തിരിച്ചു പോക്ക്
എം.പി .എസ്സ്.വീയ്യോത്ത്
പ്രവാസ ജീവിതത്തിൽ നിന്നും വിരമിക്കാൻ തീരുമാനിച്ച അയാൾക്ക് ആ രാത്രി ഉറങ്ങാനായില്ല. ആ തണുത്ത മുറിക്കുള്ളിലെ കട്ടിലിൽ അയാൾ ജാലകത്തിലൂടെ പുറത്തേ കാഴ്ചകളിലേക്ക് കണ്ണോടിച്ചു കൊണ്ട് കിടന്നു. തിരക്കേറിയ നഗരപാതയിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നത് അയാൾ സാകൂതം നോക്കിക്കിടന്നു. അയാളുടെ മനസ്സിൽ ഇക്കാലമത്രയും പോറ്റമ്മയേപ്പോലെ സുരക്ഷിതത്വവും വാത്സല്യവും വാരിക്കോരി നൽകിയ നാട്ടിൽ നിന്നും ഒരു പറിച്ചുനടീൽ അയാൾക്ക് സങ്കൽപ്പിക്കാൻ തന്നെ പ്രയാസം തോന്നി. അന്നും സഹധർമ്മിണിയായിരുന്നു ആശ്വാസവാക്കുകളുമായി അയാൾക്ക് ആശ്വാസമേകിയത്. ആ മണൽ നഗരത്തിലെ ചൂടിനൊന്നും അയാളുടെ ദേഹത്തെ പൊള്ളിക്കാനായില്ല. അതിനിടയിൽ കടന്നു പോയ ദിനങ്ങൾക്ക് അയാളിലെ ആധി കൂട്ടാനേ കഴിഞ്ഞുള്ളൂ . വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടയിൽ മനസ്സിൽ തളം കെട്ടിയ വേദന കണ്ണുകളിലേക്ക് പടർന്നത് അയാൾ അറിഞ്ഞു. ഒരമ്മിൽ നിന്നും പിരിയുന്ന കുഞ്ഞിൻ്റെ മനസ്സായിരുന്നു അന്ന് അയാൾക്ക്.
പ്രവാസം മതിയാക്കി നാട്ടിലേക്ക് ചേക്കേറിയ അയാളെ ഏവരും ചേർന്ന് സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. തുടർന്നുള്ള നാളുകൾ അയാളുടെ മുമ്പിൽ ഓരോന്നായി കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. ചുറ്റുപാടുമുള്ളവരിലെ സ്നേഹത്തിൻ്റെ അളവ് കുറഞ്ഞു വരുന്നതായി അയാൾക്ക് അനുഭവപ്പെടാൻ തുടങ്ങിയിരിക്കുന്നത് ഒത്തിരി വേദനയോടെയാണ്. അന്നാണ് ഒറ്റപ്പെടലിൻ്റെ നീറ്റൽ വല്ലാത്ത അലോസരമായി അയാൾക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. അങ്ങനെയിരിക്കെയാണ് അന്നാണ് പ്രവാസത്തിനേപ്പറ്റിയും ഒരു തിരിച്ചു പോക്കിനേപ്പറ്റിയും അയാൾ ചിന്തിച്ചു തുടങ്ങിയത് തന്നെ.
തനിലെ സമ്പത്തിന് ഇന്ന് വല്ലാത്ത മൂല്യച്യുതി സംഭവിച്ചത് ചിലരിലെ സംസാരത്തിടയിലെ ചില കുത്തുവാക്കിൽ പ്രതിഫലിച്ചത് വേദനയോടെയാണ് അയാൾ മനസ്സിലാക്കിയത്. പണത്തൂക്കത്തിന് സ്നേഹം തൂക്കി വിൽക്കുന്നവരായി അയാൾക്ക് ചുറ്റിലുമുള്ളവർ ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെയായിരുന്നു മനസ്സില്ലാമനസ്സോടെ ആണ് അയാൾ പ്രവാസത്തിലേക്ക് ഒരു തിരിച്ചു പോക്കിൻ്റെ കാര്യങ്ങളുമായി മുന്നോട് നീങ്ങിയത്
അനുഭവിച്ച് മടുത്ത സ്നേഹബന്ധത്തേക്കാൾ ഒറ്റപ്പെടലിൻ്റെ നീറ്റലാണ് സുഖമെന്ന് അയാൾ ഇന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. ജനിച്ച നാൾ മുതൽ ഈ മദ്ധ്യവയസ്സ് വരെ തന്നോട് തന്നെ മത്സരിക്കാൻ അയാൾ ഇന്ന് പഠിച്ചു കഴിഞ്ഞിരിക്കുന്നു. വിശപ്പും ഭീതിയും ഭീഷണിയും ഒറ്റപ്പെടലുകളും ജീവിതത്തിലെ പല പല സാഹചര്യങ്ങളായി അതൊക്കെ ഓരോരോ ചിത്രങ്ങളായി മനസ്സിൽ അടയാളപ്പെടുത്തിയിരിക്കുന്നു. ഇന്നും ആ ഓർമ്മകൾ തന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നത് അയാൾ തിരിച്ചറിഞ്ഞിരിക്കുന്നു.
ആ വേദനയ്ക്കിടയിലും മനസ്സിലെ ഒറ്റപ്പെടലിൻ്റെ നീറ്റൽ കണ്ണുകളിലേക്ക് പടർന്നത് അയാൾ അറിഞ്ഞില്ല.