അമ്മുവിൻറെ മോഹം
അന്ന് അമ്മു വളരെ സന്തോഷവതിയായിരുന്നു.
ശരിയാ, ഞാൻ അമ്മുവിനെ പരിചയപ്പെടുത്തിയില്ലല്ലോ. നാലര വയസ്സ് പ്രായമുള്ള ഒരു വെളുത്ത
സുന്ദരിക്കുട്ടി എല്ലാവരുടെയും കണ്ണിലുണ്ണിയാണ് അവൾ.
അതിരാവിലെ എഴുന്നേറ്റു കിടക്കയിൽത്തന്നെ കുറച്ചു സമയം
ഇരുന്നു പിന്നെ കണ്ണ് തിരുമ്മി 'അമ്മ കിടന്നിരുന്ന ഇടത്തേക്ക് നോക്കി അവിടം ആരുമില്ല,
അതിനടുത്തായി കൊതുവലകൊണ്ടുണ്ടാക്കിയ കുടക്ക് കീഴെയായി അവളുടെ അനുജൻ
കിടന്നുറങ്ങുന്നുണ്ടായിരുന്നു. അവള്‍ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു
ഉമ്മറത്തേക്ക് നടന്നു. അവിടെ അച്ഛൻ കസേരയിൽ ഇരുന്നു അന്നത്തെ പത്രം പാരായണം നടത്തുകയായിരുന്നൂ . അദ്ദേഹത്തിനരികിലായി അമ്മ
എന്തൊക്കയോ കാര്യങ്ങൾ സംസാരിക്കുന്നു പത്രത്തിൽനിന്നും തലയുയർത്താതെ അച്ഛൻ അതിന് മറുപടി പറഞ്ഞുകൊണ്ടും ഇരുന്നൂ . അതിനിടയിൽ അമ്മു അച്ഛന്റെ അടുത്ത് ചെന്ന് തോളിൽ കയ്യും വച്ച്
നിന്നു. അപ്പോള്‍ അച്ഛൻ അവളോട് ചോദിച്ചു
"എന്താ മോളെ ഇന്ന് നേരത്തെ എഴുന്നേറ്റല്ലോ " അമ്മു ആകാംഷയോടെ ചോദിച്ചു "അച്ഛാ.. അച്ഛാ മാമൻ എപ്പഴാ വരുവാ? " അപ്പോഴാണ്
അദ്ദേഹം ഓർത്തത് അന്നാണല്ലോ മാമൻ
അവളെയും കൊണ്ട് അവളുടെ സ്വപ്നം സഫലീകരിക്കാൻ പോവുന്നതെന്ന്. അദ്ദേഹം ഭാര്യയോട്
ചോദിച്ചു "എടീ പറഞ്ഞപോലെ അവനെപ്പഴാവരുന്നേ " 'അമ്മ പറഞ്ഞു ഞാൻ വീട്ടിൽ വിളിച്ചിരുന്നൂ അമ്മയാണ് ഫോൺ എടുത്തേ അവൻ
ഉറങ്ങുവായിരുന്നൂ , ഉച്ചയാവുമ്പോളേക്കും വരുമെന്ന പറഞ്ഞെ
". അമ്മ അവളോട് മോനെഴുന്നേറ്റോന്ന് നോക്കാൻ പറഞ്ഞു വിട്ടു . അവൾ കൊതുവലക്കുള്ളിൽ കിടന്നുറങ്ങുന്ന അനിയന്റെ അടുത്ത് പോയി കൊതുവലമാറ്റി
. അവൻ ഉറക്കമുണരാനുള്ള തെയ്യാറെടുപ്പിലായിരുന്നൂ. കുഞ്ഞുകൈകൾകൊണ്ട്
കുഞ്ഞിക്കണ്ണുകൾ തിരുമ്മി അവളെ നോക്കി അവന്റെ പല്ലു
മുളച്ചുവരുന്ന മോണകാട്ടി ഒന്ന് ചിരിച്ചു. പിന്നെ ചുറ്റും നോക്കി .
അമ്മു പുറത്തേക്കു നോക്കി നീട്ടി വിളിച്ചു "അമ്മെ മോനുണർന്നു". അമ്മ വേഗം വന്നു അവനെ നോക്കി കുറച്ചു സമയം കളിപ്പിക്കാൻ ശ്രമിച്ചു അവൻ
അമ്മയെനോക്കി അവനെ എടുക്കാൻ വേണ്ടി ആംഗ്യം കാണിച്ചുകൊണ്ടു കരച്ചിലാരംഭിച്ചു .
അമ്മ അവനെ വാരിയെടുത്തു ചുമലിലിട്ടു പിന്നെ
പറഞ്ഞു "എന്റെ മോന് വിശക്കുന്നുണ്ടോ മോന് "അമ്മ ഇപ്പൊ
പാല് തരാലോ " അതിനിടക്ക് അച്ഛൻ വിളിച്ചു ചോദിച്ചു
എന്തിനാ അവൻ കരയുന്നേ 'അമ്മ പറഞ്ഞു "അവനു വിശക്കുന്നുണ്ടെന്നു തോന്നുന്നൂ ഞാൻ പാലുകൊടുക്കുന്നാണ് " അവൻ
അമ്മയേയും അമ്മുവിനെയും നോക്കി ചിരിച്ചുകൊണ്ട് പാലുകുടിച്ചുകൊണ്ടിരുന്നു. ആ
ചിരി അല്പസമയത്തിനകം ഉറക്കത്തിനു വഴിമാറിക്കൊടുത്തു, അവനെ മാറ്റി വിരിച്ച വിരിയിൽ
കിടത്തി കൊതുവലയെടുത്തുവച്ചു .
പിന്നീട് അമ്മ തന്റെ അന്നത്തെ ദിനചര്യയികളിലേക്ക്
കടന്നു. കുറച്ചു സമയങ്ങൾക്കകം അവര്‍ അച്ഛനെയും അമ്മുവിനെയും
പ്രഭാതഭക്ഷണത്തിനായി വിളിച്ചു. എല്ലാരും കൂടി അകത്തെ തീന്മേശയ്ക്ക്
ചുറ്റുമായിരുന്നു ഭക്ഷണം കഴിച്ചു. ശേഷം അമ്മു വീടിന്റെ മുറ്റത്തെ തെങ്ങിൻ
ചോട്ടിലായി അച്ഛൻ ഓലയും കവുങ്ങിന്റെ പട്ടയും കൊണ്ടുണ്ടാക്കിക്കൊടുത്ത ചെറിയ
കുടിലിൽ അവളുടെ കളിക്കൂട്ടുകാരികളായ പാവകൾക്കു ചോറും കറി യുമുണ്ടാക്കി കളിച്ചുകൊണ്ടിരുന്നൂ.
അവളുടെ ശ്രദ്ധ കളിയേക്കാളും റോഡിലൂടെയുള്ള മാമന്റെ വരവിലായിരുന്നൂ.
ഏകദേശം ഉച്ചയോടടുപ്പിച്ചു ഒരു ഓട്ടോറിക്ഷ
വീടിന്റെ പടിക്കൽ വന്നു നിന്നൂ . അമ്മു അവളുടെ കളി തൽക്കാലം നിറുത്തി
പടിവാതിൽക്കലേക്ക് ഓടി. മാമൻ ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങി വന്നു അവളെ
നോക്കിക്കൊണ്ട് “എന്താ മോളെ” എന്നും ചോദിച്ചു കൊണ്ട് ഇടതുകയ്യിൽ ബേയ്ക്കറിയുടെ
പേരുള്ള സഞ്ചിയുമായി നടന്നു വന്നു. പടികൾ കയറി സഞ്ചി അവളെ ഏൽപ്പിച്ചു. അവൾ ആ സഞ്ചി
വലതു കയ്യിൽ വാങ്ങി ഇടത് കയ്യിലേക്ക് മാറ്റി പിടിച്ചു. പിന്നീടു് മാമന്റെ കയ്യിൽ
തൂങ്ങി ചാടിച്ചാടി ചിരിച്ചു കൊണ്ട് തല ഇരുവശങ്ങളിലേക്കും ആട്ടിക്കൊണ്ട് മാമനൊപ്പം
മുന്നോട്ട് നീങ്ങി. മുറ്റത്ത് വരാന്തയിലേക്കുള്ള പടികളുടെ ഇടത് വശത്തായി അദ്ദേഹം
തന്റെ പാദരക്ഷകൾ അഴിച്ചു വച്ചു. പിന്നീടു് മടക്കി ഉടുത്തിരുന്ന മുണ്ട് നേരെയാക്കി
പടികൾ കയറി വരാന്തയിൽ എത്തി. അവിടെ കസേരയിൽ ഇരുന്ന് പത്രം വായിക്കുകയായിരുന്ന
സഹോദരീ ഭർത്താവു് അദ്ദേഹത്തോട് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് കുശലാന്വേഷണങ്ങൾ
നടത്തി.ഇതിനിടയിൽ വീട്ടിനുള്ളിൽ നിന്നും കുഞ്ഞിനേയും തോളലെടുത്ത് സഹോദരി
ഇറങ്ങിവന്നു. കുഞ്ഞ് അദ്ദേഹത്തെ നോക്കി മോണകാട്ടി ചിരിച്ചു ശേഷം അമ്മുവിനെ നോക്കി
മാമനെ കൈവിരൽ ചൂണ്ടി എന്തോ പറയാൻ ശ്രമിക്കുന്നത് എല്ലാവരും ചിരിച്ചുകൊണ്ട് നോക്കി നിന്നൂ . അമ്മു അവന്റെ കാലിന് അടിയിലായി അവളുടെ വിരലുകൊണ്ട്
ഇക്കിളിയാക്കി. അവൻ ചിരിച്ചു കൊണ്ട് കുഞ്ഞിക്കാലുകൾ അങ്ങോട്ടുമിങ്ങോട്ടും
ചലിപ്പിച്ചു. അതിനിടയിൽ മാമൻ അവന് നേരെ തന്റെ കയ്കൾ നീട്ടി. കുഞ്ഞ് അദേഹത്തിന്റെ കൈകളിലേക്ക് ചാഞ്ഞു. അദ്ദേഹം അവനെ തന്റെ ശരീരത്തോട് ചേർത്ത് പിടിച്ചു. അവരുടെ
കുശലാന്വേഷണം തുടർന്നു. കുഞ്ഞ് അദ്ദേഹത്തിന്റെ കയ്യിൽ ഇരുന്ന് അച്ഛന്റെയും
അമ്മയുടെയും അദ്ദേഹത്തിന്റേയും മുഖത്തേക്ക് മാറി മാറി നോക്കി ശേഷം അമ്മയുടെ
കയ്യിലേക്ക് ചാഞ്ഞു. അതിനിടയിൽ കൈ പിടിച്ച് കുലുക്കി ശ്രദ്ധക്ഷണിച്ചു കൊണ്ട് അമ്മു
ചോദിച്ചു "മാമാ.. മാമാ എത്രമണിക്കാ നമ്മൾ പോവുന്നേ?" അദ്ദേഹം ചിരിച്ചു കൊണ്ട് പറഞ്ഞു “നമുക്ക്
രണ്ട് മണി കഴിയുമ്പോളേക്ക് പോവാം” പിന്നെ അളിയനോടും സഹോദരിയോടുമായി പറഞ്ഞു “ഞങ്ങൾക്ക്
രണ്ടരയോടെ ഇവിടെ നിന്നും തിരിക്കണം ഏകദേശം മൂന്ന് മണിയോടെ ഞങ്ങൾക്ക് തീവണ്ടി
ആപ്പീസിൽ എത്തണം.” സഹോദരീ ഭർത്താവു് ഭാര്യയുടെ കയ്യിൽ നിന്നും കുഞ്ഞിനേ തന്റെ
കയ്യിലേക്ക് വാങ്ങി. എന്നിട്ട് തന്റെ ഭാര്യയോട് പറഞ്ഞു “എടീ വേഗം ചെന്ന് ഊണ്
ശരിയാക്കാൻ നോക്ക്.” അവർ ഭക്ഷണം ഉണ്ടാക്കാനായി അടുക്കള ലക്ഷ്യമാക്കി നടന്ന്
നീങ്ങി.
സമയം കടന്ന് പോയി ഏകദേശം രണ്ട് മണിയോടെ എല്ലാവരും കൂടി
ഊണ് കഴിക്കാനായി ഇരുന്നു. സാമ്പാറും ചോറും പയറ് തോരനും അയല പൊരിച്ചതും കൂട്ടി
സ്വാദോടെ അവർ ഊണ് കഴിച്ചു. കുപ്പി ഗ്ലാസ്സിലെ കരിങ്ങാലി വെള്ളവും കുടിച്ച്
എഴുനേറ്റ് കൈകഴുകാനായി മുറ്റത്തെ വെള്ളം നിറച്ച ബക്കറ്റ് ലക്ഷ്യമാക്കി നടന്നു. ആ
ബക്കറ്റിന്റെ അടപ്പെടുത്ത് മാറ്റി മഗ്ഗിൽ വെള്ളമെടുത്ത് കൈ കഴുകി. ശേഷം ബക്കറ്റ്
അടച്ച് വെച്ച് വരാന്തയിൽ അയയിൽ തൂങ്ങിക്കിടന്ന തോർത്തിലൊന്നിൽ കയ്യും മുഖം
തുവർത്തി.
അതിനിടയിൽ അമ്മ അമ്മുവിനെ നല്ല ഉടുപ്പ്
ഇടീച്ച് മുടിചീകീ ഭംഗിയായി കെട്ടി ഒതുക്കി വെച്ചു.
അമ്മ അവൾക്ക് കണ്ണെഴുതി പൊട്ടു തൊട്ട് പൗഡർ ഇട്ടു കൊടുത്തു. ഇപ്പോൾ അവളേ
ക്കാണാൻ നല്ല ചേലുണ്ട്. അമ്മ അവളുടെ കവിളിൽ ഒരുമ്മ കൊടുത്തു അവൾ തിരിച്ചും. അവൾ
ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ അരികിൽ ഇരുന്നു ഒന്ന്കുനിഞ്ഞ് അവന്റെ നനുത്ത
കവിളിൽ ഒരു ഉമ്മ കൊടുത്തു. പിന്നെ അവിടെ നിന്നും എഴുന്നേറ്റ് അച്ഛന്റെ അരികിലേക്ക്
ചെന്നു.
അച്ഛൻ അവളുടെ
കവിളിൽ ഒരുമ്മ നൽകി. പിന്നെ വേഗം നടന്ന് മാമന്റെ അരികിലെത്തി അദ്ദേഹത്തിന്റെ
കയ്യിൽ പിടിച്ച് വലിച്ച് ചോദിച്ചു “മാമാ... മാമാ പോവാം.” മാമൻ കയ്യിലെ പത്രത്തിൽ
നിന്നും തല ഉയർത്തിക്കൊണ്ട് പറഞ്ഞു “ഇതാരാ സുന്ദരിക്കുട്ടീ എന്നാൽ പോകാം.” പിന്നെ
കയ്യിലെ പത്രം കസേരയിൽ വച്ച് എഴുന്നേറ്റു ശേഷം
എല്ലാരോടും യാത്ര ചോദിച്ച് അമ്മുവിന്റെ കയ്യും
പിടിച്ച് അവിടെ നിന്നും ഇറങ്ങി . മാമൻ അവളോടു് എല്ലാവർക്കും റ്റാറ്റ പറയാൻ പറഞ്ഞു, അതു പ്രകാരം അവൾ
തല തിരിച്ച് എല്ലാവരോടും കൈ വീശി റ്റാറ്റ പറഞ്ഞ് മുന്നോട്ട് നടന്നു. വഴിയിലേ പൊതു
ടാപ്പിൽ നിന്നും വെള്ളമെടുക്കുകയായിരുന്ന ചന്ദ്രീയേച്ചിയും ശാന്തേച്ചിയും അവളോടു്
എവിടേക്കാ മോൾ പോന്നേ എന്ന് ചോദിച്ചു. അവൾ “റ്റാറ്റ പോവ്യ” എന്നും പറഞ്ഞ് മാമന്റെ
കയ്യും പിടിച്ചു മുന്നോട്ടേക്ക് നടന്നു. മാമൻ അവളുടെ വാതോരാതെയുള്ള കുഞ്ഞു വായിലെ
വിശേഷങ്ങളും കേട്ടു് ചിരിച്ചു കൊണ്ട് അവളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും പറഞ്ഞ്
നടന്നു. ഏകദേശം പതിനഞ്ച് മിനുറ്റ് നടന്ന് കഴിഞ്ഞപ്പോൾ ദൂരെയായി തീവണ്ടി ആപ്പീസിൽ ഒരു
തീവണ്ടി വന്നു നിൽക്കുന്നത് ശ്രദ്ധയിൽ പതിഞ്ഞു, അമ്മു
മാമന്റെ കയ്യും വലിച്ച് മുന്നോട്ടേക്ക് നടന്നു. വഴിയിൽ മാമന് പരിചയമുള്ള ചില
സുഹൃത്തുക്കൾ കുശലാന്വേഷണം നടത്തിക്കൊണ്ട്
അവരെ കടന്നു പോയി. അങ്ങനെ അവർ തീവണ്ടി ആപ്പീസീലേക്ക് കയറി.
മാമൻ അവളുടെ കയ്യും പിടിച്ച് ടിക്കറ്റ്
കൗണ്ടറിന് മുന്നിലെത്തി അവിടെ നിന്നും ടിക്കറ്റും വാങ്ങി പ്ലാറ്റ്ഫോമിലേക്ക്
നടന്നു.അവിടെ ചുമരിൽ വച്ചിരിക്കുന്ന സമയവിവര പട്ടികയിൽ നിന്നും അടുത്ത് വരാനുള്ള
തീവണ്ടിയുടെ സമയം നോക്കീ അപ്പോഴാണ് മനസ്സിലായത് തീവണ്ടി ഏതാനും സമയത്തിനകം
എത്തിച്ചേരുമെന്ന് .ഏതാനും നിമിഷങ്ങൾക്കകം തീവണ്ടിയുടെ നമ്പറും പേരും പ്ലാറ്റ്ഫോമിന്റെ
നമ്പറും അറിയിച്ചു കൊണ്ടുള്ള മലയാള ത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള
അനൗൺസ്മെന്റ് പ്ലാറ്റ്ഫോമിലെ സ്പീക്കറിലൂടെ ഒഴുകി വന്നു. അതു പ്രകാരം തീവണ്ടി
പ്ലാറ്റ്ഫോം നമ്പർ രണ്ടിൽ വന്നു ചേരും. സ്റ്റേഷൻ മാസ്റ്ററുടെ അടുത്ത് ചുമരിൽ
സ്ഥാപിച്ച ബോർഡിൽ നിന്നും ജനറൽ കമ്പാർട്ട് മെന്റ് വരുന്ന സ്ഥല
നമ്പർ മനസ്സിലാക്കി അമ്മുവിനെയും കൂട്ടി ഓവർ ബ്രിഡ്ജ് വഴി രണ്ടാം നമ്പർ
പ്ലാറ്റ്ഫോം ലക്ഷ്യമാക്കി നടന്നു. അവർ കിടന്ന ഒരു സിമന്റ് ബെഞ്ചിൽ അവർ ഇരുന്നൂ
ഏതാനും നിമിഷങ്ങൾക്കകം തീവണ്ടി നീട്ടി ചൂളം വിളിച്ച് ഞെരങ്ങി നിന്നൂ അതിൽ നിന്നും ആളുകൾ ഇറങ്ങികൊണ്ടിരുന്നൂ
അതിനിടയിലൂടെ ചുമട്ടുതൊഴിലാളികൾ തലയിലും കയ്യിലും വണ്ടികളിലുമായി തലങ്ങും
വിലങ്ങും പ്ലാറ്റഫോറത്തിലൂടെ നീങ്ങാൻ തുടങ്ങി . അതിനിടയിൽ അയാൾ കയ്യും
പിടിച്ചു ജനറൽ കമ്പാർട്മെന്റിൽ കയറി ജനലരികിലായി ഉള്ള ഇരിപ്പിടത്തിലായി ഇരുന്നൂ.
പ്ലാറ്റഫോറത്തിൽ ചായ...ചായേ കാപ്പി...കാപ്പീ വട ...വടൈ എന്നും
പറഞ്ഞു തലങ്ങും വിലങ്ങും നടക്കുന്നുണ്ടായിരുന്നൂ. ഒരു
നീട്ടിയ ചൂളം വിളിയോടെ തീവണ്ടി മെല്ലെ നീങ്ങിത്തുടങ്ങി അമ്മു അത്ഭുതത്തോടെ
പുറത്തേക്കുനോക്കി കെട്ടിടങ്ങളും ആളുകളും പിന്നോട്ടേക്കോടുന്നതുപോലെ അവൾക്കുതോന്നി
ഇടക്കിടക്കായി അവൾ അയാളെ നോക്കി ഓരോന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടിരുന്നൂ. മാഹിയും
കടന്നു തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി കിതച്ചുകൊണ്ട് നിന്നു. മാമൻ അമ്മുവിൻറെ കൈപിടിച്ച് തീവണ്ടിയിൽ നിന്നും ഇറങ്ങി
പിന്നീട് അവിടെ അടുത്തുള്ള ബസ് സ്റ്റാൻഡ് ലക്ഷ്യമാക്കി നടന്നു.
അവിടെ എത്തിയപ്പോൾ തലശ്ശേരി - കോഴിക്കോട്
ഭാഗത്തേക്കുള്ള ബസ്സിൽ അവർ കയറി ഇരുന്നൂ. അപ്പോൾ ഒരാൾ
ലോട്ടറിടിക്കറ്റുമായി അവരുടെ സീറ്റിനരികിലായി വന്ന് അമ്മുവിൻറെ കയ്യിൽ ടിക്കറ്റ് കൊടുത്തു. മാമൻ ചിരിച്ചുകൊണ്ട് അതിന്റെ പണവും നൽകി ശേഷം അവളുടെ
കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങി മടക്കി ഉടുപ്പിന്റെ പോക്കറ്റിൽ
വച്ചുകൊടുത്തു . ജനലരികിലായി ഒരാൾ ഇഞ്ചി മിഠായിയുമായി
വന്നു അമ്മു അതുവേണമെന്നു പറഞ്ഞു മാമൻ അവൾക്കു
അഞ്ചു ഇഞ്ചി മിഠായി വാങ്ങിക്കൊടുത്തു. അതിലൊന്നിന്റെ കടലാസ്സ് ഇളക്കി മിഠായി
വായിലേക്കിട്ടു ചവച്ചുകഴിക്കാൻ തുടങ്ങി അപ്പോൾ മാമൻ അവളോട് മിഠായി
ചവച്ചരച്ചു കഴിക്കരുത് അലിയിച്ചു കഴിക്കാൻ പാടുള്ളൂ എന്ന് പറഞ്ഞു കൊടുത്തു
അതിനിടയിൽ ഡ്രൈവർ ബസ് സ്റ്റാർട്ട് ചെയ്തു .
കുറച്ചു സമയം ബസ് മുരണ്ടു മുരണ്ടു ഇരുന്നൂ കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു വാതിലുകളും
അടച്ചു് ബെൽ മുഴങ്ങി. ബസ് മുന്നോട്ട് കുതിച്ചു വഴിനീളെയുള്ള കാഴ്ചകളും
ഗന്ധവും മാഹിപ്പാ ലവും ക ടന്നു ദേശീയ പാതവഴി പുതിയ ബസ് സ്റ്റാൻഡിലേക്ക് കയറി. മാമൻ അമ്മുവിന്റെ കയ്യും പിടിച്ചു
ബസ്സിൽ നിന്നും ഇറങ്ങി സ്റ്റാന്റിനുള്ളിലൂടെ ഓട്ടോറിക്ഷ നിറുത്തുന്ന സ്ഥലം
ലക്ഷ്യമാക്കി നടന്നൂ. അവിടെ കണ്ട ആദ്യത്തെ ഓട്ടോറിക്ഷയിൽകയറി. ഡ്രൈവർ പോവേണ്ട
സ്ഥലം അന്വേഷിച്ചു. മാമൻ സ്ഥലത്തിന്റെ പേര് പറഞ്ഞു ശേഷം ഡ്രൈവർ മീറ്റർ ഓൺ ചെയ്തു
വണ്ടി സ്റ്റാർട്ട് ചെയ്തു.
അധികം സമയമെടുക്കാതെ തന്നെ അവരുടെ വീടിന്റെ
പടിക്കരികിലായി ആ ഓട്ടോറിക്ഷ നിറുത്തി .
അമ്മു മാമനോടൊപ്പം ഓട്ടോറിക്ഷയിൽ നിന്നും ഇറങ്ങി
നേരെ പടികൾ കയറി വീട്ടിലേക്കു നടന്നൂ .
മാമൻ ഓട്ടോറിക്ഷയുടെ പണം കൊടുത്തു മെല്ലെ വീട്ടിലേക്കു കയറി .
അപ്പോൾ അമ്മു തന്റെ തീവണ്ടി യാത്രയെക്കുറിച്ചു
ചിരിച്ചുകൊണ്ടും അത്ഭുതത്തോടെയും അമ്മയോടും അച്ഛനോടും സംസാരിക്കുകയായിരുന്നൂ. മാമൻ അതും കേട്ടുകൊണ്ട് വീട്ടിലേക്കു കയറിയത് . അളിയനും സഹോദരിയും അദ്ദേഹത്തെ എഴുന്നേറ്റു സ്വീകരിച്ചു പിന്നെ സഹോദരി
അദ്ദേഹത്തോട് ചോദിച്ചു “ഇവൾ നിന്നെ കഷ്ടപ്പെടുത്തിയോ .” അയാൾ മറുപടി പറഞ്ഞു “ഏയ്
ഇല്ല അവളുടെ ആഗ്രഹം സാധിച്ചില്ലേ പിന്നെ ചേച്ചി അവളുടെ ഉടുപ്പിന്റെ
പോക്കറ്റിൽ രണ്ടു ദിവസം കഴിഞ്ഞു നറക്കെടുക്കുന്ന ഒരു ടിക്കറ്റ് ഉണ്ട് അത്
വാങ്ങി സൂക്ഷിച്ചു വച്ചേ” അത് പറഞ്ഞു തീരുമ്പോളേക്കും അമ്മു അവളുടെ
ഉടുപ്പിന്റെ പോക്കറ്റിൽ നിന്നും ഒരു ടിക്കറ്റ് എടുത്തു ഉയർത്തി അത് അവൾ അച്ഛന്റെ
കയ്യിൽ കൊടുത്തു. അച്ഛൻ അത് അമ്മയ്ക്ക് കൈമാറി.