നെക്കണ്ടു  . അയാൾ  കയ്യിൽ കരുതിയ ഒരു ഉപകരണവുമായി എന്റെ അരികിലേക്കു നടന്ന് വന്ന്   തള്ളവിരൽ പിടിച്ചു ആ  ഉപകരണത്തിൽ വച്ച് ഒന്നമർത്തി . അതിനിടയിൽ   കവാടത്തിനോട് ചേർന്ന ചെറിയ മുറിയിൽ നിന്നും ഒരജാബാഹുവായ ഒരാൾ ഇറങ്ങി എന്റെ അരികിലേക്ക് നടന്ന് വന്ന്  എന്നെ നോക്കി തന്റെ നീളമുള്ള മീശ യിൽ പിടിച്ചു  മേല്പോട്ട് പിരിച്ചു് വച്ചുകൊണ്ട്

" പഴയ രാജാവാ അല്ലേ , കഴിഞ്ഞ തവണ കിട്ടിയ തല്ലിന്റെ കണക്കിനെക്കുറിച്ചു വല്ല  ഓർമ്മയുമുണ്ടോ . താങ്കൾ മറന്നുപോയെങ്കിൽ ഞങ്ങളുടെ കയ്യിൽ എല്ലാ വിവരങ്ങളും വിശദമായും ഭദ്രമായും ഉണ്ട്  കേട്ടോ. പിന്നൊരുകാര്യം  ഭൂമിയിൽ ചെന്നിട്ട് ഇത്തവണയും ഏതെങ്കിലും ഏടാകൂടത്തിൽ  അകപ്പെട്ടു എന്ന് ഞങ്ങൾ അറിഞ്ഞാൽ  അടുത്ത തവണമുതൽ താങ്കളെ അങ്ങോട്ട് പറഞ്ഞയക്കേണ്ട എന്നാണ് ഇന്ദ്രസദസ്സിൽ നിന്നുമുള്ള കല്പന . "

എന്ന് പറഞ്ഞുകൊണ്ട് തലതിരിച്ചു  തിരിഞ്ഞു കാവൽക്കാരനെ നോക്കി

"ആരവിടെ തിരുമനസ്സിന് എഴുന്നള്ളാനായി കവാടം വേഗം തന്നെ തുറന്നു കൊടുക്കൂ "

എന്ന് ആജ്ഞാപിച്ചപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി ഞാൻ ശ്രദ്ധിക്കാതിരുന്നില്ല . അദ്ദേഹം പഴയ രാജാവിനെ കളിയാക്കിയ വിധം എനിക്ക് നന്നേ അങ്ങ് ബോധിച്ചു  . കാലചക്രം  മുന്നോട്ട് നീങ്ങുമ്പോൾ അതിൽ പലരുടെ അസ്സൽ രൂപങ്ങളും സ്വഭാവവും  പലപ്പോഴും വെളിവാക്കപ്പെടുന്നൂ എന്നത് സത്യം തന്നെ.

കവാടം കടന്ന് മുന്നോട്ട് നീങ്ങുമ്പോൾ ആ തുരങ്കത്തിന്റെ ഭിത്തിയുടെ അരിച്ചിറങ്ങിയ  ഊഷരവായു എന്നെ ശരിക്കും അസ്വസ്ഥനാക്കി. മുന്നോട്ടുള്ള  യാത്രയിലുടനീളം  അതിന്റെ അളവിന്റെ തോത്   ക്രമാതീതമായി വ്യതിയാനം വന്നുകൊണ്ടേയിരുന്നൂ . അപ്പോൾ അറിയാതെ എന്തോ ആപത്ത്  വരുന്നത് പോലെ എനിക്ക് തോന്നിയോ  . പിന്നീട് ചിലയിടങ്ങളിൽ  എത്തിയപ്പോൾ  നല്ല കുളിരേകും കാറ്റ് എന്നെ കടന്നുപോയപ്പോൾ ഇങ്ങനെയൊക്കെ എന്താണ് എനിക്ക് അനുഭവപ്പെടാൻ കാരണം എന്ന്  അറിയാതെ ആലോചിച്ചു പോയി . വീണ്ടുംമുന്നോട്ടുള്ള എന്റെ പ്രയാണത്തിനിടയിൽ   അന്തരീക്ഷോഷ്മാവ്   മാറിമാറി വന്നപ്പോഴേക്കും ചുട്ടുപഴുത്ത ഏതോ സ്ഥലത്ത്  ഞാൻ ചെന്നെത്തി ചേർന്നു  . ചുറ്റുമൊന്നു കണ്ണോടിച്ചപ്പോഴാണ് അത് എന്റെ നാടാണ് എന്ന് എനിക്ക് ബോധ്യമായത് . മനസ്സിൽ ഇത്തവണ ഒരു പ്രശ്‍നത്തിലും അകപ്പെടാതെ തിരിച്ചെത്താൻ സഹായിക്കണേ ദൈവമേ  എന്ന് പ്രാർത്ഥിച്ചുകൊണ്ട് അദൃശ്യനായി ഒത്തിരി ദൂരം സഞ്ചരിച്ചപ്പോൾ  കണ്ട കാഴ്ചകളിൽ നിന്നും ജനങ്ങളുടെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു .
തുടരും
ഹേ... മാവേലി ബ്രോ... 

എം. പി. എസ്. വീയ്യോത്ത് 

ഭാഗം : മൂന്ന് 


വായുവിലൂടെ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നപ്പോഴും ഭൂമിയില്‍ പലയിടങ്ങളില്‍ നിന്നായി ഉയര്‍ന്ന ശബ്ദകോലാഹലങ്ങളും സുഗന്ധ ദുര്‍ഗന്ധപൂരിതമായ പുകപടലങ്ങളും ശരിക്കും എന്നെ ശ്വാസം മുട്ടിച്ചു. ചിലപ്പോഴൊക്കെ ആ ദുര്‍ഗന്ധവായു ശ്വസിച്ചു എനിക്ക് ഓക്കാനം വരെ വന്നു ഇതൊക്കെ ആയാലും ചിലയിടങ്ങളില്‍ തലയെടുപ്പോടെ നിന്ന എന്റെ രൂപത്തിലുള്ള വലിയ ചിത്രഫലകങ്ങള്‍ ശരിക്കും കണ്ട് അത്ഭുതപ്പെടാനെ കഴിഞ്ഞുള്ളു. കാരണം ശരിക്കുള്ള എനിക്ക് ആ ചിത്രത്തില്‍ കണ്ട മാവേലിയുടെ രൂപഭാവവുമായി ഒരു ബന്ധം ഇല്ലായിരുന്നൂ എന്നത് തന്നെയായിരുന്നൂ അത്. എനിക്ക് അത്രയ്ക്ക് തടിയോ കുടവയറോ നിറമോ ഒന്നും തന്നെ ഇല്ല സത്യം പറഞ്ഞാല്‍  കാലത്തിന്റെ കുത്തൊഴുക്കില്‍ എന്റെ രൂപം ഒത്തിരി മാറി പ്പോയിരിക്കുന്നൂ. അങ്ങനെ ഓരോന്ന് ചിന്തിച്ചു മുന്നോട്ട് നീങ്ങിയപ്പോഴാണ് എന്റെ കണ്ണുകളില്‍ ഒരു കുഞ്ഞു തറയില്‍ കുന്തിച്ച്‌ ഇരുന്ന് അത്തനാളിലെ ആദ്യ പൂക്കളം ഒരുക്കുന്ന ദൃശ്യം പതിഞ്ഞത്. ഈ വര്‍ഷത്തിലെ ഓണത്തിന് എന്റെ ആദ്യ പ്രജയെ കാണാന്‍ തന്നെ തീരുമാനിച്ചുകൊണ്ട് ആ വീട്ടിലേക്കുള്ള ആള്‍പ്പെരുമാറ്റം കുറഞ്ഞ ഇടവഴിയിലെ ചരല്‍ മണ്ണില്‍  മനുഷ്യരൂപത്തില്‍ കാലൂന്നിയിറങ്ങി. പിന്നെ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചുകൊണ്ട്‌ ആ വീട്ടിന്റെ മുറ്റത്തേക്കു നടന്നപ്പോള്‍ ആ കുഞ്ഞു തറയില്‍ നിന്നും പേടിച്ച്കൊണ്ട് എഴുന്നേറ്റ്  അമ്മേന്നും വിളിച്ചു വീട്ടിനുള്ളിലേക്ക് ഓടിക്കയറിയപ്പോള്‍ ശരിക്കും പേടിച്ചത് ഞാനാ. അല്പസമയത്തിനകം അവള്‍ അകത്ത് ചെന്ന് എന്താ പറഞ്ഞത് എന്ന് എനിക്ക് അറിയില്ല പക്ഷെ അവള്‍ എന്റെ അരികില്‍ വന്ന്‍ ഒരു രൂപ കയ്യില്‍ വച്ച് തന്ന്  മൂക്കില്‍ നിന്നും ഒലിച്ചിറങ്ങിയ കഫം കൈത്തലം കൊണ്ട് ഒരു വശത്തേക്ക് തുടച്ചുകളഞ്ഞുപ്പോള്‍ എന്തോ എനിക്ക് ആദ്യമായി വല്ലാത്തൊരു അറപ്പ് തോന്നി.  പൈസ കിട്ടിയിട്ടും അവിടെനിന്നും പോവാതെ നിന്ന എന്നെ നോക്കി അവള്‍ പറഞ്ഞു


“ ഇതേ ഇവിടെ ഉള്ളൂ , മാമന്‍ ചായ കുടിച്ചോ “

എന്ന് കൊഞ്ചിക്കൊണ്ടു ചോദിച്ചപ്പോള്‍ ഞാന്‍ അവളുടെ മുമ്പില്‍ തറയില്‍ ഇരുന്ന് 

“ ഞാന്‍ ഈ നാട് ഭരിച്ചിരുന്ന പഴയ ഒരു  മഹാരാജാവാണ്‌ കുട്ടീ “

  എന്ന് പറഞ്ഞപ്പോള്‍ എന്തോ അവള്‍ക്ക് എന്നിൽ വിശ്വാസം  തീരെ ഇല്ല എന്ന് എനിക്ക് ബോധ്യമായി .   അവള്‍ എന്റെ രൂപവും മറ്റും ഒന്ന് കണ്ണോടിച്ചു നോക്കിക്കൊണ്ട്‌ അകത്തേക്ക് നോക്കി

” അമ്മേ മാമന്‍ പറയുവാ  അദ്ദേഹം ഈ നാട് ഭരിച്ചിരുന്ന മഹാരാജാവ് ആണ് എന്ന് “

അപ്പോഴേക്കും  കഴുത്തുമുതല്‍ കാല്‍പ്പാദം വരെ നീണ്ട ഒരു വേഷം ധരിച്ച സ്ത്രീ അങ്ങോട്ടേക്ക് ഇറങ്ങിവന്ന്‍ എന്നെ ആപാദചൂടം ഒന്ന് നോക്കിക്കൊണ്ട്‌ തീരെ താല്പര്യം ഇല്ലാത്തപോലെ

“ രാജാവായാലും കൊള്ളാം മന്ത്രിയായാലും കൊള്ളാം ഇവിടെ നിങ്ങള്ക്ക് തരാന്‍ ഞങ്ങളുടെ കയ്യില്‍ ഒന്നും തന്നെ യില്ല.”

എന്ന് മുഖത്ത് നോക്കി പറഞ്ഞപ്പോള്‍ ആ മുഖത്ത് വിരിഞ്ഞ താല്‍പര്യക്കുറവു ഞാന്‍ ശ്രദ്ധിച്ചു . പിന്നീട് എന്തോ ആലോചിച്ച് കൊണ്ട്

“ പിന്നെ സര്‍കാരുകള്‍ മാറി മാറി ഭരിച്ചു ഞങ്ങളെ ദ്രോഹിക്കുന്നത് പോരാത്തതിനാണോ നേരം കേട്ട സമയത്തുള്ള നിങ്ങളുടെ ഈ എഴുന്നള്ളത്ത്. അല്ലെങ്കില്‍ തന്നെ നാട്ടുകാര്‍ക്ക് പറഞ്ഞ് നടക്കാന് എന്തെങ്കിലും കിട്ടിയാല്‍ മതി. പിന്നെ ഇവിടെനിന്നും എന്തെങ്കിലും ആഹാരം കിട്ടുമെന്ന് ചിന്തിച്ചാണ് വന്നത് എങ്കില്‍ സത്യം പറയാലോ ഇവിടെ ഒന്നും തന്നെ യില്ല . എന്തെങ്കിലും സമ്പാദിക്കണം എങ്കില്‍ ഏതെങ്കിലും പാര്‍ട്ടിക്കാരന്‍ ആവണം അല്ലെങ്കില്‍ ആരുടെയെങ്കിലും മിനിമം വാലെങ്കിലും ആവണം. അതാ നാട്ടിലെ അവസ്ഥ . ശരിയാ ഞാനെന്തിനാ ഇതൊക്കെ നിങ്ങളോട് പറയുന്നത്. നിങ്ങള് നാട്ടുകാരെക്കൊണ്ട്‌ പറയിപ്പിക്കാതെ ഇറങ്ങിപ്പോയെ  “

എന്ന് പറഞ്ഞു എന്നെ അവിടെനിന്നും അവരുടെ വായിലിരിക്കുന്നത് കേട്ട് ഇറങ്ങി നടക്കുമ്പോള്‍ ശരിക്കും എന്തിനാ വന്നത് എന്ന് വരെ ഞാന്‍ ചിന്തിച്ചു.പോയി  എന്തോ എന്റെ പ്രാക്ക് ആവോളം കേട്ടത് കൊണ്ടാണെന്ന് തോന്നുന്നൂ ആരോ ഓലക്കുടയും പിടിച്ചു നില്‍ക്കുന്നത് കണ്ടപ്പോള്‍ അറിയാതെ  വാമനന്‍ ആയിരിക്കും എന്ന് ഞാന്‍ സംശയിച്ചു . എന്റെ സംശയം ആസ്ഥാനത്തായില്ല അത് ശരിക്കും വാമനന്‍ തന്നെ ആയിരുന്നൂ.  അദ്ദേഹത്തെ കണ്ടപ്പോള്‍ ശരിക്കും രണ്ടു പറയാന്‍ നാവ് തരിച്ചതാ . എന്തോ അതിനു മുന്‍പ് തന്നെ അദ്ദേഹം ക്ഷമാപണം നടത്തിക്കൊണ്ടു എന്റെ നേരെ തിരിഞ്ഞു. ശരിക്കും എന്നെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ സംഭവം കഴിഞ്ഞിട്ട് ഒത്തിരി സംവത്സരങ്ങള്‍ കഴിഞ്ഞെങ്കിലും ആ മനസ്സില്‍ താന്‍ ചെയ്ത തെറ്റിന്റെ പശ്ചാതാത്താപത്തില്‍ വിഷമിക്കുന്ന വാമനനെ എനിക്ക് കണ്ടില്ല എന്ന് നടിക്കാന്‍ കഴിഞ്ഞില്ല. 

ഇന്നത്തെ കാലത്തെ ആര് മരിച്ചാല്‍ മറ്റുള്ളവര്‍ക്ക് എന്താ .  ഇന്നത്തെ കാലത്ത് മനസ്സ് തുറന്ന്‍ പൊട്ടിച്ചിരിക്കുന്നത് കുഞ്ഞുങ്ങളും സ്കൂള്‍ കുട്ടികളും മാത്രമാണ് . നിങ്ങള്ക്ക് മനസ്സില്‍ ആഗ്രഹിക്കുന്ന  എന്തും ചെയ്യാനോ ആരോടും അതിരുകള്‍ മറന്ന് സംവദിക്കാനോ നിങ്ങളിലെ അഹന്ത അല്ലെങ്കില്‍ തലക്കനം അനുവദിക്കാറുണ്ടോ?  ജീവിതത്തില്‍ തങ്ങള്‍ക്കു അനുവദിച്ചു തന്ന സമയത്ത് ആഗ്രഹങ്ങളും മറ്റും അതിരുകള്‍ക്ക് അതീതമായി സമൂഹമൂല്യത്തില്‍  അധിഷ്ടിതമായി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുകതന്നെ വേണം . ഇതൊന്നും ചെയ്യാതെ എല്ലവികാരങ്ങളും തങ്ങളില്‍ തന്നെ അടച്ചു വച്ച് മറ്റുള്ളവരെ പഴിച്ചു നടക്കുന്ന ഇന്നത്തെ ജനതതിയെ എന്താ വിളിക്കേണ്ടത് . ഇന്നത്തെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ തങ്ങളിലെ തലക്കനവും മറ്റും തന്നെയാണ് എന്നൊക്കെ ചിന്തിച്ചു . പക്ഷെ ഞങ്ങള്‍ പഴമക്കാര്‍ക്ക് ആരോടും തലക്കനമോ ദാര്ഷ്ട്യമോ ഒന്നും തന്നെയില്ല തന്നെ . എന്തിനാ മലര്‍ന്നു കിടന്നു മേല്‍പ്പോട്ടു തുപ്പുന്നത്  അല്ലെ . 

അങ്ങനെ ഞാന്‍ വാമനന്‍റെ അരികിലേക്ക് നടന്നടുത്തപ്പോഴേക്കും അദ്ദേഹം എന്നെ നോക്കി തേങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു . ആ തേങ്ങലിനിടയില്‍ അദ്ദേഹം എന്നെ നോക്കി

“എടൊ മാവേലി എന്നോട് ക്ഷമിക്ക് . ഞാന്‍ കാരണമല്ലേ ഈ നാട് ഈ വിധം മാറിപ്പോയത് . അല്ലെങ്കില്‍ താങ്കളുടെ ആ കീര്‍ത്തികേട്ട നാട് അതും കളവും ചതിയും ഒന്നും ഇല്ലാത്ത നാടായി ഇവിടെ കാണുമായിരുന്നില്ലേ. “



 എന്ന് പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ വാമനനും വാമനന്‍ മാവേലിയും ആയത് പോലെ എനിക്ക് അറിയാതെ തോന്നിപ്പോയി .
തുടരും


ഹേ... മാവേലി ബ്രോ... 

എം. പി. എസ്. വീയ്യോത്ത് 
ഭാഗം : നാല് 
ഞാന്‍ പറഞ്ഞ് പറഞ്ഞു ഓണത്തിന്റെ ഉത്ഭവ കഥ വരെ മറ്റിയെഴുതും എന്ന് തെറ്റിധരിച്ചു എങ്കില്‍ തികച്ചും ശരിയാണ് .  ഈ ലോകത്തിന്റെ ഇന്നത്തെ പോക്ക് കണ്ടാല്‍ ആര്‍ക്കായാലും ചരിത്രത്തിലെ പല സംഭവങ്ങളും  മാറ്റി എഴുതാന്‍ തോന്നിപ്പോവും. വന്ന്‍ വന്ന് വാമനന്‍റെ മൂന്നാമത്തെ അടി കാല്‍വെപ്പില്‍  പാതാളത്തിലേക്ക് താഴ്ന്ന്‍പോയ എന്നെ വരെ ചിലര്‍ ഓരോരോ രാഷ്ടീയ പാര്‍ട്ടികളുടെ ധീരയോദ്ധാക്കള്‍ ആക്കിമാറ്റുന്ന കാലത്തിലേക്ക് ഇനി അധിക ദൂരം ഇല്ല എന്ന് എനിക്ക് നല്ല  ബോധ്യം  ഉണ്ട് താനും . പക്ഷെ ഇതൊക്കെ തിരഞ്ഞെടുപ്പ് കാലത്താണ് പൊങ്ങിവരുന്നത് എന്ന ഒരു വ്യത്യാസം മാത്രമേ ഉള്ളൂ. സര്‍ക്കാര്‍ എന്റെ പേര് വച്ച് ജനങ്ങളെ സേവിക്കുമ്പോള്‍ മാധ്യമങ്ങളും മറ്റും  പലരീതിയില്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത് നോം അറിയുന്നൂ. കാലം മാറിയപ്പോള്‍ എന്റെ പാതാളത്തിലെ കൊട്ടാരത്തിലും കാലന്റെ കൊട്ടാരത്തിലും വരെ ആധുനികത കടന്ന് വന്ന്‍ എല്ലാവരുടെയും സ്വകാര്യതയില്‍ അനാവശ്യമായി കടന്ന് കയറുന്നത് കാണുമ്പോള്‍ വല്ലാത്തൊരു പേടി. എന്നാണ് എന്റെ സ്വകാര്യതപോലും ജനങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തിച്ചേരുന്നത് , ങ്ഹാ .. പിന്നെ എനിക്കും വികാരങ്ങളും അതിനൊപ്പം അതിന്റെ രസച്ചരട് പൊട്ടിച്ചെറിയാന്‍ പോന്ന അപ്സരസ്സുകളെ കാണുമ്പോള്‍ എന്താ ചെയ്യുക. ഇതൊക്കെ എന്തിനാ ഇങ്ങനെ ഞാന്‍ ഇവിടെ പറയുന്നത് അല്ലെ . അങ്ങനെ ചിന്തിച്ചു വാമനനോട്‌ യാത്രയും പറഞ്ഞു മുന്നോട്ട് നടന്നപ്പോള്‍ പിന്നില്‍ നിന്നും വാമനന്‍

 “എന്തെങ്കിലും സഹായം വേണമെങ്കില്‍ മനസ്സില്‍ എന്നെ ക്കുറിച്ച് ഒന്ന് വിചാരിച്ചാല്‍  മാത്രം മതി കേട്ടോ . എപ്പോഴും ഈ ഞാന്‍ താങ്കളുടെ കൂടെ കാണും “

എന്ന് വിളിച്ചുപറഞ്ഞപ്പോള്‍ ആ വാക്കുകളില്‍ എനിക്ക് വേണ്ടി എന്ത് ചെയ്യാനും തയ്യാറാണ് എന്ന് വ്യക്തമായിരുന്നൂ . അതിനു  മറുപടിയായി

“ ശരി, നന്ദി ”

 എന്നും പറഞ്ഞു നടന്നുനീങ്ങിയപ്പോള്‍ അറിയാതെ  ഒരു ധൈരം വരുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു  .

 ചിലപ്പോഴൊക്കെ നമ്മള്‍ ഒറ്റയ്ക്ക് നടക്കുമ്പോള്‍ അറിയാതെ പലപ്പോഴും ഒരു ഭയം നിഴല് പോലെ നമ്മെ പിന്തുടരും. പക്ഷെ കൂട്ടിന് ആരെങ്കിലും ഉണ്ട് എന്ന് മനസ്സിലായാല്‍ ആ ഭയം പാതികണ്ട് കുറയും. പിന്നെ ആകെ ഒരു പ്രാര്‍ത്ഥന അദേഹത്തിന് ഒന്നും പറ്റരുതേ അല്ലെങ്കില്‍ അദേഹത്തിന്റെ മനസ്സ് മാറരുതേഎന്നും ആയിരിക്കും എന്താ ശരിയല്ലേ. അങ്ങനെ വീണ്ടും മുന്നോട്ടേക്ക് നടന്നപ്പോഴേക്കും അന്തരീക്ഷോഷ്മാവ് ക്രമാതീതമായി അധികരിക്കുന്നത് എനിക്ക് ശരിക്കും അനുഭവപെട്ടു തുടങ്ങി. അങ്ങനെ ഞാന്‍ മേല്പ്പോട്ടെക്ക് ദ്രിഷ്ടിയുയര്‍ത്തി നോക്കിയപ്പോള്‍ അതാ വിടര്‍ന്ന കണ്ണുമായി കീഴ്പ്പോട്ട് നോക്കി രാക്ഷസീയ ഭാവത്തില്‍ ചിരിച്ചുകൊണ്ട് സൂര്യഭഗവാന്‍ നില്‍ക്കുന്നൂ. എന്നെ കണ്ടതും ആ ചിരിയില്‍ സ്വല്പം പരിഹാസം സമാസമം ചാലിച്ചുചേര്‍ത്തപ്പോള്‍ അതില്‍ എന്തിനാ ഇപ്പോള്‍ ഇങ്ങോട്ട് എഴുന്നള്ളിയെ എന്ന ചോദ്യം അടങ്ങിയിരുന്ന പോലെ എനിക്ക് തോന്നി. അപ്പോഴാണ് അദ്ദേഹത്തിന്റെ തേര് എന്റെ ദൃഷ്ടിയില്‍ പതിഞ്ഞത്. അതില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട തേരാളിയോ കുതിരകളോ ഇല്ലായിരുന്നൂ. മറിച്ച് ഏതാണ്ട്  ഭൂമിയിലെ ഏതോ പുതിയ തരം കാറിന്‍റെ രൂപമാണ് അതിന്. അതില്‍ സാരഥിയും യാത്രക്കാരനും ഒക്കെ സൂര്യഭഗവാന്‍ തന്നെ എന്ന് കണ്ടപ്പോള്‍ ഞാന്‍ മെല്ലെ അദ്ദേഹത്തെ നോക്കി

“കുതിരകളും  സാരഥിയുമില്ലാതെ താങ്കളെ കാണാന്‍ ഒരു സുഖവും ഇല്ല”

 എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ അദ്ദേഹം എന്നെ നോക്കി

“ ദേവലോകത്തിലെ ചിലവുകള്‍ വല്ലാതെ വര്‍ധിച്ചപ്പോള്‍ ഇതേ കണ്ടുള്ളൂ മാര്‍ഗം. ഇപ്പോള്‍ കുതിരയ്ക്ക് തീറ്റയും  സാരഥിയുടെ  ചിലവും ലാഭമായില്ലേ?”

എന്ന് മറുപടിയായി പറഞ്ഞപ്പോള്‍ കുസൃതിയായി ഞാന്‍ അധെഹത്തെനോക്കി

“ അപ്പോള്‍ അപ്സരസ്സുകളുടെ കാര്യം ഇതിലും കഷ്ടം തന്നെ ആയിരിക്കും അല്ലെ ?“

എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം എന്നെ നോക്കി

“അതൊക്കെ പണ്ട് ഇന്ന് എല്ലാവരും നല്ല ടെന്‍ഷനിലാ ദേവേന്ദ്രന് വരെ കൊളസ്ട്രോളും ഷുഗറും വന്നു . അപ്പോള്‍ തല്ക്കാലത്തേക്ക് എല്ലാം ഒന്ന് കലങ്ങിതെളിയുന്നവരെ ഇങ്ങനെയൊക്കെ മുന്നോട്ട് പോവും. അപ്സരസ്സുകള്‍ക്ക് വേണ്ടത് അവര്‍ക്ക് വേണ്ടപ്പോള്‍ കിട്ടും.അവറ്റകളുടെ ചിലവും ഒത്തിരികൂടി എന്തുചെയ്യാം ഈ പണമൊക്കെ എങ്ങോട്ടാ പോവുന്നത് മാത്രം ഇപ്പോഴും വ്യക്തമല്ല . ഇപ്പോള്‍ എന്റെ അവസ്ഥ നിനക്ക് അറിയുമോ എന്റെ ചൂട് വല്ലാതെ കൂടി എല്ലാ ദിവസവും ചൂട് ഒന്ന് ശമിപ്പിക്കാന്‍ എന്താ ചെയ്യുക എന്നറിയാതെ ഞാനും നല്ല ടെന്‍ഷനില്‍ ആണ്. എല്ലാം ഭൂമിയിലെ നിന്റെ പ്രജകളില്‍  ചിലരായി  ഉണ്ടാക്കി വച്ച നാശത്തിന്റെ ബാക്കിപത്രമായി എല്ലാം നമ്മളും  കൂടി അനുഭവിക്കണം എന്ന് പറഞ്ഞാല്‍ അത് വല്ലാത്ത കഷ്ടം തന്നെ. എല്ലാ തെറ്റുകളും ചെയ്തു ദേവാലയങ്ങളില്‍  പോയി പ്രാര്‍ത്ഥിച്ചാല്‍ എല്ലാം ശരിയാവും എന്ന് വിചാരിച്ചു നടക്കുന്ന കുറെ മൂഡര്‍ ആയി മാറിയിരിക്കുന്നൂ മനുഷ്യര്‍ . “

എന്ന് അദ്ദേഹം തീര്‍ത്തു പറഞ്ഞപ്പോള്‍ ഞാന്‍ എന്നെ തന്നെ വെറുത്തു , ഒപ്പം സമുദ്രത്തില്‍ നിന്നും കേരനാടിന്റെ വീണ്ടെടുത്ത പരശുരാമനും ഇന്നത്തെ അവസ്ഥകണ്ട് വല്ലാതെ വിഷമിക്കുന്നുണ്ടാവും തീര്‍ച്ച. പണ്ടത്തെ പ്രകൃതി രമണീയമായ ദൈവത്തിന്റെ സ്വന്തം നാടിന്റെ രമണീയത ആധുനികതയ്ക്ക് വഴിമാറിയപ്പോള്‍ കാലാവസ്ഥയില്‍ തന്നെ വലിയ വ്യതിയാനമുണ്ടായി . ഇതൊന്നും നമുക്ക് ബാധിക്കില്ല പണമാണ് എല്ലാത്തിനും വലുത് എന്ന് ചിന്തിക്കുന്ന ഒരു കൂട്ടം ആളുകള്‍ ചരിത്രസത്യങ്ങളെ പലവിധത്തില്‍ വളച്ചൊടിക്കുന്നത് കാണുമ്പോള്‍ വല്ലാതെ മനസ്സ് വേദനിക്കുന്നൂ. പണ്ട് എന്റെ ഭരണകാലത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സധൈരം രാത്രികാലത്തും സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്നൂ ഇന്നോ അതൊന്നും വെറും തോന്നലുകള്‍ മാത്രമായി മാറുന്നൂ. സത്യത്തിനു പുല്ലു  വിലപോലും കല്‍പ്പിക്കാത്ത ഒരു ജനതയുടെ അവസരവാദ നിലപാടുകള്‍ പലപ്പോഴും ആപത്തില്‍ ചെന്നെത്തുമ്പോള്‍ മാത്രമേ  അവര്‍പോലും തിരിച്ചറിയുന്നുള്ളൂ. നോക്കൂ കുന്നുകള്‍ കുത്തനെ കുഴിച്ചു മണ്ണ് എടുത്ത് കൊണ്ടുപോയിരിക്കുന്നൂ . അതിന്റെ ഓരത്തു നില്‍ക്കുന്ന പേരക്കാ മരം കാറ്റേറ്റ് എങ്ങോട്ട് ചായണം എന്ന് അറിയാതെ  കാറ്റിന്‍റെ ദയയ്ക്കു  കേഴുന്നത് കാണുമ്പോള്‍ വല്ലാത്ത സങ്കടം തോന്നുന്നൂ . ഇതാണ് ഭൂമിയിലെ പല വൃക്ഷങ്ങളുടെയും അവസ്ഥ.
തുടരും
ഹേ... മാവേലി ബ്രോ... 

എം. പി. എസ്. വീയ്യോത്ത് 
ഭാഗം : അഞ്ചു് 
അങ്ങനെ മനസ്സില്‍ ഉരുണ്ടുകൂടിയ പല ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടാതെ വലഞ്ഞപ്പോഴാണ് മുന്നോട്ടേക്ക് നീങ്ങാന്‍ ഞാന്‍ തീരുമാനിച്ചത്. അങ്ങനെ എന്റെ ആ പ്രയാണത്തിനിടയില്‍ എപ്പോഴോ പാതയോരത്ത് നിന്നിരുന്ന ആരോ വലിച്ചു വിട്ട പുകചുരുളുകളില്‍ എന്റെ നാസികയിലേക്ക് തള്ളിക്കയറിയത് . ഹൊ എന്തൊരു ദുസ്സഹമായ  രൂക്ഷഗന്ധമാണ് അതിന്.   ശരിക്കും തലകറങ്ങുന്നത് പോലെ എനിക്ക്  തോന്നി, പിന്നെ മൂക്കും പൊത്തി കുറച്ചു ദൂരം നടന്നപ്പോഴാണ് പ്രകൃതിയേ മറയാക്കി  കുറച്ചുപേര്‍ ചേര്‍ന്ന് ഒരു മാടിനെ വലിച്ചു പിടിച്ചു നില്‍ക്കുന്നൂ. അതിനടുത്തായി തലയില്‍ ഒരു തോര്‍ത്തും ചുറ്റിക്കെട്ടി ഇടത് കൈവിരല്‍കൊണ്ട് തന്റെ മീശയും വലത് കയ്യില്‍ നീട്ടിപ്പിടിച്ച വെട്ടുകത്തിയുമായി നില്‍ക്കുന്ന ആളെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍  കാലന്റെ നല്ല മുഖച്ചായ. എന്ന് ചിന്തിച്ചപ്പോഴേക്കും അയാളുടെ കയ്യിലെ കത്തി ഉയര്‍ന്ന് താഴ്ന്നു . മാട് ഒരു കരളലിയിക്കുന്ന ഒരു അലര്‍ച്ചയോടെ തറയില്‍ വീണ്കിടന്ന് പിടയ്ക്കാന്‍ തുടങ്ങി. ആ കാഴ്ചകണ്ട്‌ മുഖാമുഖം നോക്കിച്ചിരിച്ചുകൊണ്ട് നിന്ന ഒരാളുടെ കണ്ണുകളിലും ഒരിറ്റ് കണ്ണുനീര് പോലും എനിക്ക് കാണാന്‍ കഴിയാഞ്ഞതില്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി. അപ്പോഴാണ് എന്റെ കണ്ണുകള്‍ ഇച്ചിരി ദൂരെ മാറിയിരുന്ന് ഏങ്ങിയേങ്ങി കരയുന്ന  ആ കുഞ്ഞില്‍ ഉടക്കിയത്. ആ കരച്ചിലിനിടയിലും അവള്‍ എന്തൊക്കയോ കാര്യങ്ങള്‍  സംസാരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു . പിന്നെ ഒന്നും ആലോചിച്ചില്ല അദൃശ്യനായി തന്നെ അവളുടെ അരികിലേക്ക് നടന്നടുത്തു. ആ കരച്ചിലിനിടയിലും ആ പാവം എങ്ങിക്കൊണ്ട്

“ എന്റെ മണിക്കുട്ടിയെ കൊന്നുകളഞ്ഞ നിങ്ങളെ ആരും ദൈവം വെറുതെ വിടില്ല.”

എന്നും പറഞ്ഞുകൊണ്ട് കരച്ചില്‍ തുടര്‍ന്നു. എനിക്ക് ആ പാവത്തിന്റെ മുമ്പില്‍ ചെന്ന് അവളെ ആശ്ലേഷിച്ച് ആശ്വസിപ്പിക്കണം എന്നുണ്ട്. എന്തോ കഴിഞ്ഞ ഓണത്തിന് എനിക്ക് ഈ ഭൂമിയില്‍ നിന്നും നേരിടേണ്ടിവന്ന സംഭവഗതികളെ ക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും നെഞ്ച് ഒന്ന് പിടക്കും. അത്തരം അനുഭവം അല്ലെ ഞാന്‍ അന്ന് നേരിട്ടത് , അതിനാല്‍ തന്നെ അത്തരം ഒരു സാഹസത്തിന് മുതിരാന്‍ എന്തോ തീരെ മനസ്സ് വന്നില്ല. അങ്ങനെ അവിടെനിന്നും നടന്നു നീങ്ങിയപ്പോള്‍ വഴിയരികില്‍ ചില സ്ത്രീകളെ ശല്യം ചെയ്യുന്ന രക്ഷസരൂപം പൂണ്ട ചിലരെ കണ്ടപ്പോള്‍ ഞാന്‍ തന്നെ പേടിച്ചു. എന്റെ അറിവില്‍ ഏറ്റവും ഭീകര രൂപം  കാലന്റേതു ആണ്. ഇവരെ കാലന്‍ കണ്ടാല്‍ അദ്ദേഹം ശരിക്കും പേടിച്ചുപോവും.

അപ്പോഴാണ്  അപ്രതീക്ഷിതമായ  കാലാവസ്ഥ വ്യതിയാനം എന്റെ ശ്രദ്ധയില്‍ പതിഞ്ഞത് . അന്തരീക്ഷം മെല്ലെ മെല്ലെ മേഘാവൃതമായി മേഘശകലങ്ങള്‍ സൂര്യനെപ്പോലും തല്കാലത്തേക്ക് മറച്ചു പിടിച്ചപ്പോള്‍ എങ്ങും ഇരുള് മൂടി വന്നു. അങ്ങനെ എങ്ങുനിന്നോ ഉയര്‍ന്നുകേട്ട  ദിഗന്ദം നടുങ്ങും ഇടിനാദത്തിന് പിന്നാലെ  അതിശക്തമായ കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ കാലം തെറ്റിയുള്ള പേമാരി ആരംഭിച്ചു.  വരുണഭഗവന്‍ എന്താ നേരം തെറ്റിയ ഈ നേരത്ത് എഴുന്നള്ളിയത് എന്ന് ഞാന്‍ ആലോചിക്കാതെ ഇരുന്നില്ല. അദ്ദേഹം എന്നെ നോക്കി കണ്ണിറുക്കി കാണിച്ച് കടന്നുപോയപ്പോള്‍ രൂപപ്പെട്ട ജലസഞ്ചയം എനിക്ക് പോലും വിശ്വസിക്കാന്‍ കഴിയുന്നതിലും അപ്പുറം ആയിരുന്നൂ. വെള്ളത്തില്‍ മുങ്ങിയ വീടുകളില്‍നിന്നും മറ്റും ജീവന് വേണ്ടി പരക്കംപായുന്നവരുടെ നിലവിളി എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. അങ്ങനെ ഞാന്‍  പ്രജകളെ രക്ഷിക്കാനായി സാധാരണ മുക്കുവന്റെ വേഷത്തിലേക്ക്  ഒരു പരകായപ്രവേശം നടത്തി. അങ്ങനെ ഞാനും മറ്റ് സുഹൃത്തുക്കളോടൊപ്പം സഹായഹസ്തവുമായി ഇറങ്ങിയപ്പോള്‍ എന്റെ അരികിലൂടെ കടന്നുപോയ ഒരു വഞ്ചിയുടെ അമരത്ത് കണ്ട ആളെ ഞാന്‍ സൂക്ഷിച്ച് നോക്കി. അത് വാമനന്‍ ആയിരുന്നു എന്ന് എന്റെ കണ്ണുകള്‍ തിരിച്ചറിഞ്ഞു, നമ്മള്‍ എന്നും മനസ്സില്‍ സൂക്ഷിക്കുക നമ്മുടെ ജീവിതത്തിലെ ഇത്തരം സന്ദര്‍ഭങ്ങളെ കുറിച്ചാണല്ലോ.   
തുടരും






ലോകത്തിന്റെ വേഗം (ഗദ്യ കവിത )

ലോകത്തിന്റെ വേഗം
എം. പി. എസ്സ്. വിയ്യോത്ത്

ലോകത്തിന്  വേഗം വല്ലാതെ കൂടിപ്പോയോ  അറിയില്ല
ആര്‍ക്കും തമ്മില്‍ മിണ്ടാന്‍ പോലും നേരമില്ല പോലും

കാലത്തെഴുന്നേറ്റു യാന്ത്രികമായി നടന്നുനീങ്ങുന്ന ഓരോരുത്തരും
ശരിക്കും വെറും യന്ത്രങ്ങള്‍ കണക്ക് മാറിക്കഴിഞ്ഞു അല്ലേ

വികാരങ്ങള്‍ എല്ലാം വാക്കുകളില്‍ ഒതുങ്ങുമ്പോള്‍ പലപ്പോഴും
ക്രൂരമായ പലവാര്‍ത്തകളും  കാലത്ത് വായിച്ചും കേട്ടും അറിയും

ലോകത്തിന്റെ പോക്ക് എങ്ങോട്ടാ ഇന്ന് കുഞ്ഞുങ്ങളോട്
ചിരിക്കാനോ അവരോടൊത്ത് കളിക്കാനോ ആര്‍ക്കുമില്ല നേരം  

ശരിക്കും സമയമില്ലാഞ്ഞിട്ടല്ല കേട്ടോ എന്ത് ചെയ്യുമ്പോഴും
മറ്റുള്ളവര്‍ എന്ത് കരുതും എന്നുള്ള ചിന്തയാണ് പലരിലും

നമ്മള്‍ നമ്മളെ ക്കുറിച്ച് ചിന്തിക്കുക ഒപ്പം മറ്റുള്ളവരെക്കുറിച്ചും
ചെയ്യാന്‍ ആഗ്രഹിക്കുന്നത് കഴിവതും മാന്യമായവ മാത്രം

ചെയ്ത് ആഗ്രഹപൂര്‍ത്തീകരണം നടത്തുക കാരണം ജീവിതം ഒന്നേ ഉളളൂ  
ഓര്‍ക്കുക നമ്മെ ഏല്‍പ്പിച്ച കടമകള്‍ വെറും സംസാരത്തില്‍ ഒതുക്കരുത്


സമ്പത്തിനേക്കാള്‍ വലുതാണ് ബന്ധങ്ങള്‍ ഓര്‍ക്കുക എല്ലായ്പ്പോഴും  

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...