2018 ഫെബ്രുവരി 24, ശനിയാഴ്‌ച

ഞങ്ങളുടെ കുട്ടിക്കാലം

ഞങ്ങളുടെ കുട്ടിക്കാലം
എം. പി. എസ്സ്. വീയ്യോത്ത്
 ഭാഗം - ഒന്ന് 

എന്റെ സ്കൂള്‍ ജീവിതം എന്ന് പറഞ്ഞാല്‍ വികൃതികളുടെ കാലഘട്ടം തന്നെയായിരുന്നൂ. വീട്ടില്‍ അച്ഛനെ തെല്ലു പേടിയായതിനാല്‍ തന്നെ ഞാന്‍ കുസൃതിത്തരങ്ങളുടെ പരീക്ഷണശാലയായി കണ്ടിരുന്നത്‌ ക്ലാസ് മുറിയേയായിരുന്നൂ. ഒന്നാം ക്ലാസ്സില്‍ ഒന്ന് രണ്ടു കുട്ടികളുടെ സ്ലേറ്റ്‌ പൊട്ടിക്കല്‍ തുടങ്ങി പലതരത്തിലുള്ള  കുസൃതിയിലെ ബാലപാഠങ്ങള്‍ എന്റെ കൊച്ചുബുദ്ധിയില്‍ ഉരുത്തിരിഞ്ഞു വന്നുകൊണ്ടേയിരുന്നൂ. പലപ്പോഴും അത് പരിഹരിക്കാന്‍ മാത്രമേ അച്ഛന് സമയം കിട്ടിയിരുന്നുള്ളൂ. അതിനു പ്രത്യുപകാരമായി നല്ല അടി എനിക്ക് കിട്ടിയിരുന്നൂ. എനിക്ക് എല്ലാത്തിനും താങ്ങുംതണലുമായി സഹോദരിയും തൊട്ടുപിന്നില്‍ തന്നെ കാണുമായിരുന്നൂ. ഒരിക്കല്‍ അറബി പഠിപ്പിക്കുന്ന ടീച്ചറുടെ കയ്യില്‍ കടിച്ചുകൊണ്ടു അവളും തന്നാലാവത് സംഭാവന ചെയ്തുകൊണ്ടിരുന്നൂ. അങ്ങനെയിരിക്കെ വാശിയുടെ കാര്യത്തില്‍ മുന്നിലായ അവളുടെ മുന്നില്‍ ഏത്തക്കായക്ക് പോലും തന്റെ തലഭാഗമാണോ വാല്ഭാഗമാണോ വലുതെന്ന സംശയം പലപ്പോഴും ഭ്രാന്ത് പിടിപ്പിച്ചിരുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നൂ. അങ്ങനെയിരിക്കെ ഞങ്ങള്‍ക്ക് കൂട്ടായി അച്ഛന്റെ സുഹൃത്ത്മുഖേന പല അവസരങ്ങളിലായി  ലഭിച്ച ആട്ടിന്കുട്ടിക്ക് ഓമന എന്ന് പേരുമിട്ട് അതിനെ കൊമ്പിന്റെ ഭാഗത്ത്‌ പിടിച്ചു തള്ളി അതിനെ ദേഷ്യം പിടിപ്പിച്ചു ഞങ്ങള്‍ അതിനൊപ്പം വളര്‍ന്നെങ്കിലും ഞങ്ങളുടെ ചട്ടമ്പിത്തരങ്ങള്‍ക്ക് ഒരു മാറ്റവും വന്നില്ല .  അതുപോലെ ഇണക്കുരുവികളില്‍തുടങ്ങി കോഴിക്കുഞ്ഞുങ്ങളും പശുക്കിടാവും ഞങ്ങളുടെ കൂട്ടുകാരായപ്പോള്‍ ആദ്യമൊക്കെ എനിക്ക് വലിയ സന്തോഷമായിരുന്നൂ പിന്നെ പിന്നെ പശുവിന്റെ കൊമ്പിനെ പേടിച്ചു തെല്ലകലം ഞാന്‍ പാലിച്ചു വന്നു. അങ്ങനെയിരിക്കെ പാല് കറക്കുമ്പോള്‍ കിടാവിനെ പിടിച്ചു മാറ്റാത്തത്തില്‍ പ്രതിഷേധിച്ചു അദ്ദേഹം ഞാനാരാ കറവക്കാരനാണെന്ന് വിചാരിച്ചോ എന്നാ ചോദ്യം എനിക്കും തമാശയായാണ് ആദ്യം തോന്നിയത്  പിന്നീടുള്ള  ദിവസങ്ങളില്‍ അദ്ദേഹം പാല് കറക്കാന്‍ വരാതായപ്പോള്‍ എന്റെ സഹോദരി ആ ചുമതല ഏറ്റെടുത്തു.

തുടരും
ഞങ്ങളുടെ കുട്ടിക്കാലം
എം. പി. എസ്സ്. വീയ്യോത്ത്

 ഭാഗം - രണ്ട് 


ഇത്രയും നേരം ഞാന്‍ പറഞ്ഞ ഓരോ കാര്യങ്ങളും ഒന്ന് വിശദീകരിച്ചു നോക്കാം  എന്താ.
ആദ്യമായി നമുക്കൊന്ന് ഒന്ന് പരിചയപ്പെടാം അല്ലെഞാൻ ബാബു എന്ന് വീട്ടുകാരും നാട്ടുകാരും സ്നേഹത്തോടെ വിളിക്കുന്ന പാവം ബാലന്‍. ശരിയായ പേര് സത്യദാസ് ചിലപ്പോഴൊക്കെ അച്ഛന്‍  പറയും നിന്റെ പേരിന്റെ അര്‍ത്ഥം സത്യത്തിന്റെ ദാസന്‍ എന്നാണ്.  അതിനാല്‍ കള്ളം പറയാന്‍ പാടില്ല. പക്ഷെ ഞാന്‍ പലപ്പോഴും അത് തെല്ലും ചെവിക്കോള്ളാറില്ല എന്നതാണ് സത്യം. മനസ്സില്‍ ആര്‍ക്കു  പണികൊടുക്കും എന്ന് ചിന്തിച്ചു നടക്കുന്ന എന്നെ കണ്ടാല്‍ പാവം സാധുവായ  ബാലകനായാണ് തോന്നുക. അതിനിടയില്‍ കല്യാണ വീട്ടില്‍ ഡിസ്കോ ഡാന്‍സ് അവതരിപ്പിച്ചുകൊണ്ട് തുടക്കം . അത് കണ്ട അച്ഛന്റ്റ് സുഹൃത്താണ് അവില് കുത്തുന്നത് പോലുള്ള എന്റെ ഡാന്‍സ് ഇനി വേണ്ട എന്ന് പറഞ്ഞത്. നാട്ടുകാരില്‍ ചിലരുടെ പ്രോത്സാഹനം കണ്ടപ്പോള്‍ ആദ്യമൊന്നും എന്നെ കുരങ്ങു കളിപ്പിക്കുകയായിരുന്നൂ എന്ന സത്യം മനസ്സിലായില്ല. പിന്നീട് കല്യാണ വീട്ടിലെ പന്തലിന്കുഴിയെടുക്കുന്നതും പത്രങ്ങള്‍ തിരിച്ചു കൊണ്ട് പോയിക്കൊടുക്കുന്നതും പിന്നെ പിന്നെ എന്റെ അവകാശമായി മാറി. അങ്ങനെയിരിക്കെ ഒരു നാല്‍ കാലത്ത് ഞാന്‍ പന്തലിനു കുഴികുത്താന്‍ എത്താന്‍ താമസിച്ചപ്പോള്‍ പാര്‍ട്ടിയുടെ ലോകല്‍ കമ്മറ്റി നേതാവ് എന്നെ നോക്കി വായില്‍ തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു . അതിനു മറുപടിയായി ഈ പറഞ്ഞതൊക്കെ നിന്റെ അച്ഛനോട് ചെന്ന് പറയൂ എന്നും പറഞ്ഞു ഞാന്‍ അവിടെനിന്നു ഇറങ്ങി നടന്നപ്പോള്‍ ആളുകള്‍ കുറച്ചുനേരത്തേക്ക് അത്ഭുതപ്പെട്ടു.
എന്റെ അച്ഛന്‍ ആ പരിസരത്ത് അറിയപ്പെടുന്ന ഒരു അധ്യാപകനായിരുന്നൂ പേര് വിയ്യോത്ത് മുകുന്ദന്‍ മാസ്റ്റര്‍ . അച്ചനെപ്പോലെതന്നെ അച്ചന്റെ തറവാടും നാട്ടില്‍ അതി പ്രശസ്തമായിരുന്നൂ. തച്ചോളി ഒതേനന്റെ തറവാടും ക്ഷേത്രവും പരദേവതയായ ലോകനാര്‍കാവിലമ്മയും മറ്റും ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായിരുന്നൂ.
എന്റെ സ്ഥലത്തെപ്പറ്റിയും  മറ്റും  പറഞ്ഞില്ലല്ലോ ക്ഷമിക്കുകകേരളത്തിന് വടക്കു മാറിയുള്ള കോഴിക്കോട് എന്ന ജില്ലയിലെ ആദ്യ മുനിസിപ്പാലിറ്റിയായ വടകരയുടെ നഗരകാഴ്ചകളിൽനിന്നും തെല്ലു കിഴക്ക് മാറി പുതിയാപ്പ് എന്ന പ്രകൃതിഭംഗികൊണ്ടും സംസ്‌കൃതികൊണ്ടും അതീവ സുന്ദരമാണ്  ആ ഗ്രാമം . അവിടെ ഉള്ള സ്ഥാപനങ്ങള്‍ ഇതൊക്കെയാണ്  ഗവണ്മെന്റ് സംസ്‌കൃതം ഹൈസ്കൂൾ ഗവണ്മെന്റ് മൃഗാശുപത്രി  അതുപോലെ നമ്മുടെ അടക്ക കൃഷ്ണൻ എന്നറിയപ്പെടുന്ന കൃഷ്ണേട്ടന്റെ ചായക്കടപേരാമ്പ്രത്ത് ദാസേട്ടന്റെയും ശ്രീധരേട്ടന്റെയും സ്റ്റേഷനരി ആൻഡ്പലചരക്കുകടകൾ ദാസേട്ടന്റെ ബാർബർഷാപ് രാഘവേട്ടന്റെ തയ്യൽ കട. അതുപോലെ ആ നാട്ടിലെ പ്രധാന ആരാധനാലയമായ നമ്മുടെ ചോയ്യോത്ത്  ഭഗവതി ക്ഷേത്രം ഇങ്ങനെ പോവുന്നൂ ആ കാഴ്ചകൾ.  അതിനു അലങ്കാരമായി കശുമാവിന്റെ ഒരു തോട്ടം തന്നെ ഇന്നും അവിടെ കാണാം .
അവിടെനിന്നും തെല്ല് പടിഞ്ഞാറ് മാറി മൂന്നു പാതകൾ സംഗമിക്കുന്ന സ്ഥലത്തിന് സമീപത്തായി സ്ഥിതിചെയ്യുന്ന ഒരു ഓല മേഞ്ഞ കുടിലിൽ വീയ്യോത്ത് മുകുന്ദൻ മാസ്റ്ററുടെയും ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന എ. വി. പ്രേമലീലയുടെയും മുത്തമകനായി സത്യദാസ് എന്ന ഞാനും  ഇളയമകളായി നിർമ്മലാദേവി എന്ന അനിയത്തിയും.  വീട്ടിലും നാട്ടിലും എന്നെ ബാബു എന്നും അവളെ  ബേബിയെന്നുമാണ് വിളിച്ചിരുന്നത്. എന്റെ  രൂപം നല്ല കറുത്ത് നീണ്ടു മെലിഞ്ഞതും അനിയത്തി വെളുത്ത സുന്ദരിക്കുട്ടിയുമായിരുന്നൂ. ശരിക്കും രാവും പകലും പോലെയുണ്ട് രണ്ടുപേരെയും ഒരുമിച്ചു കാണുമ്പോൾ   വികൃതിയുടെ കാര്യത്തിൽ രണ്ടുപേരും ഒന്നിനൊന്നു മെച്ചമായിരുന്നൂ .  ഞങ്ങൾ തമ്മിൽ വഴക്ക് കൂടാത്ത ഒരു ദിവസം പോലും ഇല്ല എന്ന് തന്നെ പറയാം, മുടി പിടിച്ചു വലിയാണ് ആ വഴക്കിനിടയിലെ ഞങ്ങളുടെ പ്രധാന ഇനം .
അച്ഛൻ കുരിയാടി ഫിഷറീസ് സ്കൂളിൽ അധ്യാപകനായി ജോലിചെയ്യുന്നൂ 'അമ്മ തിരുവള്ളൂർ പബ്ലിക് ഹെൽത്ത് സെന്ററിലാണ് ജോലിചെയ്യുന്നൂ  .  ഞങ്ങൾ വടകര ടൗണിൽ നിന്നും ഏകദേശം 2 കി .മി . ദൂരത്തുള്ള പുതിയാപ്പ്‌ എന്ന സ്ഥലത്തു ചോയ്യോത് ഭഗവതി ക്ഷേത്രത്തിനു സമീപത്തു ഒരു കൊച്ചു ഓലമേഞ്ഞ കുടിലിലാണ് താമസിക്കുന്നത് .  വീടിനെ പറ്റിപറയുകയാണെങ്കിൽ  ചാണകം  മെഴുകിയ വരാന്തയും വലിയൊരു മുറിയും അതിൽ അടുക്കളയും  കിടപ്പുമുറിയും എല്ലാം ആ മുറിതന്നെ നാലു ഭാഗവും കല്ലുകൊണ്ട് കെട്ടിയ മുറിയുടെ നടുവിലെ വലിയ തൂണിലും ചുമരിലുമായി കഴുക്കോലും മുള ക്കഷണങ്ങളും  വച്ച് അതിനു മേലെ ഓല മേഞ്ഞ ഒരു കൊച്ചു കുടിലായിരുന്നൂ അത്  . അച്ഛനും അമ്മയും ജോലിക്കുപോവുന്നതു കൊണ്ട് എന്നെ അച്ഛനും അനിയത്തിയെ അമ്മയും കൂടെ കൊണ്ടുപോവും. അച്ഛൻ പതിവുപോലെ സ്കൂളിലേക്ക് പുറപ്പെട്ടു ക്രീം കളറിലുള്ള ഷർട്ടും വെള്ള മുണ്ടും ഉടുത്തു ഒരുങ്ങി ഞാൻ ഷർട്ടും ട്രൗസറും ധരിച്ചു നിലത്തു പലകയിൽ ഇരുന്നു സ്റ്റീൽ പ്ലേറ്റിൽ വിളമ്പിയ ചൂട് കഞ്ഞി പ്ലാവില കൊണ്ടുണ്ടാക്കിയ കുമ്പിൾ കൊണ്ട് കുടിച്ചു അതിനോടപ്പം തേങ്ങാ ചുട്ട ചമ്മന്തിയും ഉണ്ടായിരുന്നൂ .  ഞാന്‍ ആസ്വദിച്ച് കഴിച്ചു. ഇന്നത്തെ കുട്ടികള്‍ക്ക് അന്യമായ പല ഭക്ഷണ പദാര്‍ത്ഥങ്ങളും ഞങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടുന്ന മുറയ്ക്ക് കഴിച്ചിരുന്നൂ അതിനിടയിൽ 'അമ്മ അച്ഛനും എനിക്കുമുള്ള ഉച്ചഭക്ഷണം  സ്റ്റൈൻലെസ്സ് സ്റ്റീലിൽ ഉണ്ടാക്കിയ പലപല തട്ടുകളിൽ നിറച്ചുകൊണ്ടിരുന്നൂ.  ഞാൻ എന്റെ കഞ്ഞി കുടിച്ചു കൈ കഴുകാനായി മുറ്റത്തു തെങ്ങിന്റെ ചുവട്ടിലേക്ക് നടന്നു അവിടെ വച്ചിരുന്ന ബക്കറ്റിൽ നിന്നും മഗ്ഗുകൊണ്ടു വെള്ളം മുക്കിയെടുത്തു  കയ്യും വായും വൃത്തിയാക്കി .  അപ്പോഴേക്ക് കാണാന്‍ അച്ഛന്റെ നീട്ടിയുള്ള വിളിവന്നൂ  “ബാബൂ  പോകാം 
അമ്മ അകത്തുനിന്നും അനിയത്തിയെ ഒരു കയ്യിലും മറുകയ്യിൽ ടിഫ്ഫിൻ കാരൃറുമായി എത്തി.  അമ്മയുടെ അടുത്തുനിന്നും ടിഫ്ഫിൻ കാരൃറും വാങ്ങി അനിയത്തിയ്ക്കു ഒരു  ഉമ്മയും കൊടുത്തു എന്റെ കൈപിടിച്ചു നടന്നു തുടങ്ങി.  ഞാൻ തിരിഞ്ഞു തിരിഞ്ഞു നിന്ന് അമ്മയ്ക്കും അനിജത്തിക്കും റ്റാറ്റാ പറഞ്ഞു   അച്ഛനോടപ്പം നടന്നു നീങ്ങി .  അച്ഛന്  നല്ല കുട്ടിക്കൂറ പൗഡറിന്റെയും ലാക്ടോകലാമിന്റെയും കുട്ടിക്കൂറ  സെന്റിന്റെയും മണമാണ് വഴിയിൽ  കാണുന്നവരെല്ലാരും അച്ഛനോട് ചോദിക്കുണ്ടായിരുന്നൂ ഇവനെയും സ്കൂളിൽ കൊണ്ടുപോവുകയാണോ എന്ന്.  അതെ എന്ന് അച്ഛൻ മറുപടിയും പറയുന്നുണ്ടായിരുന്നൂ.  വടകര റെയിൽവേ  സ്റ്റേഷന്റെ അടുത്തുള്ള വഴിയിലൂടെ റെയിൽ പാലത്തിലൂടെ  അച്ഛനോടൊപ്പം നടന്നൂ ചുറ്റും ആരൊക്കയോ മലമൂത്ര വിസർജനം ചെയ്തതിന്റെ ദുഷിച്ച ഗന്ധം അവിടെങ്ങും പരന്നിരുന്നൂ.  അവിടെനിന്നാല്‍ ദൂരെയായി നേർത്ത കടലിന്റെ  ഇരമ്പൽ കേൾക്കാമായിരുന്നൂ. പല ഊടുവഴികളും ഓവുപാലങ്ങളും കയറി കടലരികിലുള്ള കുരിയാടി ഗവണ്മെന്റ് ഫിഷറീസ് സ്കൂളിന്റെ കടലിന്റെ കവാടത്തിൽ എത്തി ഇരമ്പൽ ഇപ്പോൾ വളരെ ഉച്ചത്തിൽ കേൾക്കാം.  അച്ഛനെന്നെയും കൊണ്ട് അധ്യാപർക്കായുള്ള മുറിയിൽ പൊയി ടിഫ്ഫിൻ ക്യാരിയറും കയ്യിലുണ്ടായിരുന്ന  പുസ്‌തകങ്ങളും  മേശപ്പുറത്തു വച്ചശേഷം എന്നെയും കൊണ്ട്  അച്ഛൻ ക്ലാസ്സ്‌ടീച്ചർ ആയ ക്ലാസ്സിലേക്ക് കയറി. അവിടെ ഒരു ബെഞ്ചിൽ എന്നെ ഇരുത്തി .  അപ്പോളേക്കും പ്യൂൺ ബെല്ലടിച്ചു എല്ലാവരും എഴുന്നേറ്റു നിന്ന് കുറച്ചുകുട്ടികൾ പ്രാർത്ഥനാഗാനം ആലപിക്കാൻ തുടങ്ങി .  പ്രാർത്ഥന കഴിഞ്ഞപ്പോൾ വീണ്ടും മണിമുഴങ്ങി എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരുന്നൂ .  അച്ഛൻ ക്ലാസ്സാരംഭിച്ചു ഞാൻ കുറേനേരം അങ്ങോട്ടും ഇങ്ങോട്ടും കുട്ടികളുടെ മുഖത്തും അച്ഛന്റെ മുഖത്തും നോക്കിയിരുന്നൂ  കുറച്ചുകഴിഞ്ഞപ്പോൾ ആ പീരിയഡ് കഴിഞ്ഞു അച്ഛൻ എന്നെയും വിളിച്ചു അധ്യാപകര്‍ക്കായുള്ള മുറിയിൽ പോയി ചായയും മധുരമുള്ള ബോണ്ടയും  കഴിച്ചു  അച്ഛന്റെ അടുത്തേക്ക് ചെന്നു.  അച്ഛൻ അപ്പോഴേക്കും  ചോക്കും പുസ്‌തകങ്ങളും ഒരു ചൂരലും എടുത്തു എന്നെകത്തിരിപ്പുണ്ടായിരുന്നൂ, അദേഹം എന്നെയും  കൊണ്ട് ക്ലാസ്സ് മുറിയിലേക്ക് നടന്നുഅങ്ങനെ ക്ലാസ്സുകള്‍ ആരംഭിച്ചു . എനിക്കൊന്നും മനസ്സിലായില്ല അതിനാല്‍   ഞാനാണെങ്കിൽ ചുറ്റുപാടും നോക്കി അങ്ങനെ ഇരുന്നൂ.  അപ്പോഴാണ് അടുത്തിരുന്ന കുട്ടിയുടെ ടെക്സ്റ്റ് പുസ്‌തകത്തിലെ ചിത്രം കണ്ണിലുടക്കിയത് വായിക്കാൻ അറിയില്ലെങ്കിലും ചിത്രം നോക്കാനായി പുസ്‌തകം എടുത്തു ഓരോ പേജ് ആയി മറിച്ചു ചിത്രം നോക്കി കൊണ്ടിരുന്നൂ .  കുറച്ചുകഴിഞ്ഞപ്പോൾ ആ കുട്ടി അച്ഛനോട് വിളിച്ചു മാഷേ ഇവൻ ശല്യപ്പെടുത്തുന്നൂ എന്ന് പറഞ്ഞു .  അച്ഛൻ എന്റെ അടുത്തുവന്ന്‌ എന്നോട് അടങ്ങിയിരിക്കാന്‍ .  കുറേനേരം അച്ഛനെ പേടിച്ചു ഞാന്‍ അനങ്ങാതെ കയ്യും കെട്ടി ഇരുന്നൂ.  അങ്ങനെ ഉച്ചഭക്ഷണത്തിനുള്ള ബെല്ലടിച്ചൂ കുട്ടികൾ എല്ലാം ശബ്ദ കോലാഹലമുണ്ടാക്കി കൊണ്ട്  പുറത്തേക്കു ഓടി അച്ഛൻ എന്നെയും കൊണ്ട് അധ്യാപർക്കായുള്ള മുറിയിൽ പോയി  അവിടെനിന്നും രണ്ടു പ്ലേറ്റും ഗ്ലാസുമെടുത്തു എന്നെയും കൂട്ടി വാട്ടർ ടാപ്പിനടുത്തേക്ക്‌  പോയി .  അതുകഴിഞ്ഞു നേരെ ടിഫ്ഫിൻകാരിയറും എടുത്തു അതിൽ നിന്നും ചോറും തക്കാളിക്കറിയും പപ്പടവും എടുത്തു് വിളംബി . നല്ല സ്വാദ് ഞാൻ ഭക്ഷണം കഴിച്ചു കൈകഴുകി അഛനോടൊപ്പം  ക്ലാസ്സിലേക്ക് തിരിച്ചു .  അങ്ങനെ ക്ലാസ് ആരംഭിചൂ  ഞാൻ വേറൊരു ടെക്സ്റ്റ് പുസ്‌തകമെടുത്തു പേജുകൾ മറിച്ചു ചിത്രം നോക്കി ഇരുന്നൂ . ഇത്തവണ വീണ്ടും അച്ഛനോട് വേറൊരു കുട്ടി ഞാൻ ശല്യം ചെയ്യുന്നൂ  എന്ന് പരാതിപ്പെട്ടു അച്ഛൻ എന്നെ അദ്ദേഹത്തിന്റെ മേശക്കു അരികിലേക്ക് വിളിച്ചു.  മടിച്ചു മടിച്ചാണെങ്കിലും ഞാൻ അങ്ങോട്ടേക്ക് നടന്ന് ചെന്നു .  അച്ഛൻ ചൂരൽ എടുത്തു രണ്ടു കൈകൊണ്ടും ഒന്ന് ഒടിച്ചു നേരെയാക്കികൊണ്ടു നിന്നു. ഇനി നിശബ്ദനായി നിന്നാല്‍  പണിപാളും എന്ന് മനസ്സിലാക്കിയ ഞാൻ ചൂരലിന്റെ നടുവിൽ രണ്ടു കൈകൊണ്ടും പിടിച്ചു തൂങ്ങിനിന്നു .  അച്ഛന്റെ കയ്യിലുണ്ടായിരുന്ന ചൂരൽ രണ്ടു കഷ്ണങ്ങളായി മുറിഞ്ഞു പിന്നീട്  അടി കൈ കൊണ്ടായി  ഞാൻ ചൂരലിൽനിന്നും പിടിവിടാതെ വാവിട്ട്കരഞ്ഞു . അപ്പോള്‍ ആ പരാതിക്കാരന്‍ എന്നെ നോക്കി ചിരിക്കുകയായിരുന്നൂ. എന്റെ മനസ്സില്‍ അവന് കൊടുക്കാനുള്ള പണി മെനയുകയായിരുന്നൂ.  സ്കൂള് വിട്ടു അച്ഛനോടോപ്പും നടന്നു സ്കൂളിനടുത്തുള്ള ചായക്കടയിൽ പോയി ചായയുടെ പൈസയും കൊടുത്തു അവിടുന്ന് കടപ്പുറത്തു കൂടെ നടന്നു പലവഴികളിലൂടെ റെയിൽവേ പാളത്തിലേക്ക് കയറി  റെയിൽവേ പാലത്തിലൂടെ വടകര ടൗണിലേക്ക് കടന്നു അഞ്ചുവിളക്കും കഴിഞ്ഞു  കെ.ടി . കെ . ബാലമ്മാവന്റെ കടയിൽനിന്നും നിപ്പോണിന്റെ നാലു ബാറ്റെറിയും വാങ്ങി എന്നെയും കൊണ്ട് വടകര ടി .ബി. യൂടെ പരിസരത്തുള്ള അച്ഛന്റെ സുഹൃത്തുക്കളെ കണ്ടു കുറച്ചു സംസാരിച്ച ശേഷം നേരെ  സെൻട്രൽ ബേക്കറി യിൽ നിന്നും റസ്കും പി .എം . നാണുവേട്ടന്റെ കടയിൽ നിന്നും അന്നത്തെ ഇന്ത്യൻ എക്സ്പ്രസ്സ്   പത്രവും വാങ്ങി എനിക്കും അനിയത്തിക്കും മിട്ടായിയും വാങ്ങി വീട്ടിലേക്കു നടന്നു. വീട്ടിലെത്തി 'അമ്മ യും അനിയത്തിയും അപ്പോൾ വന്നു കയറിയാതെ ഉണ്ടായിരുന്നുള്ളൂ .  എന്നെയും അനിയത്തിയും കൂടി കുളിമുറിയിൽ കൊണ്ടുപോയി ദേഹം വൃത്തിയാക്കിയാ ശേഷം ചൂട് ചായയും ബിസ്ക്കറ്റും തന്നൂ.ഇന്നും ബിസ്ക്കറ്റ് എന്റെ വീക്നെസ്സ് ആണ് താനും.
 നേരം ഇരുണ്ടു തുടങ്ങിയിരുന്നൂ , 'അമ്മ നിലവിളക്കു കൊളുത്തി  ദീപം ദീപം എന്ന് ഉരുവിട്ടുകൊണ്ട് വരാന്തയിൽ കൊണ്ട് വന്ന് വച്ചു.  ഞങ്ങളെല്ലാവരും ചേർന്ന് ഉച്ചത്തില്‍ പ്രാർത്ഥിച്ചു .  പ്രാർത്ഥന കഴിഞ്ഞു ഞാനും അനിയത്തിയ്മ് ഒരു മണ്ണെണ്ണ വിളക്കിന്റെ അടുത്തിരുന്നു എനിക്ക് കിട്ടിയ പുസ്തകത്തിലെ ചിത്രങ്ങള്‍  മറിച്ച്  നോക്കാൻ  തുടങ്ങി 'അമ്മ ഭക്ഷണം പാചകം ചെയ്യാനും അച്ഛൻ ഡയറി എഴുത്തും  കണക്കെഴുത്തുമായി സമയം കഴിച്ചു.  പെട്ടന്നാണ് ഒരു നിലവിളികേട്ടതു അച്ഛൻ ഡയറിയെഴുത്തു തല്‍ക്കാലത്തേക്ക് നിറുത്തി എവറടി ടോർച്ചുമായി ഒരു ഷർട്ടുമെടിത്തിട്ടു നിലവിളി കേട്ട ഭാഗത്തേക്ക് നടന്നു . അപ്പോഴേക്കും അയൽ വീടുകളില്‍  നിന്നും മറ്റും ആളുകൾ ടോർച്ചുമായ് ഞങ്ങളുടെ മുൻവശത്തുള്ള മേച്ചേരി എന്ന വീട് ലക്ഷ്യമാക്കി പോകുന്നുണ്ടായിരുന്നൂ .  അച്ഛൻ അതിലൊരാളോട് കാര്യമാരാഞ്ഞു  അദ്ദേഹം പറഞ്ഞു പ്രഭയെ പാമ്പു കടിച്ചു  അച്ഛൻ അതും കേട്ട് സംഭവസ്ഥലത്തേക്ക് നടന്നു നീങ്ങി .   കുറച്ചു കഴിഞ്ഞു അച്ഛൻ രാമച്ചന്റെ വീട്ടിലെ  ശശിയേട്ടനെ റാന്തൽ വിളക്ക് വാങ്ങാന്‍  വീട്ടിലേക്ക് പറഞ്ഞയച്ചു . 'അമ്മ വിളക്കെടുത്തു കത്തിച്ചു കൊടുത്തു.  അതുമായി ശശിയേട്ടൻ മേച്ചേരിയിലേക്കു നടന്നു കുറച്ചു കഴിഞ്ഞപ്പോൾ  ഒരു അംബാസഡർ കാർ മേച്ചേരിയിലെ വീട്ടിന്റെ മുന്നിൽ നിന്നു  പാമ്പുകടിയേറ്റ പ്രഭേച്ചിയെ കുറച്ചു പേര് ചേർന്ന് കയറ്റി കൊണ്ട് കാറിന്റെ ഹെഡ്‍ലൈറ്റും ഇട്ടു ഹോസ്പിറ്റലിലേക്ക് നീങ്ങി .  കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ ടോർച്ചുമായി ആരോടോ സംസാരിച്ചുകൊണ്ടു വന്നു .  വീട്ടിന്റെ മുന്നിലെത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന ആൾ ഓക്കേ മുകുന്ദേട്ടാ  എന്ന് പറഞ്ഞു അച്ഛൻ തിരിച്ചും .  അച്ഛൻ വീട്ടിൽ കയറി വന്നു വരാന്തയിൽ കയറിക്കൊണ്ട് അമ്മയോട് പ്രഭേച്ചി വിറകു കൂടയിൽനിന്നും വിറകെടുക്കുമ്പോൾ പാമ്പു കടിച്ചതാണെന്നു പറഞ്ഞു . അവിടെ വേറെ ടോർച്ചോ വിളക്കോ ഉണ്ടായിരുന്നില്ല അതുകൊണ്ടാ ശശിയെ പറഞ്ഞയച്ചതെന്നു പറഞ്ഞു. അച്ഛൻ വീണ്ടും കണക്കെഴുതാനും ഡയറിയെഴുതാനും ഇരുന്നൂ  പെട്ടന്ന് തന്നെ എഴുത്തുകുത്തുകൾ തീർത്ത് അടുക്കളയില്‍ നോക്കി  അമ്മയോടായി എടൊ എല്ലാര്ക്കും ഭക്ഷണം എടുക്കൂ എന്നായി . എന്റെയും അനിയത്തിയുടെയും കൈ അച്ഛൻ വിസ്തരിച്ചു ഉരച്ചു കഴുകി തന്നൂ .  അതുകഴിഞ്ഞ ഞങ്ങളെയും കൂട്ടി അകത്തേക്ക് കയറി .  'അമ്മ അപ്പോഴേക്ക് നാലു പലക നിരത്തി അതിനു മുന്നിലായി ചോറും മീൻകറിയും വിളമ്പി അതോടൊപ്പം ഒരു മീൻ പൊരിച്ചതും വച്ചു .  ഭക്ഷണം കഴിച്ചു   കൈകഴുകാനായി അച്ഛന്റെ ഒപ്പം വരാന്തയിലുള്ള തെങ്ങിന്റെ ചുവട്ടിലേക്ക് പോയി .  കൈ കഴുകി തിരി ച്ചുവന്നു   അപ്പോളേക്കും 'അമ്മ  കഴുകാനായി ഭക്ഷണം കഴിച്ച പാത്രങ്ങൾ എടുത്തുകൊണ്ടിരുന്നൂ .  ഞങ്ങൾ  ബ്രെഷിൽ ഫോർഹാൻഡ്‌സ് എടുത്തു പല്ലുതേക്കാനായി പുറത്തേക്കു അച്ഛനൊപ്പം ഇറങ്ങി .  ആകാശത്തെ നക്ഷത്രങ്ങളെ കാണിച്ചു അച്ഛൻ പറഞ്ഞു അതാണ് വേട്ടക്കാരൻ ഞങ്ങൾ അങ്ങോട്ട് നോക്കി അപ്പോൾ അച്ഛൻ പറഞ്ഞു അത് കണ്ടോ അതാണ് വേട്ടക്കാരന്റെ വാൾ .  അച്ഛന്റെ പല്ലു തേപ്പു അതിനിടയിൽ കഴിഞ്ഞു ഞങ്ങൾ പല്ലു തേച്ചു കഴുകി .  അച്ഛൻ പറഞ്ഞു പുറത്ത്പോയി മൂത്രമൊഴിച്ചു വേഗം വരൂ എന്ന് ഞാൻ പേടിച്ചിട്ടു പോയില്ല, മറിച്ച് വരന്തയോട് ചേര്‍ന്ന് കാര്യം സാധിച്ചു തിരിച്ചോടി .  അകത്തു കയറിയപ്പോൾ 'അമ്മ പാലുമായി നിൽക്കുന്നുണ്ടായിരുന്നൂ .  പാലുവാങ്ങി കുടിച്ചു പുറത്തു പോയി വായകഴുകി .  ദൂരെ എവിന്നോ നായ്ക്കളുടെയും കുറുക്കന്മാരുടെയും ഓരിയിടലും കേൾക്കുന്നുണ്ട് . ഞങ്ങൾ ഉറങ്ങാൻ കിടന്നു .  'അമ്മ വാതിലടച്ചു വിള ക്കണച്ചു.  അങ്ങനെ ഞാൻ അച്ഛന്റെ കയ്യില്‍ തലയും വച്ച് ദേഹത്തോടൊട്ടി ചേര്‍ന്ന് ഉറക്കംപിടിച്ചു . അതിരാവിലെ തന്നെ അച്ചന്‍ എഴുന്നേറ്റ് എന്നെ വിളിച്ചുണർത്തി എനിക്ക്  തൊടുനൈ എന്ന മരുന്ന് മണപ്പിച്ചു തന്നു .  ഞാൻ വീണ്ടും ഉറക്കം പിടിച്ചു  .  രാവിലെ എഴുന്നേറ്റപ്പോൾ 'അമ്മ യോട് അച്ഛൻ ഞാൻ പുലർച്ചെ പല്ലു കടിച്ചു ഞെരിച്ചിരുന്നൂ എന്ന് പറയുന്നത് കേട്ടു. അവൻ എന്തെങ്കിലും പേടിസ്വപ്നം കണ്ടുകാണും അതാ . ഉറക്കച്ചടവില്‍ പായയില്‍ എഴുന്നെറ്റിരുന്നപ്പോള്‍ എനിക്ക് വ്യക്തമായോന്നും മനസ്സിലായില്ല പക്ഷെ അപ്പോഴും മൂക്കിൽ തൊടുനൈയുടെ രൂക്ഷഗന്ധം വിട്ട് മാറിയിരുന്നില്ല .


തുടരും   
ഞങ്ങളുടെ കുട്ടിക്കാലം



എഴുത്തിനിരുത്ത്
എം. പി എസ്സ് വീയ്യോത്ത്
 ഭാഗം - മൂന്ന് 

അടുത്ത വിജയദശമിനാളില്‍ എന്നെയും അനുജത്തിയും കൂട്ടി അച്ഛനും അമ്മയും അച്ചന്റെ തറവാട്ടിലേക്ക് യാത്ര തിരിച്ചു. തറവാട്ടിലെ വീട്ടിലെത്തി. കുറച്ചു സമയങ്ങള്‍ക്കകം തറവാടിന്റെ വരാന്തയില്‍  എന്തൊക്കയോ ഒരുക്കങ്ങള്‍ നടക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. വാതിലിന്റെ പടിയില്‍ പിടിച്ചു അങ്ങനെ നോക്കിനില്‍ക്കുമ്പോള്‍ അച്ചാച്ചന്‍ അച്ഛനെ നോക്കി അപ്പോഴേക്കും അച്ചന്‍ എന്റെ നേരെനോക്കി ബാബൂ ഇങ്ങോട്ട് വാ , ചെന്ന് അച്ചച്ചന്റെ അടുത്ത് ചെന്നിരുന്നേ എന്ന് പറഞ്ഞപ്പോള്‍ ഇതുപോലൊരു കാര്യം മുന്‍പ് കണ്ടിട്ടില്ലാത്തതിനാല്‍ ആണെന്ന് തോന്നുന്നൂ എന്റെ മനസ്സില്‍ ഒരു വല്ലാത്ത ഭയം  കടന്ന് കൂടി. മെല്ലെ മെല്ലെ ഞാന്‍ നടന്ന് അച്ചന്റെ അരികില്‍ ചെന്നിരുന്ന്ചുറ്റുമൊന്നു നോക്കി . എല്ലാവരുടെയും മുഖത്ത് ഒരു ചിരി പടര്‍ന്നിട്ടുണ്ടായിരുന്നൂ അതൊന്നും എന്റെ മനസ്സിലെ ഭയത്തെ അകറ്റാന്‍ പോരാതെ വന്നു. അതിനിടയില്‍ അച്ചാച്ചന്‍ എന്റെ വിരല്‍ പിടിച്ചു തറയില്‍ അരുക്കിയ പൂഴിമണലില്‍ ഹരി ശ്രീ ഗണപതയേ നമഹ എന്ന് എന്റെ മുഖത്ത് പറഞ്ഞു തുടങ്ങിയപ്പോള്‍ അറിയാതെ അത് വരെ ഉണ്ടായിരുന്ന ഭയം ഒന്നുകൂടി വര്‍ദ്ധിച്ചു. അതിന് ശേഷം എന്റെ വായതുറക്കാന്‍ ആവശ്യപ്പെട്ടു  എങ്ങനെയോക്കയോ ഒരു സാഹസം പോലെ അച്ചാച്ചന്‍ വളരെ ബുദ്ധിമുട്ടി എന്റെ നാവില്‍ ഹരി ശ്രീ ഒന്നെഴുതാനുംഎന്നെക്കൊണ്ട് അത് ഉരുവിടുവിക്കാനും. അത് കഴിഞ്ഞു ചിലര്‍ ഒളിഞ്ഞും തെളിഞ്ഞു മെന്നോട് പറഞ്ഞു എന്താ നീ അച്ചാച്ചന്‍ പറഞ്ഞപ്പോള്‍ അതുപോലെ പറയാതിരുന്നത്. ഞാന്‍ മെല്ലെ അച്ഛനെ നോക്കി ദയനീയമായി എന്നെ നോക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ എനിക്ക് വല്ലാതെ വിഷമമായി . ഞാന്‍ ഈ ലോകത്തില്‍ ചെറുപ്പം മുതല്‍ ആരെയെങ്കിലും നെഞ്ചോടു ചേര്‍ത്ത് പിടിച്ചിട്ടുണ്ടെങ്കില്‍ അത് എന്റെ അച്ചനേ മാത്രമായിരുന്നൂ. അതിനിടയില്‍ കാര്യം മനസ്സിലാകാതെ കൌതുകത്തോടെ എന്റെ അനിയത്തി എന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നൂ. എനിക്ക് അവള്‍ അനിയത്തി മാത്രമായിരുന്നില്ല മറിച്ച് നല്ലൊരു സുഹൃത്തുമായിരുന്നൂ . ഞങ്ങള്‍ തമ്മില്‍ അടിയും പിടിയും ഒത്തിരി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇപ്പോഴും അവളുടെ വഴിയില്‍ ഒരു രക്ഷകനായി ഞാന്‍ എന്നും ഉണ്ടായിരുന്നൂ എന്നാണ് എന്റെ ഓര്‍മ്മ. അതുപോലെ എന്നെ സ്നേഹിക്കുന്ന ഒത്തിരി സഹോദരിമാര്‍ എനിക്ക് ഉണ്ടായിരുന്നൂ അവര്‍ ഇന്നും ആ സ്നേഹം കത്ത് സൂക്ഷിച്ചുവരുന്നൂ.

തുടരും 
ഞങ്ങളുടെ കുട്ടിക്കാലം

അമ്മവീട് 

എം. പി എസ്സ് വീയ്യോത്ത്
 ഭാഗം - നാല് 

അന്ന് ഞായറാഴ്ച ആയിരുന്നൂ അമ്മയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില് ഒരാഴ്ചത്തെ ക്ലാസ്സ് ഉണ്ടായിരുന്നതിനാലാണ് എന്നെയും അനിയത്തിയെയും കൂട്ടി കോഴിക്കോടുള്ള അമ്മയുടെ വീട്ടിലേക്കു യാത്ര തിരിച്ചത്. അമ്മയുടെ വീട്ടിലെത്തിയ ഞങ്ങളെ സ്വീകരിക്കാന്‍ അമ്മമ്മയും അമ്മയുടെ മൂത്ത സഹോദരിയും  അവരുടെ മക്കളായ അപ്പുവേട്ടനും ബേബിയേചിയും ഉമ്മറത്ത് ചിരിച്ചുകൊണ്ട് നില്‍പ്പുണ്ടായിരുന്നൂ. എന്നെ കണ്ടതും അമ്മമ്മ സ്നേഹത്തോടെ ചേര്‍ത്തു പിടിച്ച് നെറുകയില്‍ മുത്തമിട്ടപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞുപോയി. അതിനു മുമ്പ് എന്നെ ഇതുപോലെ ചേര്‍ത്തുപിടിച്ചു മുത്തമിട്ടത് അച്ഛനും അമ്മയും മാത്രമായിരുന്നൂ എന്നതാണ് സത്യം. അമ്മമ്മ അന്ന് എനിക്ക് കുട്ടന്‍ എന്നാ ഒരു ഓമനപ്പേര് കൂടി നല്‍കി. അത് കഴിഞ്ഞു അമ്മയേയുംഞങ്ങളെയും വിളിച്ചുകൊണ്ട് വീട്ടിനകത്തേക്ക്‌ കയറുമ്പോള്‍ ആണ് ബേബിയേച്ചി ചുമരില്‍ വാതിലിന്മുകളില്‍ തൂക്കിയിട്ടിരിക്കുന്ന . ചില്ലിട്ട ചിത്രത്തിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചത്. അത് എന്റെ അമ്മയുടെ അച്ഛന്റെ ചിത്രമായിരുന്നൂ, എനിക്ക് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിട്ടില്ല. കേരള പോലീസില്‍ ജോലിചെയ്തു കൊണ്ടിരുന്ന കാലത്താണ് അദ്ദേഹം ഇഹലോക വാസം വെടിഞ്ഞതെന്ന്‍ അമ്മ പറഞ്ഞറിഞ്ഞ ഒരോര്‍മ്മയുണ്ട്. അങ്ങനെ പിന്നെ എന്നെ രണ്ടു അമ്മാവന്മാര്‍ കേരള പോലീസില്‍ ജോലിക്ക് ചേര്‍ന്നു.
അമ്മമ്മ സന്ധ്യയ്ക്ക് വരാന്തയോട് ചേര്‍ന്ന പൂജാമുറിയില്‍ നിലവിളക്ക് തെളിച്ചുവച്ചു വരാന്തയില്‍ നിരന്നിരുന്ന് നാമജപം തുടങ്ങി. പിന്നെ അമ്മമ്മ തന്നെ ഞങ്ങളെക്കൊണ്ട് മലയാളമാസങ്ങളുടെ പേരും ജന്മ നക്ഷത്രങ്ങളുടെ പേരും ഉരുവിട്ട് പഠിപ്പിച്ചു തുടങ്ങി. അതുകഴിയുമ്പോളെക്കും ഉമ്മറത്തുണ്ടായിരുന്നഞാനൊഴികെ എല്ലാവരും വീട്ടിനകത്തേക്ക്‌ നടന്നു.
ആ അല്പസമയാമുള്ള നിശബ്ദദ എന്നെ പോലെ വാതോരാതെ സംസാരിക്കുന്ന ഒരു കുട്ടിയെന്ന നിലയില്‍ വല്ലാതെ അസ്വസ്ഥനാക്കി. അച്ഛന്‍ അടുത്തിലാത്തതിനാല്‍ എനിക്ക് ആ വീട്ടില്‍ ഒരു സുഖവും തോന്നിയില്ല. എങ്ങനെയെങ്കിലും അച്ചന്റെ അരികിലെത്തണം അതായി എന്റെ മനസ്സില്‍ . അങ്ങനെ എന്റെ കാര്യപരിപാടികള്‍ ആരംഭിച്ചു എന്നെ സമാധാനിപ്പിക്കാന്‍ അമ്മയും അമ്മമ്മയും കഴിവതും ശ്രമിച്ചു . എല്ലാവര്ക്കും എന്റെ കയ്യില്‍ നിന്ന്നല്ലവണ്ണം തല്ലും കിട്ടി പാവം ആ ദേഷ്യത്തില്‍ ഞാന്‍ അമ്മമ്മയുടെ നെഞ്ചത്തും പുറത്തും പൊതിരെ തല്ലിയിരുന്നൂ എന്ന് അമ്മ പറഞ്ഞ് പിന്നീട് ഞാനറിഞ്ഞു. അങ്ങനെ അമ്മ അടുത്ത ദിവസം തന്നെ നീ അച്ചന്റെ അടുത്തെത്തിക്കം എന്ന ഉറപ്പില്‍ കാര്യങ്ങള്‍ ഒത്തുതീര്‍ത്തു. പക്ഷെ എന്റെ അത് വരെയുള്ള പ്രകടനത്തെ മാനിച്ച് തിരിച്ചുകിട്ടിയ തല്ലിന്റെ വേദനയില്‍ വലിയ വായില്‍ കരഞ്ഞുകൊണ്ട്‌ അകത്തുപോയപ്പോള്‍ അതാ അടുക്കളയിലെ തീന്‍ മേശപ്പുറത്ത് പിച്ചള ഗ്ലാസില്‍ ചൂടുള്ള ഉലുവാകാപ്പി. ഞാന്‍ ഗ്ലാസ്സ് എടുത്ത് ഒന്ന് മണപ്പിച്ചു നോക്കി, ഉലുവയുടെ മണം എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല .  അങ്ങനെ അടുത്ത ദിവസം ഉച്ചയോടെ എന്നെ അമ്മ വടകരയിലെ ഞങ്ങളുടെ വീട്ടില്‍ കൊണ്ട് ചെന്നാക്കി അമ്മ തിരിച്ചു കോഴിക്കൊടെക്ക് പോയി.

തുടരും  
ഞങ്ങളുടെ കുട്ടിക്കാലം

റേഡിയോ ലൈസെൻസ് 


എം. പി എസ്സ് വീയ്യോത്ത്
 ഭാഗം - അഞ്ച്  

അച്ഛന്‍ അന്നത്തെ സായാഹ്ന സവാരിക്ക് എന്നെയും കൂടെ കൂട്ടി. ഞാന്‍ അച്ഛന്റെ വിരലും പിടിച്ച്      വടകര നഗരത്തിലേക്കുള്ള വഴിയിലൂടെ നടന്നു നീങ്ങി. വഴിയില്‍ അച്ചന്റെ സുഹൃത്തുക്കളേ കണ്ട് കുശലം പറഞ്ഞ്  മുന്നോട്ട്  നടന്നപ്പോഴാണ് അച്ഛന്‍ ഒരു സംഭവമാണെന്ന് എനിക്ക് മനസ്സിലായത്. ആ നഗരവീധിയിലെവിടെയും അച്ഛന് പരിചയമില്ലാത്തതോ അച്ഛനെ  പരിചയം ഇല്ലാത്തതായി ഒരാളെയും കണ്ടില്ല. കാണുന്നവരൊക്കെ “മാഷേ ഇന്നത്തെ നടപ്പ് ഇവനെയും കൊണ്ടാണ് അല്ലെ, എങ്ങനെയുണ്ട് ഇവന്റെ കുസൃതികള്‍” എന്ന ചോദ്യത്തിന് മുന്നില്‍ അച്ഛന്റെ ചിരിമാത്രമേ മറുപടിയായി ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഞങ്ങള്‍ നഗര ഹൃദയത്തിലെ ചരിത്രമുറങ്ങുന്ന അഞ്ചു വിളക്കും ചിരിതൂകിനില്‍ക്കുന്ന ഗാന്ധിപ്രതിമയും കടന്ന് സര്‍ക്കാര്‍ വക ഗസ്റ്റ്‌ ഹൌസിന്റെ പ്രധാന കവാടത്തോടുചെര്‍ന്നുള്ള അരമതിലിനടുത്തെത്തി. അവിടെയാണ് അച്ഛന്റെ സുഹൃത്തുക്കളും മറ്റും ഒത്തുകൂടുന്നത് അതില്‍ കളിക്കൂട്ടുകാര്‍ മുതല്‍ സഹപ്രവൃത്തകര്‍ വരെ ഉണ്ടായിരുന്നൂ. അവിടെ കുറേസമയം ഞങ്ങള്‍ ചിലവഴിച്ച ശേഷം എല്ലാവരോടും യാത്രപറഞ്ഞ് നടന്നു നീങ്ങി ബി. ഇ. എം. സ്കൂളിന് ചേര്‍ന്നുള്ള വഴിയിലൂടെ റെയില്‍വേ സ്റ്റേഷന് സമീപത്തേക്ക് നടന്നു. റെയില്‍വേ സ്റ്റേഷന് ചേര്‍ന്നുള്ള  മൈതാനത്ത് ചില ചേട്ടന്‍മാര്‍ ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നൂ.  അതുകണ്ട് ആസ്വദിക്കുന്നവരുടെ കൂട്ടത്തില്‍ അച്ചന്റെ ചില സുഹൃത്തുക്കളും ഉണ്ടായിരുന്നൂ . അദ്ദേഹം എനിക്ക് അച്ചന്റെ പഴയ കാലത്തെ ഫുട്ബോള്‍ കളിയെക്കുറിച്ച് വിവരിക്കാന്‍ തുടങ്ങി. എന്റെ ശ്രദ്ധ  അപ്പോഴും ഒരു ബോളിന്റെ പിന്നാലെ ഓടുന്ന കളിക്കാരുടെ ഓട്ടവും അട്ടഹാസങ്ങളുടെയും  പിറകെയായിരുന്നൂ. പിന്നെ  ഞങ്ങള്‍ അവിടെനിന്നും റെയില്‍വേ സ്റ്റേഷന്‍ പരസരത്തെക്ക് നടന്നു.
ഞങ്ങള്‍  പ്ലാറ്റ്ഫോമിലെ ഒരു സിമന്റെ ബെഞ്ചില്‍ ഇരുന്നു, അങ്ങ് ആകാശത്ത്‌ ചെമ്പട്ട് അയയില്‍ തൂക്കിയിട്ട് അര്‍ക്കന്‍ നീരാട്ടിലേക്ക് കടക്കാനുള്ള പുറപ്പാടിലാണ്. അതിനു അകമ്പടിയായി അങ്ങ് ദൂരെനിന്നും കടലിന്റെ ഇരമ്പലും വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്നുണ്ട്. അതിനിടയില്‍ എങ്ങുനിന്നോ വന്ന ഒരു തെന്നല്‍ ഞങ്ങളെ തൊട്ടു തലോടി ഓടിമറഞ്ഞു. ആ സമയത്തിനിടയില്‍ അച്ഛന്‍ പലതും പറഞ്ഞു മനസ്സിലാക്കിത്തന്നുകൊണ്ടിരുന്നൂ. കുറച്ചു സമയത്തിനകം ഞങ്ങള്‍ അവിടെനിന്നും വീട്ടിലേക്കു യാത്ര തിരിച്ചു.
 അടുത്ത ദിവസം അച്ചന്‍ എന്നെയും കൂട്ടി പതിവുപോലെ നടന്നു മത്സ്യമാര്‍ക്കറ്റിനോട് ചേര്‍ന്ന കെട്ടിടത്തിലെ ബാങ്കില്‍ ഒരു കാര്‍ഡ് കാണിച്ചു പണമടച്ചു ഇറങ്ങിയപ്പോള്‍. അച്ഛനെ ഞാന്‍ ഒന്ന് മനസ്സിലാകാതെ നോക്കിയപ്പോള്‍ അത് വീട്ടിലെ ചെറിയ ട്രാന്‍സിസ്ററിന് വേണ്ട ലൈസന്‍സ് പുതുക്കിയതാണെന്നും എന്നാല്‍ മാത്രമേ നമ്മള്‍ക്ക് റേഡിയോ ഉപയോഗിക്കാന്‍ കഴിയൂ എന്നും പറഞ്ഞപ്പോള്‍ കാര്യങ്ങള്‍ എനിക്ക് ബോധ്യമായി. ഇന്ന് കാലം ആധുനിക വല്‍ക്കരിച്ചപ്പോള്‍ റേഡിയോയും അതിനോപ്പിച്ചു ഒത്തിരി മാറി.

തുടരും  
ഞങ്ങളുടെ കുട്ടിക്കാലം

കുറ്റവാളി  


എം. പി എസ്സ് വീയ്യോത്ത്
 ഭാഗം - ആറ്   


അന്ന് വൈകീട്ട് അച്ഛനും ചില സുഹൃത്തുക്കളും കൂടി തുടങ്ങിയ ക്ലബിലേക്ക്‌ എന്നെയും കൂടെ കൂട്ടി . അച്ഛനും സുഹൃത്തുക്കളും കാരം ബോര്‍ഡില്‍ കരുക്കളുടെ പിന്നാലെ വിരലുകള്‍ ചലിപ്പിച്ചു കളിക്കുന്നതും നോക്കി അങ്ങനെയിരുന്നപ്പോള്‍ സമയം പോയത് അറിഞ്ഞേയില്ല.  അന്തരീക്ഷം കരിമ്പടം മൂടിത്തുടങ്ങിയപ്പോള്‍ ഞങ്ങള്‍ അവിടെനിന്നും ഇറങ്ങി വഴിയിലെങ്ങും ചീവിടിന്റെ സംഗീത ക്കച്ചേരിയ്ക്കൊപ്പം പക്കവദ്യവുമായി തവളകളും ചേര്‍ന്നപ്പോള്‍ അതോര് ഒരു ഭീകരന്തരീക്ഷമായാണ് എനിക്ക് തോന്നിയത്. എന്റെ അച്ചന്റെ കയ്യിലെ പിടി ഒന്ന് മുറുങ്ങിയോ അച്ചന്‍ എന്നെ ചേര്‍ത്തുപിടിച്ചു നടന്നു. ദൂരെയെങ്ങോ രാഗവിന്യസങ്ങള്‍ പ്രകാരം തയ്യാറാക്കിയ കുറുക്കന്റെ ഗാനങ്ങള്‍ എങ്ങുമെത്താതെ ഒരേ വരിയില്‍ കിടന്നു കറങ്ങിയപ്പോള്‍ ആകെ ഒരാശ്വാസം ദൂരെയെങ്ങുനിന്നോ ഒഴുകിവരുന്ന പഴയകാല ഗാനങ്ങളുടെ ഒലികള്‍ ആസ്വദിച്ചുകൊണ്ടാണ് ഞങ്ങള്‍ വീട്ടിലേക്കു നടന്ന് കയറിയത്.  അടുത്തദിവസം എന്നെഅച്ചന്റെ തറവാട്ടില്‍ കൊണ്ട് ചെന്നാക്കി അച്ചന്‍ തന്റെ ജോലിസ്ഥലത്തേക്ക് നടന്നു പോയപ്പോള്‍ എനിക്ക് കളിയ്ക്കാന്‍ കൂട്ടിനു എന്റെ വലിയച്ഛന്റെ മകനുമുണ്ടായിരുന്നൂ. ഞങ്ങള്‍ ഒളിച്ചും പാത്തും കളിച്ചുകൊണ്ടിരുന്നപ്പോളാണ് എന്റെ കണ്ണില്‍ അച്ചന്റെ ജേഷ്ടന്‍ ജോലിസ്ഥലത്ത് നിന്നും കൊണ്ടുവന്ന ചില്ല് പലക വച്ച ചെറിയ മേശ ഉടക്കിയത് . അങ്ങനെ ഞാന്‍ ആ മേശയുടെ അടുത്തു വന്നു ഒന്ന് മെല്ലെ തലോടി നല്ല മിനുസം, പിന്നീട് മെല്ലെ ഗ്ലാസ്സ് പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചു.  നല്ല വിധത്തില്‍ ഉറപ്പിച്ചതിനാല്‍ അത് ഒരനക്കവും ഇല്ലാതെ അങ്ങനെ കിടന്നു. എന്തോ ആലോചിച്ചുകൊണ്ട്‌ ഞാന്‍ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. പെട്ടെന്നാണ് പറമ്പിന്റെ കോണില്‍ ആരോ ചാരിവച്ച കമ്പി കഷണം എന്റെ കണ്ണിലുടക്കിയത്. ഞാന്‍ മെല്ലെ നടന്ന് കമ്പിയുടെ അടുത്ത് ചെന്ന് ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. പിന്നെ എന്തോ മനസ്സിലുറപ്പിച്ചു കമ്പിയും കയ്യിലെടുത്ത് ജേഷ്ടനേയും കൂട്ടി മേശയുടെ അരികിലെത്തി. കയ്യിലെ കമ്പിയുടെ അഗ്രം മേശയിലെ ചില്ലിനടിയില്‍ മെല്ലെ കടത്തി ഒന്നമര്‍ത്തി, അങ്ങനെ ചില്ല്  ഒരറ്റം മുതല്‍ അങ്ങേ അറ്റം വരെ മെല്ലെ കമ്പി ജെഷ്ടനെ ഏല്‍പ്പിച്ചു മെല്ലെ കമ്പി തിരിച്ചു വച്ച് ഞങ്ങളുടെ കളികളില്‍ മുഴുകി. കുറച്ചു സമയത്തിനകം അടുക്കളയില്‍ നിന്ന് ഇറങ്ങിവന്ന ആരോ ചില്ല് പൊട്ടിയത് കണ്ടുപിടിച്ചു. പിന്നെ ഞങ്ങളെ ഓരോരുത്തരെയായി ചോദ്യം ചെയ്യാന്‍ തുടങ്ങി ഞാന്‍ വാ തുറക്കാതെ ഞാനൊന്നുമറിയില്ലേ എന്നാ മട്ടില്‍ നിന്നപ്പോള്‍ അടുത്ത പ്രതിയായ ജെഷ്ടനെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു അങ്ങനെ അവനെ കുറ്റവാളിയായി പ്രഖ്യാപിച്ചു. അച്ചാച്ചന്റെ കയ്യില്‍നിന്ന് പാവത്തിന് നല്ലവണ്ണം തല്ല് കിട്ടി. അപ്പോഴും എന്നെപ്പറ്റി അവന്‍ ഒരു വാക്കും പറഞ്ഞില്ല. എല്ലാ കുറ്റവും സ്വയം ഏറ്റെടുത്ത അവനെ എനിക്ക് വളരെ ഇഷ്ടമായി. എന്റെ ജീവിതത്തില്‍ ഞാന്‍ സ്നേഹിക്കുന്ന ജേഷ്ടന്‍ അവന്‍ ആണെങ്കിലും ആ ക്കാര്യം  ഇക്കാലമത്രയുമായിട്ടും പറയാനോ ഒരവസരം എനിക്ക് കിട്ടിയുമില്ല. പിന്നെയും  കാലങ്ങള്‍ വേണ്ടിവന്നു എല്ലാവര്ക്കും ആ സംഭവത്തിന്റെ യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിയാന്‍. അവര്‍ക്ക് ആദ്യമൊന്നും അത് വിശ്വസിക്കാന്‍ കഴിഞ്ഞതുമില്ല.

തുടരും


ഞങ്ങളുടെ കുട്ടിക്കാലം

സമ്മേളനം   



എം. പി എസ്സ് വീയ്യോത്ത്
 ഭാഗം - ഏഴ്    


അടുത്ത ദിവസമാണ് അച്ഛന്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ സംസ്ഥാന സമ്മേളനാര്‍ത്ഥം തിരുവനന്തപുരത്തേക്ക് പോവുകയാണെന്ന്. എനിക്ക് സന്തോഷമായി ഞാനും ഒരു യാത്രയുടെ സ്വപ്നലോകത്തിലൂടെ അങ്ങനെ നടന്നൂ . വീട്ടിലെ എല്ലാ വിവരങ്ങളും അച്ചന്‍ കത്ത് മുഖേന സമയാസമയങ്ങളില്‍ അമ്മയെ അറിയിക്കുന്നുണ്ടായിരുന്നൂ.
അങ്ങനെ അടുത്ത ദിവസം എന്‍റെ കയ്യും പിടിച്ചു മറ്റെകയ്യില്‍ ഞങ്ങളുടെ വസ്ത്രങ്ങളടങ്ങിയ ബാഗുമായി അച്ചന്‍ ബസ്സ്‌ സ്റ്റാന്‍ഡിന്‍റെ ഒരു മൂലയില്‍  നിറുത്തിയിട്ട വെള്ളത്തുണിയില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ചെഴുതിയ ബാനര്‍ കെട്ടിയ ഒരു ബസ്സില്‍ കയറി. സീറ്റില്‍ ഇരുന്ന് ഞാന്‍ ജാലകത്തിലൂടെ പുറത്തേ കാഴ്ചകളിലൂടെ  കണ്ണോടിച്ചു. അതിനിടയില്‍  അച്ചന്റെ കുറെ സുഹൃത്തുക്കളും ആ ബസ്സില്‍ വന്നു കയറി, എല്ലാവരും എന്നെ തൊട്ടും തലോടിയും അച്ഛനോടുള്ള സ്നേഹം കാണിച്ചു. കുറെ സമയം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കയറിയ ബസ്സ്‌ അവിടെനിന്നും യാത്രയാരംഭിച്ചു. ഈന്കിലാബ് സിന്ദാബാദ് എന്ന് തുടങ്ങുന്ന മുദ്രാവാക്യത്തോടെ ബസ്സിനുള്ളിലെ ആവേശം കത്തിപ്പടരാന്‍ തുടങ്ങി. അതുകേട്ട് ഞാന്‍ ആ ഇരിപ്പില്‍ ഉറക്കം തൂക്കാന്‍ തുടങ്ങിയപ്പോള്‍ അച്ഛന്‍ അദ്ദേഹത്തിന്റെ മടിയിലേക്ക്‌ കിടത്തി. ഞാന്‍ സുഖമുള്ള നിദ്രയിലേക്ക് കടന്നു. പിന്നെ എപ്പോഴോ വഴിയിലെവിടെയോ വണ്ടി നിറുത്തി ഒന്ന് വിശ്രമിച്ചു വീണ്ടും ഞങ്ങള്‍ യാത്ര തുടര്‍ന്നൂ. ഏകദേശം അതിരാവിലെയോടെ ഞങ്ങള്‍ അനന്തപുരിയുടെ മണ്ണില്‍ കാലെടുത്തു വച്ചു. ഒരു ഹോട്ടലില്‍ മുറിയെടുത്ത് കുളിയും മറ്റു കാര്യങ്ങളും കഴിച്ചു എന്നെയും കൂട്ടി അതിന് അടുത്തുതന്നെയുള്ള സസ്യാഹാരം ലഭിക്കുന്ന ഭക്ഷണശാലയില്‍ കയറി പ്രഭാത ഭക്ഷണവും കഴിച്ചു നേരെ അച്ഛന്റെ പ്രസ്ഥാനത്തിന്റെ സമ്മേളന നഗരിയിലേക്ക് നടന്നു. അവിടെ എല്ലാവരും ഒരു മഹാപ്രകടനത്തിനുള്ള ഒരുക്കത്തിലാണെന്ന് കാര്യങ്ങള്‍ കണ്ടപ്പോള്‍ തന്നെ എനിക്ക് ബോധ്യമായി. മണിക്കൂറുകള്‍ കടന്നുപോയി. ഉച്ചഭക്ഷണവും കഴിച്ചു നേരെ പ്രകടനത്തിലേക്ക് ഞാനും അച്ചന്റെ കയ്യും പിടിച്ചു അണിനിരന്നൂ. ചെരിപ്പില്ലാത്ത കാലുകള്‍ താറിന്റെ ചൂടില്‍ വേദനിക്കാന്‍  തുടങ്ങിയപ്പോള്‍ അച്ഛനെ കൈയ് ഞാന്‍ മുറുകി പിടിച്ചു. കാറുകളും ഇരുനിലയുള്ള ബസ്സും കണ്ട് അന്തം വിട്ട് നിന്ന എന്നെ അച്ഛന്‍ചിരിച്ചുകൊണ്ട് കൂടെ നടത്തി. പ്രകടനത്തിന് ശേഷം ഒരവസരം ഒത്തു വന്നപ്പോള്‍ അച്ചന്‍ എന്നെയും കൂട്ടി  ഒരു ഡബിള്‍ ദക്കര്‍ ബസ്സില്‍ യാത്രചെയ്തു. പിന്നെ മുറിയില്‍ തിരിച്ചുവന്ന് വേഗം സാധനങ്ങളടങ്ങുന്ന ബാഗുമായി ഞങ്ങള്‍ വന്ന ബസ്സ് നിറുത്തിയിരിക്കുന്ന സ്ഥലത്തേക്ക് നടന്നു. എല്ലാ ബസ്സുകളുടെയും മുഖം പേടിപ്പെടുത്തുന്നതുപോലെ എനിക്ക് തോന്നി അതിനിടയില്‍ അച്ചന്‍ ഞങ്ങള്‍ വന്ന ബസ്സ് കണ്ടുപിടിച്ചു. അതില്‍ ഡ്രൈവര്‍ ഇല്ലാതിരുന്നതിനാല്‍ അദ്ദേഹം കൈനീട്ടി  പോം പോം എന്ന് റബ്ബര്‍ ഹോണ്‍ നീട്ടി മുഴക്കിയപ്പോള്‍ എന്റെ പേടി വീണ്ടും കൂടി. അങ്ങനെ അല്‍പ്പസമയത്തിനകം മറ്റുള്ള സഹയാത്രികരും ഞങ്ങളും അവിടെ നിന്നും മടക്കയാത്ര ആരംഭിച്ചു.  അന്നത്തെ സമ്മേളനത്തിന്റെ ആലസ്യത്തില്‍ എല്ലാവരും സീറ്റിലിരുന്നു മയങ്ങിയപ്പോള്‍ അച്ചന്‍ എന്നെ ചേര്‍ത്തുപിടിച്ചു മെല്ലെ നിദ്രയിലേക്ക് കടന്നു. ഞാന്‍ അച്ഛനെ വട്ടം പിടിച്ചു അദ്ദേഹത്തിന്റെ ഹൃദയമിടിപ്പിന്റെ താളവും ശ്രവിച്ചു അങ്ങനെ ഉറങ്ങാതെ കിടന്നു. പിന്നെപ്പോഴോ ഞാനും മയക്കത്തിലേക്ക് കടന്നു. അച്ചന്റെ ശരീരത്തോട് കുറെക്കൂടി ചേര്‍ന്ന് ഞാനും അങ്ങനെ പറ്റിചേര്‍ന്ന് ഉറങ്ങി.

തുടരും  
ഞങ്ങളുടെ കുട്ടിക്കാലം


ഒരവധിക്കാലം  

എം. പി എസ്സ് വീയ്യോത്ത്
 ഭാഗം - എട്ട് 



 സ്കൂൾ വേനലവധിക്കാലമാരംഭിച്ച ദിനം തന്നെ അനിയത്തിയേയും കൂടി നേരെ വീട്ടിന്റെ പിന്നിലെ പറമ്പിലേക്ക്  ഓടി.  അവിടെ കളിയ്ക്കാൻ കൂട്ടുകാരായ അനിതയും മധുവും വിനോദനും കാത്തുനിന്നിരുന്നൂ. കളി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന നേരം വഴിയരികിലെ ക്ഷേത്രത്തിലെ  പാലപ്പൂ പറിക്കാൻ ഒന്ന് ശ്രമിച്ചൂ. അപ്പോഴേക്കും ആരോ ഒരാൾ  "ആരെടാ അത്" എന്നും പറഞ്ഞു ഓടിവന്നൂ.  അതിനിടയിൽ എല്ലാവരും പലവഴിക്ക് ഓടി ഞാൻ അനിയത്തിയേയും കൂട്ടി വീട്ടിലേക്ക് ഓടി. അച്ഛനറിഞ്ഞാൽ അടി ഉറപ്പാണെന്ന് അറിയാം. അതിനാൽ തന്നെ  പാവത്താനെപോലെയാണ്  വീട്ടിൽ വന്നു കയറിയത്. ഞങ്ങൾ കിതച്ചുകൊണ്ട് കയറിവന്നപ്പോൾ തന്നെ അമ്മയുടെ പ്രാഥമിക ചോദ്യം ചെയ്യൽ ആരംഭിച്ചു, " എവിടെ നിന്നാ ഇങ്ങനെ ഓടി കിതച്ചു വരുന്നേ" എന്ന ചോദ്യത്തിന് മുന്നിൽ തെല്ലൊന്നു പരുങ്ങിയെങ്കിലും ഒരുമിച്ചു്    ഒന്നുമില്ലെന്ന്‌ പറഞ്ഞു അകത്തേക്ക് ഓടിക്കയറി.  നേരം സന്ധ്യമയങ്ങി, 'അമ്മ പതിവുപോലെ ഉമ്മറ വാതിൽക്കൽ ദീപം തെളിയിച്ചു. ഞങ്ങൾ നമ ജപം ആരംഭിച്ചു. അതിനിടയിൽ അച്ഛൻ അന്നത്തെ ജോലി കഴിഞ്ഞു   തിരിച്ചെത്തി. അച്ഛന്റെ മുഖഭാവത്തെ ഗൗരവം കണ്ടാൽ അറിയാം എന്റെ സമയം സ്വല്പം മോശമാണ് എന്ന് . അതിനിടയിൽ അച്ഛന്റെ ചുഴിഞ്ഞുള്ള നോട്ടത്തിൽ നിന്നും ഒരു അടി എന്നെ ചുറ്റിപറ്റി നടക്കുന്നതുപോലെ എനിക്ക് തോന്നി. അതിനാൽ തന്നെ നാമജപം 'അമ്മ വന്ന്  വിളക്ക് എടുത്ത് കൊണ്ട് പോകും വരെ തുടർന്നൂ. അതിനിടയിൽ അച്ഛൻ എന്നോട് വൈകുന്നേരത്തെ  സംഭവത്തെക്കുറിച്ചു് ചോദിച്ചപ്പോൾ അതിലെ ചില ചോദ്യങ്ങളിലൂടെ ആരോ അച്ഛനോട് വള്ളി പുള്ളി വിടാതെ നടന്ന കാര്യങ്ങൾ വിവരിച്ചു കൊടുത്തിരുന്നൂ എന്ന് മനസ്സിലായി. പക്ഷെ ഞാൻ കാര്യമായി ഒരു വികൃതിയും കാട്ടിയിട്ടില്ല എന്നറിയാം. എങ്കിലും അച്ഛനോട് സംഭവങ്ങൾ വിവരിച്ച ഏതോ എന്റെ ശത്രുവായ ആൾ നടന്നതിലും കൂടുതലായി പറഞ്ഞു കൊടുത്ത്  നല്ല ഒരടിക്കുള്ള കോപ്പൊരുക്കിയതു വൈകിയാണ് മനസ്സിലായത്. ചില്ലറ അങ്ങനെയാണ് തനിക്ക് അസൂയതോന്നുന്നവർ വേദനിക്കുന്നതിൽ അവർ ആനന്ദം കണ്ടെത്തുന്നൂ. എന്റെ രക്ഷയ്ക്കെത്തിയ അമ്മയോട് അച്ഛൻ കയർക്കുന്നതു കേട്ടപ്പോൾ എനിക്ക് സന്തോഷമായി, അതിനിടയിൽ അച്ഛൻ മുറ്റത്തേക്കിറങ്ങി ചെമ്പരത്തിയുടെ കമ്പ് പൊട്ടിച്ചു് കൊണ്ടുവന്ന് അതിലെ ഇലകൾ പൊട്ടിച്ചു വൃത്തിയാക്കുന്നത് കണ്ടപ്പോൾ 'അമ്മ എന്നോട്  ഓടാൻ പറഞ്ഞെങ്കിലും ഞാൻ ഓടാതെ അതേറ്റുവാങ്ങാൻ തയ്യാറായി നിന്നൂ. അപ്പോഴാണ് അച്ഛന്റെ ഉച്ചത്തിലുള്ള വിളി എന്റെ കാതിലേക്ക് വന്നു പതിച്ചത് "ബാബൂ ഇവിടെ വാ".  ഞാൻ വീട്ടിനകത്തു നിന്നും വരാന്തയിലേക്ക് പതുങ്ങി പതുങ്ങി വന്നു. വരാന്തയിൽ ഞാൻ കണ്ടത്  കയ്യിൽ വടിയുമായി കലിതുള്ളി  അഛനെയാണ് . അച്ഛൻ എന്നെ അടിക്കാൻ വടി മേലോട്ടെക്കോങ്ങി  'അമ്മ ഒരു കവചമായി എന്റെ മുന്നിൽ നിന്നു  അതിനിടയിൽ തുടക്കിട്ട് ഒരടി എനിക്ക് കിട്ടി . ഞാൻ വലിയ വായിൽ കരച്ചിലും തുടങ്ങി. എന്നെ ചേർത്തു പിടിച്ചു അമ്മയും കരയാൻ തുടങ്ങി, അനിയത്തിയും ഒപ്പം ചേർന്നപ്പോൾ ഒരു ഗാനമേളപോലെയായി. അതിനിടയ്ക്ക് 'അമ്മ എന്നെ നോക്കി വീണ്ടും വിളിച്ചുപറഞ്ഞു "ഓടിക്കോ". പക്ഷെ ഞാൻ ഓടിയില്ല കാരണം ഇപ്പോൾ കിട്ടിയില്ലെങ്കിലും പിന്നെയെപ്പോഴെങ്കിലും കിട്ടുമെന്നറിയുന്നതു അത് മുഴുവൻ  വാങ്ങികൂട്ടിയപ്പോൾ എനിക്ക് സമാധാനമായി.  ആ അടിയുടെ നീറ്റലിൽ ഞാൻ രാത്രി കുറേനേരം ഇരുന്ന് കരഞ്ഞു. എന്നെ വേദനിപ്പിച്ചതിൽ അച്ഛനും നന്നേ വേദനിച്ചു എന്നത് പിന്നെ എനിക്ക് മനസ്സിലായി.  രാത്രി അത്താഴത്തിന് ഇരുന്നപ്പോൾ അച്ഛന്റെ പ്ലേറ്റിലെ  ചോറിന്റെ ഒരുഭാഗം എനിക്ക് വാരിത്തന്ന്  ഇടതു കൈകൊണ്ടു അദ്ദേഹം എന്നെ ചേർത്ത് പിടിച്ചു.  രാത്രി ഉറങ്ങാൻ അച്ഛന്റെ അരികത്ത് കിടന്നപ്പോൾ തലയിണയായി അദ്ദേഹത്തിന്റെ കൈനീട്ടി വച്ച് മറ്റേക്കൈകൊണ്ട്  എന്നെ ചേർത്ത് പിടിച്ചു അച്ചൻ "മോൻ വികൃതിയൊന്നും കളിക്കരുത്" എന്ന് പറഞ്ഞു ഒരു ഉമ്മതന്നപ്പോൾ അച്ഛന്റെ മുഖം കണ്ണീരിനാൽ നനഞ്ഞത് ഞാൻ ശ്രദ്ധിച്ചു. എത്രയും ഭീകരനായി ഞാൻ മനസ്സിൽ കുടിയിരുത്തയ അച്ഛൻ ഇത്രയും സ്നേഹനിധിയായിരുന്നൂ എന്ന് എന്ന് മനസ്സിലാക്കാൻ ഞാൻ നന്നേ വൈകിയോ. 
രാവിലെ എഴുന്നേറ്റ് എന്നെയും അനിയത്തിയേയും അച്ഛന്റെ തറവാട്ടിൽ കൊണ്ടുപോയി ആക്കാമെന്ന് അച്ഛൻ അച്ഛൻ പറഞ്ഞപ്പോൾ പിന്നെ ഞങ്ങൾക്ക് സന്തോഷമായി. അച്ഛന്റെ വീട്ടിൽ ചെന്ന് കയറുമ്പോൾ അച്ചാച്ചൻ വരാന്തയിലെ ചാരുകസേരയിൽ ഇരിക്കുന്നുണ്ട്. കയ്യിൽ അന്നത്തെ ദിനപ്പത്രം തൃറന്നുപിടിച്ചു വായിക്കുകയാണ് ഞങ്ങളെ കണ്ടതും അച്ഛനോട് ഒരു ചോദ്യം "നിനക്ക് സ്കൂളില്ലേ" അച്ഛൻ ഭവ്യതയോടെ "ഇവരെ ഇവിടെയാക്കി സ്‌കൂളിലേക്ക് പോകണം"  അപ്പോഴേക്ക് അച്ചമ്മ വരാന്തയിലേക്ക് വന്നു കൂടെ ഇളയമ്മയും.  ഇളയമ്മ  അച്ഛനോട് പറഞ്ഞു "മുകുന്ദേട്ടാ കയറിരിക്കൂ" എന്ന് അപ്പോഴേക്ക് വീട്ടിനുള്ളിൽ നിന്നും  ഇളയച്ഛനും ഭാര്യയും വലിയച്ഛനും അങ്ങോട്ട് കടന്നു വന്നത്.  വലിയച്ഛൻ നീട്ടി ഒരു വിളിയാ "എന്താടാ മുകുന്ദ നീ അവിടെത്തന്നെ നിൽക്കുന്നെ കയറിരു" അപ്പോൾ ഇളയമ്മ " ഏട്ടാ ഞാൻ  പറഞ്ഞതാ  കേട്ടില്ല"  അപ്പോൾ ഭാരതിയേച്ചിയെ നോക്കി ചിരിച്ചുകൊണ്ട് വല്യച്ഛൻ  അച്ഛന്റെ അടുത്തുവന്നു "എടാ നീ ടൗണിലേക്കാണോ" എന്ന് ചോദിച്ചു അച്ഛൻ പറഞ്ഞു  "അതെ"  "എന്നാൽ ഞങ്ങളും വരുന്നൂ" എന്നും പറഞ്ഞു വലിയച്ഛനും ഇളയച്ഛനും പറഞ്ഞു. അപ്പോഴേക്ക് അച്ഛമ്മ ചായയുമായി വരാന്തയിലേക്ക് വന്നു.  ചായ കുടിച്ചു കഴിയുമ്പോളേക്കും വല്യച്ചനും ഇളയച്ഛനും കൂടി പുറത്തേക്കു വന്നു.  അങ്ങനെ അച്ഛനും വല്യച്ചനും ഇളയച്ഛനും കൂടി വീടിന്റെ  മുൻവശത്തുള്ള കൽപ്പടവുകൾ  ഇറങ്ങി നടന്നു നീങ്ങി. 

തുടരും 
ഞങ്ങളുടെ കുട്ടിക്കാലം


ഒരവധിക്കാലം  


എം. പി എസ്സ് വീയ്യോത്ത്

ഭാഗം - ഒമ്പത് 

ഞാനും അനിയത്തിയും  അച്ഛനും കൂട്ടരും പടിയിറങ്ങി പോവുന്നതും നോക്കി അങ്ങനെ നിന്നൂ. അപ്പോഴേക്കും അച്ചമ്മ ഞങ്ങളെ ചേര്‍ത്ത് പിടിച്ചു അകത്തേക്ക് നടന്നൂ. അച്ഛമ്മയെ ഏതോ ദേഹത്തുനിന്നും കുഴമ്പിന്റെ രൂക്ഷം ഗന്ധം എന്റെ നാസാദ്വാരങ്ങളിലേക്ക് തുളച്ചുകയറി. അകത്ത് ഞങ്ങളുടെ കസിന്‍ സഹോദരങ്ങള്‍ അന്നത്തെ കളികളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നൂ. ഞങ്ങളും അവരുടെ പിന്നാലെ  കളികളില്‍ പങ്കെടുക്കാനായി മുറ്റത്തേക്ക് നടന്നൂ. അതില്‍ ചിലര്‍ പഠിക്കുന്നതും മറ്റും അന്യസംസ്ഥാനങ്ങളില്‍ ആയിരുന്നതിനാല്‍ അവര്‍ തമ്മില്‍ ഹിന്ദിയിലോ ഇംഗ്ലീഷിലോ എന്നെ നോക്കി എന്തൊക്കയോ പറഞ്ഞു കളിയാക്കി ചിരിച്ചു. പിന്നെ അതിലൊരാള്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞു “കരി പോലുള്ള നീ ഞങ്ങളുടെ കൂടെ കളിക്കേണ്ട?” അത് കേട്ട് ഞാന്‍ ശരിക്കും വേദനിച്ചു. ഞാന്‍ എന്നോട് തന്നെ പലപ്പോഴും അമ്മയോട് ചോദിച്ച ചോദ്യമായിരുന്നൂ എന്താ ഞാന്‍ ഇങ്ങനെ കറുത്ത് പോയത് എന്ന്. അന്നൊക്കെ അമ്മ ഭഗവാന്‍ ശ്രീകൃഷ്ണനും നിന്നെപ്പോലെ സുന്ദരനാണെന്ന് പറഞ്ഞു സമാധാനിക്കുമായിരുന്നൂ. മറ്റുള്ളവര്‍ അവരുടെ കളികളില്‍ മുഴുകി. ഞാൻ വരാന്ത യുടെ ഒരു കോണിൽ എന്റെ നിറത്തെ മനസ്സില്‍  എനിക്ക് എന്നോട് പ്രത്യേകിച്ച് വെറുപ്പ് തോന്നി.  പിന്നെ ഒരിക്കൽ പോലും അവർ എന്നെ കൂടെ കളിയ്ക്കാൻ കൂട്ടിയില്ല.  വൈകീട്ട് അച്ഛൻ ഞങ്ങളെ കൂട്ടി വീട്ടിലേക്കു പോവാൻ വന്നു അപ്പോൾ അനിയത്തിയെ അവിടെ നിർത്താൻ വേണ്ടി മറ്റുള്ളവര്‍ അച്ഛനോട് ആവശ്യപ്പെട്ടപ്പോള്‍. വലിയച്ഛൻ പറഞ്ഞു “എടാ അവർ ഇന്നിവിടെ”.  അച്ഛന്‍ തലകുലുക്കി സമ്മതിച്ചപ്പോള്‍ ഞാൻ അച്ഛനെ ദയനീയമായി നോക്കി. അച്ഛന്‍ ഞങ്ങളുടെ അരികില്‍ വന്ന്‍  എന്നെ ചേര്‍ത്തുപിടിച്ച് പറഞ്ഞു  “വികൃതിയൊന്നും കളിക്കരുത്” മനസ്സ് കൊണ്ട് എനിക്ക് അവിടെ നില്ക്കാൻ തീരെ ഇഷ്ടമില്ലായിരുന്നൂ.  ദിവസം കിട്ടുന്ന അടി പേടിച്ച് ഒരക്ഷരം മിണ്ടാതെ അച്ഛൻ പടികൾ ഇറങ്ങിപോവുന്നതും നോക്കി അങ്ങനെ നിന്നൂ. അച്ചന്‍ നടന്നകന്നപ്പോള്‍ എന്റെ ശ്രദ്ധ മുറ്റത്തിനോട്ചേര്‍ന്ന തെങ്ങിന്‍ ചുവട്ടില്‍ വച്ച ബക്കറ്റിന്റെ സ്റ്റീല്‍ അടപ്പിലേക്കും ശേഷം  വരാന്തയിലെ  അച്ചാച്ചന്റെ ചാരുകസേരയിലേക്കുമായി മാറി മാറി വന്നൂ. അപ്പോഴെക്ക് അച്ചാച്ചന്‍ കാലന്കുടയുമായി പുറത്തേക്ക് ഇറങ്ങി. വെള്ള ജുബ്ബയും ഖദര്‍ മുണ്ടും തോളിലെ വെള്ള തോര്‍ത്തും മൂക്കിലെ ഗാന്ധികണ്ണടയും തുകല്‍ ചെരുപ്പും ആണ് അദ്ദേഹത്തിന്റെ പതിവ് വേഷം. അദ്ദേഹം എന്റെ  കണ്‍വെട്ടത്ത് നിന്ന് മറഞ്ഞതും നേരെ ചാരുകസേര ലക്ഷ്യമാക്കി നടന്നൂ. പക്ഷേ അതിലേക്ക് ഇരുന്നപ്പോഴാണ് ഞാന്‍ അതിന്റെ തുണിയോടുകൂടി തറയിലേക്ക്‌ വീണു. എന്റെ നോട്ടം കണ്ട് ആരോ തുണിയിലെ വടി ഊരിമാറ്റിയത് ഞാന്‍ അറിഞ്ഞിരുന്നില്ല. ആ വീഴ്ചയില്‍ എനിക്ക് നന്നെ വേദനിച്ചു. വളരെ കഷ്ടപ്പെട്ട് അതില്‍നിന്നും എഴുന്നേറ്റ് നോക്കിയപ്പോള്‍ എല്ലാവരും എന്നെ നോക്കി ചിരിച്ചുകൊണ്ട് നില്‍പ്പുണ്ടായിരുന്നൂ. പക്ഷെ വലിയച്ചനും ഇളയച്ചനും എന്നെ സമാശ്വസിപ്പിച്ചുകൊണ്ട് ചേര്‍ത്ത് പിടിച്ചു. അങ്ങനെ രാത്രിയായപ്പോള്‍ എല്ലാവരും വരാന്തയില്‍ ഒത്തുകൂടി ഓരോരുത്തരും അവരവര്‍ക്ക് അറിയുന്ന വിധത്തില്‍ കഥപറയലും പാട്ടുപാടലും നൃത്തവുമായി സമയം കടന്ന് പോയി. ആ പരിപാടികള്‍ക്ക് കൊഴുപ്പുകൂട്ടാന്‍ ചീവീടുകളും തവളകളും ഞങ്ങളോടൊപ്പം ചേര്‍ന്നപ്പോള്‍ സമയം പോയത് പോലും അറിഞ്ഞില്ല. അങ്ങനെ അന്നത്തെ കലാപരിപാടികള്‍ കഴിച്ച് അത്താഴം കഴിച്ച് കിടന്നപ്പോള്‍ സമയം പതിനൊന്നായി.

നേരംവെളുത്തു
ഞങ്ങള്‍ ഉറക്കമുണര്‍ന്ന് അടുക്കള വരാന്തയിലേക്ക്‌ നടന്നൂ. അവിടെ കഴുക്കോലില്‍ തൂക്കിയിട്ട അലൂമിനിയം തൂക്കു പാത്രത്തില്‍ നിന്നും ഉമിക്കരി എടുത്ത് പല്ല് തേപ്പോടെ അന്നത്തെ പ്രഭാതകര്‍മ്മങ്ങള്‍ ആരംഭിച്ചു. അതുകഴിഞ്ഞ് എല്ലാരും ചേര്‍ന്ന്  പറമ്പിലെ മാവിന്‍ ചുവട്ടിലേക്ക്  ഓടി.  പക്ഷികളും വവ്വാലുകളും കഴിക്കാത്ത  പഴുത്ത  മാങ്ങകൾ അങ്ങിങ്ങായി വീണു കിടക്കുന്നുണ്ട്. ഞാനും അവരോടൊപ്പം മാങ്ങ പെറുക്കി അനിയത്തിയെ ഏല്‍പ്പിച്ചു അപ്പോഴാണ്  പറമ്പിന്റെ ഒരു വശത്തായി നിറുത്തിയിട്ട ജാവ മോട്ടോർ സൈക്കിൾ  എന്റെ ശ്രദ്ധയില്‍ പതിഞ്ഞത്.  ഞാൻ അതിന്റെ അരികിലേക്ക് നടന്ന്‍ സസൂക്ഷ്മം വീക്ഷിച്ച്കൊണ്ട് അങ്ങനെ നിന്നൂ. അപ്പോഴേക്കും പിന്നില്‍ നിന്നും ആരോ വിളിച്ചു പറഞ്ഞു ”  അതില്‍ തൊടണ്ട നിന്നെ വലിയച്ഛൻ ശരിയാക്കും” അതുകൊണ്ട് തന്നെ ഒരു ഭയം എന്നിലേക്ക് കടന്ന് വന്നൂ അതുകൊണ്ടു കൂടി ആ മോട്ടോര്‍ സൈക്കിള്‍  ഞാന്‍ തൊട്ടില്ല.  അപ്പോഴേക്കും വലിയച്ഛൻ അങ്ങോട്ടേക്ക് നടന്നു വന്നൂ. കറുത്ത പാന്റും തൂവെള്ള ഷർട്ടും  ഒരു കൂളിംഗ് ഗ്ലാസും പളപളാ തിളങ്ങുന്ന ഷൂസുമാണ് അദ്ദേഹത്തിന്റെ വേഷം.  അദേഹത്തിന് പിന്നാലെ വലിയമ്മ യും അങ്ങോട്ടേക്ക് വന്നു. രണ്ടു പേരും കൂടി മോട്ടോർ സൈക്കിളിൽ കയറി എങ്ങോട്ടേക്കോ യാത്രയായി.  

അതിനിടക്ക് തറവാട്ടില്‍ നിന്നും ഉറക്കെയുള്ള സംസാരവും ചിരിയും ഉയർന്നു കേട്ടൂ.  ഞാന്‍ അങ്ങോട്ടേക്ക് ഓടിച്ചെന്നൂ അവിടെ അച്ഛന്റെ സഹോദരിയും ഭർത്താവും മക്കളും കൂടി വന്നതാണ് എന്നെ കണ്ടതും അവരുടെ ഭർത്താവായ ബോംബെ ഇളയച്ഛൻ ചോദിച്ചു “ ഇത് മുകുന്ദന്റെ മോന്‍ ബാബുവല്ലേ ഇയാളങ്ങു  വലിയ ആളായല്ലോ” വിനോദേട്ടനും വിജുവേട്ടനും ജ്യോത്സ്നയേച്ചിയും അദേഹത്തിന് ഒപ്പം കൂടി. അടുത്തുവന്നു “എന്താ ബാബു” “നോക്കിയേ  ഇവൻ നല്ല നീളം വച്ചൂ .  ബോംബെ ഇളയമ്മ അടുത്തുവന്നു “അച്ഛനെന്തു പറയുന്നു “ എന്ന്  പറഞ്ഞു തീരുമ്പോളേക്കും ഇളയമ്മ അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു മുകുന്ദേട്ടൻ വരുന്നുണ്ട് എന്ന് .  അച്ഛൻ പടികയറി വന്നു എല്ലാരേയും കണ്ടപ്പോൾ അച്ഛന് വളരെ സന്തോഷമായി. അച്ഛന്‍ അവരോട് ഹിന്ദിയിൽ “കൈസിഹെ?” എന്ന് ചോദിച്ചു. തിരിച്ചു “ടീക് ഹേ മുകുന്ദ മാമ”  എന്ന് പറഞ്ഞു . അച്ഛൻ വരാന്തയിലേക്ക്‌ കയറി ഇരുന്നൂ ഇതിനിടക്ക് കുളിക്കുകയായിരുന്ന അച്ചാച്ചൻ കുളിമുറിയിൽ നിന്നും ഇറങ്ങിവന്നു. പെട്ടെന്ന് തന്നെ അവിടമാകെ ഒരു നിശബ്ദദ പരന്നൂ.  അച്ചാച്ചനെ കണ്ടു അച്ഛന്‍ ഇരുന്നേടത്തുനിന്നും എഴുന്നേറ്റു അച്ചാച്ചൻ  അച്ഛനോട് ചോദിച്ചു “നീ എപ്പോഴാ വന്നേ?” അച്ഛൻ പറഞ്ഞു “ഞാൻ ഇപ്പോൾ വന്നേയുള്ളു അച്ഛാ”അതിനിടയിൽ യെശോദേച്ചി ചായയുമായി വന്ന്‍ വരാന്തയിലെ ടീപ്പോയിൽ കൊണ്ട് വച്ചു .  അച്ഛൻ ചായകുടിച്ചു കഴിഞ്ഞ് ഞങ്ങളെയും കൂട്ടി അവിടെനിന്നും യാത്ര പറഞ്ഞിറങ്ങി.   എല്ലാരും കൂടി കുറച്ചു ദിവസം കൂടി ഇവർ ഇവിടെ നിൽക്കട്ടെ എന്ന് പറഞ്ഞു നോക്കിയെങ്കിലും,  മാറാനുള്ള വസ്ത്രങ്ങളുമായി നാളെ കൊണ്ടുവിടാമെന്നു പറഞ്ഞു ഞങ്ങളെയും കൊണ്ട് അച്ഛൻ വീട്ടിലേക്കു തിരിച്ചു.

തുടരും

2018 ഫെബ്രുവരി 22, വ്യാഴാഴ്‌ച

ക്രൂര കേരളം (കവിത)

ക്രൂര കേരളം

എം.പി.എസ്സ്.വീയ്യോത്ത്

വിശപ്പിന്റെ വിലയറിയാ
ജന്മങ്ങൾ പലപ്പോഴും
വിശക്കുന്നവനേ
തിരിച്ചറയുന്നില്ലയീ നാട്ടിൽ

സാക്ഷര കേരളമെന്ന് നാം
അഭിമാനത്തോടുരുവീടുമ്പോൾ
അറിഞ്ഞതില്ല വിവേകാനന്ദൻ
തൻ വാക്കുകൾ സത്യമെന്ന്

കേരളം ഇന്നും ഭ്രാന്താലയമാണ
തിലേ സംസ്കാര സമ്പന്നരായ
പണ്ഡിത വർഗ്ഗം ബധിരരും
മൂകരുമായിരുന്നു പോലും

സർക്കാരു പോലും ആർക്കോ
വേണ്ടി ഭരിച്ചു മുടിക്കുന്ന നാട്ടിൻ
പോക്ക് എങ്ങോട്ടെന്നറിയാതെ ജനം
സ്തബ്ദരായി നിസ്സഹായരായിരിക്കുന്നു

മൂഢരായ ജനത്തിനേ പറ്റിച്ച് ഭരിക്കാൻ
 കപടരായ ചെന്നായ്ക്കൾ കണക്കായ
രാഷ്ട്രീയ നായകർ മതത്തിന്റെയും
കണക്കുകൾ തീർക്കുമ്പോൾ നഷ്ടം

നിനക്കെന്നതറിയാതെ കൊല്ലാൻ
നടക്കുന്ന സമൂഹമേ കാലത്തിൻ പുസ്തകത്താളിൽ നിൻ ചോരയാൽ
കുറിക്കും നിൻ ശിക്ഷാവിധീ.

കുടുബം (കവിത )

കുടുംബം

എം.പി.എസ്സ്.വീയ്യോത്ത്

പവിഴമല്ലിപ്പൂവുകൾ
 കുലകളൊന്നാട വേ
സുന്ദരമാ നിന്റെ മുഖം
എൻ മനസ്സിൽ വിരിഞ്ഞല്ലോ

തുളസീദല നൈർമ്മല്യത്താൽ
ശാന്തമായ നിൻ മനം
എന്റതാക്കാനൊത്തിരി
 പല വഴി  തേടീല്ലേ

ജീവിതത്തിൻ നിമ്നോന്നത
ദുർഘടമാം വീഥിയിൽ
നിൻ സാമീപ്യം എന്നിലൊരു
മരുപ്പച്ചയായ് മാറീല്ലേ

ഒറ്റയായ  ജീവിതത്തീനർത്ഥ
മത് പൂർണ്ണമാവാൻ
സ്നേഹമെന്ന കുടുംബ ബന്ധം
പൂർണ്ണതയിലെത്തണം









2018 ഫെബ്രുവരി 19, തിങ്കളാഴ്‌ച

അക്ഷരശിൽപ്പം (കവിത )

അക്ഷരശിൽപ്പം

എം.പി. എസ് . വീയ്യോത്ത്

പ്രിയരുടെ  സ്മരണകൾ
ഒത്തിരിയുള്ളൊരെൻ
മനതാരിൻ  അലമാര
തട്ടിൽ പരതി ഞാൻ 

ചിതലരിച്ചന്നേരം
കയ്യിൽ തടഞ്ഞൊരു
തുളവീണ ഓർമ്മ
ക്കുറിപ്പാണ് കണ്ടത്


കണ്ണുകൾ രണ്ടുമാ
പുസ്തകത്താളിലായ്
ഭ്രാന്തമായ് താളിലൂ
ടെന്തോ തിരഞ്ഞതും

അറിയാതൊരജ്ഞാതൻ 
എന്നോട് ചോദിച്ച ദയയുടെ
അർഥമീ നാറിയ ലോകത്ത്
തെല്ലുമ മഞ്ജാതമായ്

പുസ്തകത്താളിലെ
അക്ഷരകൂട്ടരെൻ
സിരകളിൽ അഗ്നിയായ് 
പലവുരു പതഞ്ഞപ്പോൾ

മനസിലെ ഭാവനകളെൻ
കരവലയത്തിൽ   പല പല
രൂപത്തിൽ ജീവൻ സ്ഫുരിക്കും
 ശില്പങ്ങളാകവേ

നന്ദി ആരോട് ചൊല്ലാൻ
എങ്കിലുമെന്നെ ഞാനാക്കിയ
മാതാപിതാക്കൾക്കുമാകട്ടെ
ആദ്യത്തെ എന്റെ നന്ദി

പിന്നെ പല വേഷം കെട്ടിച്ച
കാലത്തിനാവട്ടെ അടുത്ത നന്ദി

പൂജ്യമായ എന്നെ ഇന്നത്തെ
വലിയ പൂജ്യമാക്കിഎന്നെ
മാറ്റിയ  കാലത്തിനും ഒത്തിരി
പങ്കുണ്ടെ , നന്ദി കാലമേ
നന്ദി ഒരായിരം നന്ദി  

2018 ഫെബ്രുവരി 15, വ്യാഴാഴ്‌ച

ഓർമ്മകൾ (കവിത)

ഓർമ്മകൾ

എം.പി.എസ്സ്.വീയ്യോത്ത്

നിശാഗന്ധിപൂത്തു വിരിഞ്ഞു
രജനിതൻ മടിത്തട്ടിൽ
നറുമണം പേറിനടന്നൂ
തണുപ്പേറുമിളം കാറ്റ്

അറിയാതെയാണെന്നാലും
മനസ്സിലെ പ്രണയ രൂപം
എഴുതാനൊരിടം തേടി
അലയുന്നു മിന്നാമിന്നി

രാത്രി തൻ സുന്ദര രൂപം
പോയ്മറഞ്ഞെന്നോ മനസ്സിൻ
സ്നേഹത്തിൻ പാളിയിലിന്ന്
 സുഷിരങ്ങളൊത്തിരിയായി

മറഞ്ഞു സ്നേഹമെന്നോ
നീറുന്നു ഹൃത്തിലെന്ന്
ചൊന്നാലതേറ്റു പാടാൻ
ഞാൻ മാത്രമായി മാറി .


2018 ഫെബ്രുവരി 7, ബുധനാഴ്‌ച

അക്ഷരവൈരി (കവിത)

അക്ഷരവൈരി

എം. പി. എസ്സ്. വീയ്യോത്ത്

മതവെറിപൂണ്ട പിശാചുക്കള്‍

മതിമറന്ന് താണ്ടവമാടീടവേ

മനുഷ്യസ്നേഹത്തിന്  

ഈ മണ്ണില്‍ എന്ത്  വില?

ഭരണവര്‍ഗ്ഗത്തിന്‍ തെറ്റുകള്‍

ഓരോന്നിനും  നേരെ 

ഉയരുന്ന ചോദ്യങ്ങളില്‍ 

വിറളിപൂണ്ട് കത്തിയെടുത്തവർ

അറിയുന്നില്ല ഇന്ന് ഞാന്‍ നാളെ നീ 

എന്നവാക്യത്തിന്‍ മഹത്വമത്രേ

മന്ദിരത്തില്‍ തുടങ്ങി

കാമധേനുവിലൂടെ നടന്ന്

അക്ഷരങ്ങളെ വെട്ടിനിരത്താന്‍ 

നടക്കുന്ന അക്ഷര വൈരികളെ 

എന്ത് നാം വിളിക്കും എന്‍ കൂട്ടരേ  

മതം  മദ്യത്തേക്കാള്‍

ലഹരിയാണെന്നതോന്നലാവാം

നാൾ തോറും ഉയരുന്ന 

പകയുടെ ചൂട്

ഈ ഭ്രാന്തരെന്തിനേയും

വെട്ടിനിരത്താന്‍ നിറങ്ങളുടെ

കൂട്ടുപിടിക്കുന്നത്  എന്നറിയാനാവില്ല

 ഒരു കാലവും കൂട്ടരേ

2018 ഫെബ്രുവരി 4, ഞായറാഴ്‌ച

ഓർമ്മകളിലൂടെ

ഓർമ്മകളിലൂടെ 

എം. പി. എസ്. വീയ്യോത്ത്

നാട്ടിൽ  നിന്നും ദുബായിയിൽ എത്താൻ ഒത്തിരി വൈകി . ഇന്ന് വെള്ളിയാഴ്ചയായതിനാൽ നന്നായി കിടന്നങ്ങുറങ്ങാൻ തീരുമാനിച്ചു കിടന്നപ്പോഴാണ് നാട്ടിൽ വിളിച്ചു എത്തിച്ചേർന്നവിവരം അറിയിക്കണം എന്ന് തോന്നിയത്  . യാത്രാക്ഷീണം കാരണം ഞാൻ നന്നായൊന്നുറങ്ങി . അതിനിടയിൽ നാട്ടിലെ ഓരോരോ സംഭവങ്ങൾ എന്റെ മനസ്സിലൂടെ ഒരു ചലച്ചിത്രത്തിലെന്ന വണ്ണം കടന്നുപോയിക്കൊണ്ടിരുന്നൂ .
എന്നും ഞാൻ നാട്ടിന്റെ സുരക്ഷിതത്വത്തിൽ  മനസ്സ്  നന്നേ സന്തോഷിച്ചിരുന്നൂ . രാവിലെ സാധനം എത്തിച്ചുകൊടുക്കേണ്ടവരുടെ കാര്യങ്ങൾ ആലോചിച്ചു വേഗം ഉറങ്ങിപ്പോയി . ഞാൻ വരുന്നതിനാൽ നേരത്തെ ഉറക്കമുണർന്ന മോളെ ചേർത്തുപിടിച്ചു അങ്ങനെ ഉറങ്ങുമ്പോൾ ഒരു സുഖം തോന്നി . പിന്നീടെപ്പോഴോ ഉറക്കമുണരാൻ കണ്ണുതുറക്കാൻ ശ്രമിച്ചപ്പോഴേക്കും മനസ്സിലായി എന്റെ  മുഖത്ത് ഭാരമില്ലാത്തതെന്തോ കിടക്കുന്നുണ്ടെന്ന്. മെല്ലെ കയ്യെത്തിച്ചു തൊട്ടുനോക്കിയപ്പോൾ  കുഞ്ഞു മോൾ എങ്ങനെയോ ഉരുണ്ടുരുണ്ട് എന്റെ മുഖത്ത് സുഖമായി കിടന്നുറങ്ങുകയായിരുന്നൂ . അവളെ മെല്ലെ കട്ടിലിലേക്ക്  മാറ്റി കിടത്തിയപ്പോഴാണ് ശ്രദ്ധിച്ചത് എന്തോ മൂത്രഗന്ധം ആ മുറിയിൽ പടർന്നിരിക്കുന്നൂ . അങ്ങനെ ഓരോന്ന് ചിന്തിച്ചിരിക്കുമ്പോഴാണ്  അടുക്കളയിൽ തിരക്കിലായിരുന്ന എന്റെ സഹധർമ്മിണി ആ മുറിയിൽ കയറി വന്നത് . മുറിയിൽ കയറിയതും അവൾ  എന്നെ നോക്കി  തലയിൽ കയ്യും വച്ച്  പൊട്ടിച്ചിരിക്കാൻ തുടങ്ങി, അപ്പോഴൊന്നും  എനിക്ക് കാര്യം മനസ്സിലായില്ല . അതിനിടയിൽ അവൾ മുറിയുടെ ഒരു മൂലയിലെ മേശമേൽ നിന്നും  ഒരു കണ്ണാടിയെടുത്തുകൊണ്ടുവന്ന് എന്റെ മുഖത്തിന് നേരെ പിടിച്ചു . അതുകണ്ടു ഞാനും ആദ്യം ഒന്ന് ഞെട്ടി . എന്റെ പൊന്നുമോള്  നടത്തിയ മലമൂത്രവിസർജ്യത്തിന്റെ ചില ശകലങ്ങൾ എന്റെ മുഖത്ത് അങ്ങിങ്ങായി നന്നായി പടന്നിരുന്നൂ . അപ്പോഴാണ് എനിക്കും മനസ്സിലായത്  ഇതുവരെ വന്ന മൂത്രഗന്ധത്തിന്റെ പ്രഭവകേന്ദ്രം ഏതാണ് എന്ന്. ഞാൻ വേഗം എഴുന്നേറ്റ് കുളിമുറിയിലേക്ക്  പോയി വിശാലമായി ഒന്ന് കുളിച്ചു .  കുളികഴിഞ്ഞു പുറത്തിറങ്ങിയപ്പോഴതാ രാസ്നാദിപ്പൊടിയുമായി ഭാര്യ കുളിമുറിക്ക് വെളിയിൽ നിൽക്കുന്നു . അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നപോലെ എനിക്ക് തോന്നി . അവൾ ചേർന്ന് നിന്ന് നെറുകയിൽ കുഞ്ഞിനെയെന്നവണ്ണം രാസ്നാദിപ്പൊടി തേച്ചുപിടിപ്പിച്ചപ്പോൾ  എന്റെ ശ്രദ്ധ മുഴുവനും അവളുടെ മുടികളിലെ  കാച്ചിയ വെളിച്ചെണ്ണയുടെ മനം മയക്കുന്ന  സുഗന്ധത്തിലായിരുന്നൂ . അത്  എന്റെ നാസാദ്വാരങ്ങളിൽ തുളച്ചുകയറി.  പിന്നെ കുഞ്ഞിനേയും കൊണ്ട് സാധനങ്ങളുമായി ഭാര്യയോടൊപ്പം മാതാപിതാക്കളെ കാണാനും മറ്റും വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ അച്ഛന്റെ കണ്ണിലെ ആ വറ്റാത്ത കണ്ണീർ എന്റെ കണ്ണിലേക്കും അറിയാതെ പകർന്നു . പിന്നെ അച്ഛൻ എന്നെ ചേർത്തുപിടിച്ചപ്പോൾ എന്റെ മോൾ മോണകാട്ടി ചിരിക്കുന്നുണ്ടായിരുന്നൂ , 'അമ്മ അവളെ തലകുലുക്കിയും മാടിവിളിച്ചും കയ്യിൽവാങ്ങി തൊടിയിലെ കാഴ്ചകളിലൂടെ ഇറങ്ങി നടന്നപ്പോൾ അവരുടെ മനസ്സിന്റെ ആ സന്തോഷം ഞാൻ അനുഭവിക്കുകയായിരുന്നൂ , അതിനിടയിൽ അച്ഛൻ ചോദിച്ച "എപ്പോഴാ മോനെ നീ എല്ലാം നിറുത്തി വന്നു നാട്ടിൽ നിൽക്കുന്നെ എന്ന ചോദ്യത്തിന്റെ ഉത്തരം നാളുകൾ ഒത്തിരികഴിഞ്ഞിട്ടും  എനിക്ക് കിട്ടിയില്ല . നാളുകൾ മുന്നോട്ടു പോകുന്തോറും ആവശ്യങ്ങൾ എറിയേറി വരുന്നൂ പക്ഷെ ഇന്നും അച്ഛന്റെ ആശ  നിറവേറ്റാൻ കഴിയുമെന്ന് തോന്നുന്നുമില്ല . എന്നെങ്കിലും  രോഗിയായോ  അല്ലെങ്കിൽ ദേഹിയായോ നാട്ടിലെത്തുമായിരിക്കും എന്ന് ചിന്തിച്ചു ജീവിതം തള്ളിനീക്കുന്നൂ.

നാട്ടിൽ ഓണപ്പൊട്ടൻ വരുമ്പോലെ  കൊല്ലത്തിൽ ഒരിക്കൽ വന്നുപോവുന്ന എന്നെപ്പോലുള്ള പ്രവാസികൾ മനസ്സുകൊണ്ട് ആരെയും നോവിപ്പി ക്കരുത്  എന്ന്  കരുതുന്നു. കയ്യിലുള്ള തുച്ഛമായ പണം കൊണ്ട് വാങ്ങി വരുന്ന സമ്മാനപ്പൊതികൾ വീതിച്ചുകഴിയുമ്പോഴേക്കും അതുവാങ്ങി സന്തോഷത്തേക്കാൾ കുറ്റങ്ങളും കുറവുകളും പറയാനുള്ളവരുടെ നീണ്ടനിരയായിരിക്കും . ഇത് പറയുമ്പോൾ പത്തേമാരിയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സംഭാഷണ ശകാലമാണ്  ചിലപ്പോൾ മനസ്സിൽ തെളിഞ്ഞു വരിക  . ഇന്നത്തെ കാലത്ത് ഒരു ഉറപ്പുമില്ലാത്ത നമ്മുടെ ജോലികളെപ്പറ്റി നാട്ടിലെ ആളുകൾക്ക് എന്തറിയാം .  പ്രവാസിയായ ഓരോരുത്തരും അനുഭവിക്കുന്ന ഒരു സുഖമാണ് തിരക്കുപിടിച്ച ജോലിക്കിടയിൽ വീണുകിട്ടുന്ന എണ്ണിച്ചുട്ടപോലെ കിട്ടുന്ന അവധികൾ .നാട്ടിലെത്തുമ്പോൾ പലപ്പോഴും  ഭാര്യയോടും കുഞ്ഞുങ്ങളോടും മാതാപിതാക്കളോടും ഒപ്പം പലയിടങ്ങളിലും യാത്ര പോവണമെന്ന് മനസ്സിൽ  ആശിക്കുമെങ്കിലും പലപ്പോഴും അതിൽ  നല്ലൊരു ശതമാനവും  അടുത്തതവണത്തേക്കു മാറ്റിവച്ചു തിരിച്ചു പോകാറാണ് പതിവ് പക്ഷെ ആ വിഷമത്തിൽ  മനസ്സ്  ഇപ്പോഴും ഒത്തിരിനീറുന്നുമുണ്ടാവും. അതാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതം . 

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...