2017 ഡിസംബർ 8, വെള്ളിയാഴ്‌ച

സ്വപ്നഭൂവിലെ രത്നങ്ങൾ

സ്വപ്നഭൂവിലെ രത്നങ്ങൾ  
എം.പി.എസ്. വീയ്യോത്ത് 

അന്നൊരു വ്യാഴാഴ്ചയായിരുന്നൂ, പ്രവാസികളുടെ ജീവിതത്തിൽ അവർ മനസ്സുകൊണ്ട് സ്നേഹിക്കുന്ന ആഴ്ചയുടെ അവസാനനാളായ ആ  രാത്രി വളരെ താമസിച്ചേ പല മുറിയിലെയും വിളക്കുകൾ അണയാറുള്ളു . മറ്റു ദിവസങ്ങളിലെ തങ്ങളുടെ മാനസിക പിരിമുറുക്കങ്ങളിൽ പലതും അവർ പലതരത്തിലാണ് ആ രാത്രി ഇല്ലാതാക്കുന്നത് . അതിൽ ചിലരുടെ കണ്ണീരിന്റെ നനവും മനസ്സിന്റെ നോവും അടങ്ങിയിട്ടുണ്ടാവും. അങ്ങനെയുള്ള ലേബർ കേമ്പിലെ ചിലരുടെ ജീവിതത്തിലൂടെയൊരു യാത്രയായാലോ. ഏതായാലും നമുക്ക് കഥയിലേക്ക്‌ കടക്കുന്നതിന് മുമ്പ് എന്നെ ഒന്ന് പരിചയപ്പെടുത്താം .  ലേബർ കേമ്പിലെ ഒരു കെട്ടിടത്തിന്റെ ഒന്നാം നിലയിലെ റൂം നമ്പർ G 05 ന് സമീപത്തുള്ള പാരപ്പെറ്റിൽ ഉണക്കാനിട്ട വെറും ഒരു നാടൻ തോർത്താണ് ഈ ഞാൻ . ചിലപ്പോൾ നിങ്ങൾക്ക്  ഞാൻ കഥപറയുന്നത്  ഒരു പുതുമയായി തോന്നാം. എനിക്ക് പറയാനുള്ളതും ചില മനുഷ്യരുടെ പച്ചയായ ജീവിതകഥകളാണ് . അതിന് എനിക്ക് കൂട്ടായി കൂട്ടുകാരായ നിങ്ങളുടെതന്നെ  നിത്യോപയോഗ വസ്തുക്കളും കൂടെയുണ്ട്  .

ആ വരുന്ന കറുത്ത് ശോഷിച്ച മനുഷ്യനാണ് ശ്രീധരൻ എന്ന എന്റെ ഈ കഥയിലെ ഒരു നായകൻ .  ശിരസ്സിലേക്ക്  കയറിയ കഷണ്ടിക്കു കണ്ണാടിയേക്കാൾ  തിളക്കമുണ്ടായിരുന്നൂ എന്ന് എനിക്ക് തോന്നി . പ്രായത്തിന്റെ  നര ബാധിച്ച ആ മനുഷ്യന്റെ ശിരസ്സിലും ജീവിത വഴികളിലും  ഒത്തിരി നോവിന്റെ കഥകൾ പറയാനുണ്ടെന്ന് കൂട്ടുകാർ പറഞ്ഞറിഞ്ഞിരുന്നൂ . 

 അദ്ദേഹത്തിന്റെ സഹമുറിയന്മാരായ  രണ്ടുപേരിൽ ഒരാൾ സുഖ്‌ദേവ് സിങ് എന്ന ഇന്ത്യൻ സർദാർജിയും മറ്റെയാൾ അസ്ഗർ അലിയെന്ന പാകിസ്താനിയുമായിരുന്നൂ . ഇന്ത്യ -പാകിസ്ഥാൻ നാടുകളിലെ  വാർത്തകളിലും കായികമത്സരങ്ങളിലും ശത്രുത നിറയുമ്പോഴും അവരുടെ ഇടയിലെ സുഹൃത്ത് ബന്ധത്തിന്റെ വ്യാപ്തി മറ്റെല്ലാ എല്ലാ  അതിരുകളും കടന്ന്   വളർന്നത് അവര്പോലും അറിഞ്ഞിരുന്നില്ല .  ഒരു ദിവസം അസ്ഗർ അലി പറഞ്ഞ " ഭായ് സാഹബ്  മേരാ ഘർവാല പൂച്ചരഹാ ത്താ  തും കൈസേ ഇന്ത്യൻ സാത്തിയോങ്കെ സാത്ത് രഹത്തേ ഹോ , ഓ ലോക് തുംകോ മാരേ ഗാ  നഹി"  ആ വാക്കുകൾ ഞാൻ അത്ഭുതത്തോടെയാണ് ശ്രവിച്ചത് തന്നെ. 

അതുപോലെ   കടും നീല നിറത്തിലുള്ള കഴുത്തുമുതൽ കാൽ പാദം വരെ നീണ്ട ആ കുപ്പായത്തിൽ ഇവർ  എങ്ങനെ  കയറിപ്പറ്റി എന്ന് പലപ്പോഴും ഞാൻ ചിന്തിക്കാറുണ്ട് .  മണ്ണു പുരണ്ട ഷൂസ്സുകളും  ഹെൽമറ്റുകളും  ധരിച്ച അവരുടെ നടപ്പു കാണാൻ  നല്ല ചേലാണ്. അന്നത്തെ ജോലികഴിഞ്ഞുള്ള വരവാണെന്ന് അവരുടെ മുഖഭാവത്തിൽനിന്നും വ്യക്തമായി മനസ്സിലാവും . അവർ വാതിലിനരികിലുള്ള  ഷെൽഫിനു നേരെ നടന്ന്  തങ്ങളുടെ  ഷൂ സു അഴിച്ചുവച്ചു്    വള്ളി ചെരുപ്പെടുകളുമെടുത്തു  ധരിച്ചു ഞങ്ങളെ  പാരപ്പെറ്റിൽനിന്നും പൊക്കിയെടുത്ത്   തോളിൽ തൂക്കിയിട്ട്  വാതിലിനരികിലേക്ക്  നടന്നു . സുഖ്‌ദേവ് ഷെൽഫിന്റെ ഉള്ളിൽനിന്നും താക്കോലെടുത്ത് വാതിൽ തുറന്നു . അങ്ങനെ ഞങ്ങൾ ഓരോരോരുത്തരായി  മുറിക്കകത്തേക്കു പ്രവേശിച്ചു . അസ്ഗർ  വാതിൽ ചാരി ചാരി ഭദ്രമാക്കിയ ശേഷം തങ്ങളുടെ  ശരീരത്തോട് ചേർന്നു കിടന്ന ആ നീളൻ കുപ്പായം പാമ്പ് തൊലിയുരിയുന്നപോലെ അടർത്തി മാറ്റി കട്ടിലുകളിലേക്കിട്ടു . ശ്രീധരേട്ടൻ  നേരെ ഒരു ലുങ്കിയുമെടുത്തുടുത്ത് മുറിയോട് ചേർന്ന കുളിമുറിയിലേക്ക് കയറി . അയാളുടെ കുളിയും മറ്റും വേഗം തീർത്ത് എന്നെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി പിഴിഞ്ഞപ്പോൾ തന്നെ എന്റെ നല്ല ശ്വാസം  അങ്ങ് പോയി . പിന്നെ മുറിയിലേക്ക് കടന്ന് എന്ന് വലിച്ചു കുടഞ്ഞു ആ കുടച്ചിലിൽ അറിയാതെ എല്ലാ ദൈവങ്ങളെയും ഞാൻ വിളിച്ചുപോയി . എന്നിലെ നൂലുകൾ വലിഞ്ഞു പൊട്ടുമോ എന്നു പോലും അപ്പോൾ തോന്നി. പിന്നെയും എന്നെ തോളിൽ തന്നെ കിടത്തി അയാൾ ലുങ്കി ഒന്ന് കൂടി വലിച്ചു ചുറ്റി  കട്ടിലിൽ ഒന്നമർന്നിരുന്നു. പിന്നെ കുറച്ചു സമയത്തേക്ക് അയാൾ എന്തോ ചിന്തയിൽ മുഴുകി . അതിനിടയിൽ സുഖ്ദേവും അസ്ഗരും അവരവരുടെ പ്രവർത്തികളിൽ മുഴുകി. ശ്രീധരേട്ടൻ ഒരു ടി ഷർട്ടും ധരിച്ചു്  ചുമലിൽ എന്നെയും കിടത്തി കർട്ടൻ മാറ്റി  ജാലക വാതിൽ  വശങ്ങളിലേക്ക് തള്ളി നീക്കി തുറന്നു  തല വെളിയിലേയ്ക്കിട്ടു .

പുറത്ത്  സന്ധ്യമയങ്ങിത്തുടങ്ങിയിരിക്കുന്നൂ. ആ തണുത്ത അന്തരീക്ഷത്തിൽ നേരത്തെ തന്നെ ഇരുളിന്റെ കരിമ്പടം ആരോ  വിരിച്ചു കഴിഞ്ഞിരിക്കുന്നൂ . ഇതിനിടയിൽ അന്നത്തെ ജോലികളും കഴിഞ്ഞ്  കൂടണയാൻ പറന്നകലുന്ന  പറവകളുടെ മധുരസംഗീതവും ശ്രദ്ധിച്ചു അയാൾ വെളിയിലെ കാഴ്ചകളിലൂടെ ഒന്ന് കണ്ണോടിച്ചു.  അതിലൂടെ കടന്നുപോയ മന്ദമാരുതൻ അയാളുടെ മുഖത്തിലൊന്നു തൊട്ടു തലോടി കടന്നുപോയപ്പോൾ അറിയാതെയാണെങ്കിലും ആ തണുത്ത കാറ്റിൽ അയാളും ചുമലിൽകിടന്ന ഞാനും ഒന്ന്  വിറച്ചു. കെട്ടിടത്തിന് അരികിലുള്ള  പ്രധാന വീഥിയിലൂടെ നടന്നു നീങ്ങുന്ന നാനാജാതി മതസ്ഥരും ഭാഷക്കാരുമായ ആളുകളുടെ   വൈവിധ്യങ്ങളായ ഭാഷാശൈലിയിലുള്ള സംസാരവും  ഫോൺ വിളികളും  പൊട്ടിച്ചിരികളും ആസ്വദിച്ചു  അയാളുടെ ചുണ്ടിൽ അറിയാതെ ഒരു ചിരി പടർന്നത് ഞാൻ ശ്രദ്ധിച്ചു. അന്തരീക്ഷം വീഥിയിലൂടെ തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങളുടെ  ശബ്ദകോലാഹലങ്ങളാൽ  മുഖരിതമായിരുന്നൂ. കുറച്ചു നേറാം കഴിഞ്ഞു സുഖ്‌ദേവ് വിളിച്ചത് കേട്ടാണ് അയാൾ തല ജാലക വിടവിൽനിന്നും പുറത്തെടുത്തത് മെല്ലെ അവരെ സൂക്ഷിച്ചുനോക്കി . സുഖ്ദേവും അസ്ഗരും പുറത്തേക്ക് എവിടെയോ പോവാനുള്ള തയ്യാറെടുപ്പിലാണെന്ന്  കണ്ടപ്പോൾ തന്നെ മനസ്സിലായി . ശ്രീധരേട്ടൻ വേഗം തന്നെ ജാലകം  അടച്ചു ഭദ്രമാക്കി  കർട്ടനും ശരിയാക്കിക്കൊണ്ട്  കട്ടിലിൽ കൈകുത്തി മെല്ലെ എഴുന്നേറ്റു. 

 അയാൾ പെട്ടെന്ന് തന്നെ ലുങ്കിയിൽനിന്നും പാൻസിലേക്കു ഒരു പരകായ പ്രവേശം നടത്തി  എന്നെയും കയ്യിലെടുത്ത് മുറിയിൽനിന്നും  പുറത്തിറങ്ങി . അപ്പോഴേക്കും സുഖ്‌ദേവ് മുറിപൂട്ടി താക്കോൽ യഥാസ്ഥാനത്ത് വച്ച് കഴിഞ്ഞിരുന്നൂ . ശ്രീധരേട്ടൻ എന്നെ പഴയ സ്ഥാനത്തു് കിടത്തി അവരോടൊപ്പം  അവിടെനിന്നും ഇറങ്ങി നടന്നു  .  എനിക്കറിയാം ഇന്നും  പതിവുപോലെ അവർ  പോയത് മദീന സൂപ്പർ മാർക്കറ്റിലേക്കായിരിക്കും എന്ന് എനിക്കറിയാം.  അവിടത്തെ തിരക്ക് കാരണം അവർ  തിരിച്ചുവരാൻ അല്പം  വൈകി.  സാധനങ്ങൾ അടങ്ങിയ സഞ്ചിയുമായി മുറിയിലേക്ക് കയറി വേഷം മാറി അവർ അടുക്കളയിലേക്കു നടന്നു . 

അടുക്കളയിലേക്കുള്ള ആ യാത്രയിൽ ശ്രീധരേട്ടൻ എന്നെയും കൂടെക്കൂട്ടി . പടവുകൾ ഇറങ്ങി നീങ്ങിയ അയാളുടെ ചുമലിൽ കിടന്ന് കാറ്റിന്റെ താളത്തിനനുസൃതമായി നൃത്തമാടാന്‍ തുടങ്ങിയ എന്നെ ചുമലില്‍നിന്നും എടുത്ത് കഴുത്തിനു ചുറ്റുമായി അങ്ങ് ചുറ്റിവച്ചു . ആ കിടപ്പിൽ സത്യം പറഞ്ഞാൽ ഞാൻ അറിയാതെ പരമ ശിവന്റെ കഴുത്തിലിരിക്കുന്ന പാമ്പാണെന്ന് സ്വയമങ്ങ് സങ്കൽപ്പിച്ചു . അത്രയ്ക്ക് ശേലുണ്ടായിരുന്നൂ എന്റെ ആ കിടപ്പ് പക്ഷെ ഉള്ള ഒരേ ഒരു കുറവ് പത്തിയുടെതായിരുന്നൂ. അതിനിടയില്‍ നിങ്ങളോട് പറയാന്‍ വന്ന കാര്യം ഞാന്‍ മറന്നുപോയിരുന്നെങ്കിലും ഇപ്പോളത്  ഒരു ചലച്ചിത്രത്തിലെന്നോണം വ്യക്തമായി തെളിഞ്ഞു വന്നുതുടങ്ങിയിരിക്കുന്നൂ . ഇപ്പോള്‍ നിങ്ങളില്‍ ചിലരുടെ മനസ്സില്‍ അറിയാതെയെങ്കിലും തോന്നിയിരിക്കും വെറും തോര്‍ത്തായ എനിക്കെങ്ങനെ ചലച്ചിത്രത്തെപറ്റിയും മറ്റും ഇത്ര കൃത്യമായി അറിയാം എന്ന്. അതിനുള്ള ഉത്തരം ഇതാണ് ശ്രീധരേട്ടന്റെയും കൂട്ടരുടെയും എല്ലാവിധ നല്ലതും ചീത്തയുമായ ആഘോഷപരിപാടികളിലെ നിശബ്ദനായ സഹയാത്രികനായി ഞാനും എന്നും കൂടെ ഉണ്ടായിരുന്നൂ എന്നതാണ്. അങ്ങനെ ഞാന്‍ കേട്ടറിഞ്ഞ ചില കഥകളിലൂടെ ഒരു യാത്രയായാലോ.

2010- ലെ ഒരു ജനുവരി മാസത്തിലെ ആദ്യ വെള്ളിയാഴ്ച്ച ഞാന്‍ ശ്രീധരേട്ടന്റെ കട്ടിലിനരികിലെ കസേര ചാരില്‍ ഞാന്ന് കിടന്നുറങ്ങുമ്പോളായിരുന്നൂ വാതിലില്‍ ആരോ ശക്തമായി തട്ടുന്ന ശബ്ദം കേട്ടത്. ആ ശബ്ദത്തില്‍ എന്റെ ഉറക്ക് അങ്ങ് പോയെങ്കിലും സ്വയം ഒന്നും ചെയ്യാനുള്ള കഴിവില്ലാത്തതിനാല്‍ കണ്ണും തുറന്ന് ഫാനിന്റെ കാറ്റും എസി യുടെ തണുപ്പുമേറ്റ്  അങ്ങനെ തന്നെ ഞാന്നു കിടന്നു. വീണ്ടും കുറച്ചു സമയം കഴിഞ്ഞു അപ്പോഴും ആ ശബ്ദം ചിലക്കാതെ പ്രവഹിച്ചുകൊണ്ടിരുന്നൂ. അവസാനം സുഖ്ദേവ് കമ്പിളി പുതപ്പു വശത്തേക്ക് തള്ളിമാറ്റി ചുമരിലെ ക്ലോക്കിലേക്ക് നോക്കി മണി അഞ്ചരയായേ ഉള്ളൂ. അയാളുടെ മുഖത്ത് ഇടയ്ക്ക് തടസ്സപ്പെട്ട ഉറക്കിന്റെ ക്ഷീണം നിഴലിച്ചിരുന്നൂ. അയാള്‍  മടിച്ചുമടിച്ചാണെങ്കിലും എഴുന്നേറ്റു കൈകള്‍ പിരിച്ചു മേലോട്ടെക്ക് വലിച്ച് വിട്ട ശേഷം  വാതിലിനരികിലേക്ക്‌ കണ്ണും തിരുമ്മിക്കൊണ്ട് നടന്നു. അപ്പോഴേക്കും ശ്രീധരേട്ടനും അസ്ഗര്‍ അലിയും ഉറക്കമുണര്‍ന്നു കണ്ണും തിരുമ്മിക്കൊണ്ട് സുഖ്ദേവിനൊപ്പം ചേര്‍ന്നു. സുഖ്ദേവ് വാതില്‍ തുറന്ന്  നോക്കിയപോള്‍ അതാ മുന്നിലായി തന്റെ സുഹൃത്തും കമ്പനിയിലെ മേസ്ത്രിയുമായ രാജ് കുമാര്‍ എന്ന രാജസ്ഥാനി ചെറുപ്പക്കാരന്‍ നില്‍ക്കുന്നൂ . അയാളുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങിയിരുന്നൂ. അവര്‍ അയാളേയും കൂട്ടി മുറിയിലേക്ക് കയറി വാതിലടച്ചു. അയാളെ അവര്‍ ഞാന്‍ കിടന്ന കസേരയില്‍ കൊണ്ടിരുത്തി . അയാള്‍ അവിടെ ഇരുന്നും എങ്ങിയെങ്ങി കരഞ്ഞു , എല്ലാവരും കൂടി അയാളെ വളരെ പരിശ്രമിച്ചാണ് ആശ്വസിപ്പിച്ചുവിട്ടത്. ആ കാഴ്ച്ച ഒരു നോക്ക് കുത്തിയായി കണ്ടുനില്‍ക്കാനേ  എനിക്ക് കഴിഞ്ഞുള്ളു. പിന്നെടെപ്പോഴോ അയാള്‍ മനസ്സിലെ വേദനയെപ്പറ്റി  പറഞ്ഞു തുടങ്ങി.  

അയാള്‍ ഈ മണലാരണ്യത്തില്‍ എത്തിയത് വളരെ യാദൃസ്ചികമായായിരുന്നൂ. നാട്ടിലെ തന്റെ കളിക്കൂട്ടുകാരന് ബോംബയില്‍ ഒരു ഇന്റര്‍വ്യൂവിനു പോകണം ഒന്ന് കൂട്ടുചെല്ലാമോ എന്ന് ചോദിച്ചപ്പോള്‍ അച്ഛനോടോ അമ്മയോടോ ഒരു വാക്കും മിണ്ടാതെ  സുഹൃത്തിനോടൊപ്പം അയാള്‍ യാത്രതിരിച്ചു.  രാജസ്ഥാനിലെ ഗ്രാമപ്രദേശത്തുനിന്നും മുംബൈയിലക്കുള്ള ട്രെയിന്‍യാത്ര ശരിക്കും മറക്കാന്‍ കഴിയാത്ത അനുഭവമായിരുന്നൂ അയാള്‍ക്ക്. മുംബൈ നഗരത്തില്‍ എത്തിചേര്‍ന്ന അവര്‍ ആളുകളോട് അന്വേഷിച്ചു  നേരെ പോയത് റിക്രൂട്ട്മെന്റ് ഏജന്‍സിയിലേക്ക് ആയിരുന്നൂ . ദൂരെനിന്നും ആളുകളുടെ നീണ്ട നിരകണ്ടപ്പോള്‍ തന്നെ ആദ്യമൊന്നു അവര്‍  ശങ്കിച്ച്. കാരണം അന്ന് ബോംബെ എന്ന് വിളിക്കുന്ന ഇന്നത്തെ മുംബൈയില്‍ ചോരയുടെ മണംപുരണ്ടിരുന്നതായി അവര്‍ക്കറിയാമായിരുന്നു. അതിനാല്‍ തന്നെ അവരുടെ മനസ്സില്‍ ഒരു ഭയം പടര്‍ന്നു കയറിയിരുന്നൂ. അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് അവിടെ ദുബൈയിലേക്ക് ആളുകളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ നടക്കുകയാണെന്ന് മനസ്സിലായത്.  അവര്‍ അവിടെ കണ്ട ബോര്‍ഡിലും കയ്യിലുള്ള  കടലാസ്സിലും മാറി മാറി നോക്കി . അപ്പോഴാണ് മനസ്സിലായത്‌  അവര്‍ അന്വേഷിച്ചു നടന്ന ഏജന്‍സി ഓഫീസ് തന്നെയാണ് അത് എന്ന്. അവിടെ ഇങ്ങനെ ഒരു റിക്രൂട്ട്മെന്റ് നടക്കുന്നത് തന്നെ അവര്‍ അറിയുന്നത് ആ ഓഫീസില്‍ എത്തിച്ചേര്‍ന്നപ്പോള്‍ മാത്രമായിരുന്നൂ . അങ്ങനെ ആ നടപടിക്രമങ്ങളില്‍ അയാളും സുഹൃത്തിനൊപ്പം മുഴുവന്‍ സമയമാവും ചിലവഴിച്ചു.  വൈകീട്ടോടെ അവര്‍ അവിടെനിന്നും ഇറങ്ങി മറ്റുള്ളവരെപോലെ റെയില്‍വേ സ്റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. ഏതാനും ദിവസങ്ങള്‍ക്കു ശേഷം അവരെ തിരഞ്ഞെടുത്തു കൊണ്ടും പാസ്പോര്‍ട്ട് കോപ്പി അയച്ചുകൊടുക്കാനാവശ്യപ്പെട്ടു കൊണ്ടും കത്തു വന്നപോഴേക്കും അവരുടെ പാസ്പോര്‍ട്ട്‌ കയ്യില്‍ കിട്ടിയതെ ഉണ്ടായിരുന്നുള്ളൂ.  അപ്രതീക്ഷിതമായി വന്ന ഈ വിവരം സത്യം പറഞ്ഞാല്‍ വിശ്വസിക്കാന്‍ അവര്‍ക്ക്  ഒത്തിരി സമയം വേണ്ടിവന്നു.  പിന്നെയും ദിവസങ്ങള്‍ കടന്നുപോയി അങ്ങനെ ഒരു ദിവസം വിസ വന്ന വിവരമറിഞ്ഞപ്പോള്‍ മാത്രമാണ് അവര്‍ അതെപ്പറ്റി  വീട്ടുകാരുപോലും പറയുന്നത് തന്നെ. പെട്ടെന്ന് വിവരമറിഞ്ഞപ്പോള്‍ അച്ഛനും അമ്മയും സഹോദരരും ഒത്തിരി വിഷമിച്ചെങ്കിലും അവരെ യാത്രയാക്കുന്നത്‌ വരെ അവര്‍ കൂടെ തന്നെയുണ്ടായിരുന്നൂ. ആ ഗ്രാമത്തില്‍നിന്നും ആദ്യമായി ആണ് ഒരാള്‍ ഗള്‍ഫിലേക്ക് യാത്രയാവുന്നത് തന്നെ.എല്ലാവരും അവരുടെ ഈ ഭാഗ്യത്തെപ്പറ്റി പറയാനേ സമയം കണ്ടൂള്ളൂ എന്ന് വേണം പറയാന്‍ അങ്ങനെയിരിക്കെ ഒരു ദിവസം അവരേ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് അടുത്തുള്ള ബസ്‌ സ്റ്റോപ്പ് വരെ അനുഗമിച്ചു.  അവിടെനിന്നും ബസ്സില്‍ അടുത്ത പട്ടണത്തിലേക്കും അവിടെനിന്നും ട്രെയിനില്‍ ബോംബെയ്ക്കുമുള്ള ജനറല്‍ കമ്പാര്‍ട്ട് മെന്റിലെയും അവരുടെ യാത്ര വളരെ ശ്രമകരമായിരുന്നൂ. കാലുകുത്താന്‍ സ്ഥലമില്ലാത്ത ആ കമ്പാര്‍ട്ട്മെന്റില്‍ കയ്യിലെ തോര്‍ത്തുകൊണ്ട് ഊഞ്ഞാല്‍ കെട്ടി അതില്‍ കിടന്നാണ് പിന്നെ അവര്‍ യാത്ര ചെയ്തത്. ബോംബെ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി അവര്‍ നേരെ പോയത് റിക്രൂട്ട് മെന്റ് ഏജന്‍സിയിലേക്കാണ്. അവിടെ എത്തി അവര്‍ പറഞ്ഞപ്രകാരം എമിഗ്രേഷന്‍ ക്ലിയറന്‍സിനുള്ള തുകയും പാസ്പോര്‍ട്ടും ഏല്‍പ്പിച്ചു അവിടെനിന്നും ഇറങ്ങി . രണ്ട് ദിവസം കഴിഞ്ഞു വന്നു നോക്കാന്‍ അതിനിടയില്‍ ഏജന്‍സിക്കാര്‍ അവരെ അറിയിച്ചിരുന്നൂ. ഏകദേശം ഒരാഴ്ചക്കാലം കൊണ്ട് എല്ലാ യാത്രാരേഖകളും ശരിയാക്കി അവര്‍ ദുബൈയിലേക്ക് യാത്ര തിരിച്ചു. അങ്ങനെ അവര്‍ എത്തിച്ചേര്‍ന്നത് ഒരു അറബ് വംശജന്റെ കമ്പനിയില്‍ ആയിരുന്നൂ. ഒരു മനുഷ്യപ്പറ്റില്ലാത്ത ആ മനുഷ്യന്‍ അവരോട് മൃഗങ്ങളോടെന്ന വിധമാണ് പെരുമാറിയത് തന്നെ മൂന്നു വര്‍ഷത്തോളം അവര്‍ ആ കമ്പനിയില്‍ തന്നെ ചിലവഴിച്ചു. അതിനിടയില്‍ കിട്ടിയ തുച്ഛമായ കറന്‍സിയില്‍ അയാളുടെ വിയര്‍പ്പിന്റെ മണമു ണ്ടായിരുന്നൂ.  അങ്ങനെ പിന്നെയുള്ള കാലയളവിനുള്ളില്‍ രാജ്കുമാര്‍ വയറു മുറുക്കി മിച്ചം പിടിച്ച സംഖ്യനാട്ടിലേക്ക് കൊടുത്തയച്ചു വീട് പുതുക്കി പണിതു. അതിനിടയില്‍ അയാള്‍ ജോലിചെയ്തുകൊണ്ടിരുന്ന കമ്പനിയില്‍ നിന്നും വിട്ട് മറ്റൊരു കമ്പനിയില്‍ ചേക്കേറി . ആ സമയത്ത് വന്ന ആമ്നസ്ടി അതിനു അയാള്‍ക്ക് കൂട്ടായി. അങ്ങനെ ഈ കമ്പനിയില്‍ ജോലിചെയ്തു വരവേയാണ് ഈ മരുഭൂമിയില്‍ നിന്നും ആദ്യമായി  അയാള്‍ നാട്ടിലേക്ക് അവധിക്ക് പോയത്. ആ യാത്രയില്‍ അയാളുടെ കല്യാണവും നല്ലവിധത്തില്‍ നടന്നു. അധികം താമസിയാതെ അയാള്‍ അവധികഴിഞ്ഞ് തിരിച്ചും വന്നു. അങ്ങനെയിരിക്കെ ദിവസങ്ങളും മാസങ്ങളും കടന്നുപോയിക്കൊണ്ടിരുന്നൂ അവരുടെ പ്രണയം ഫോണിലൂടെയും കത്തുകളിലൂടെയും പടര്‍ന്നു പന്തലിച്ചു.  അയാള്‍ കഴിവതും അവള്‍ക്കവശ്യമായ സാധനങ്ങളും പണവും അയക്കുന്നതും അയാളുടെ സ്നേഹത്തിന്റെ രീതിയാക്കി മാറ്റി. പണവും സ്വര്‍ണ്ണവും ആയി ഒത്തിരി അയാള്‍ ഈ കാലയളവില്‍ അവള്‍ക്ക് എത്തിച്ചുനല്കിക്കൊണ്ടിരുന്നൂ. തലേന്ന് രാത്രി അയാളറിഞ്ഞു ഭാര്യ തന്റെ സഹോദരനോടൊപ്പം ഒളിചോടിയെന്നു. ആ ആഘാതത്തില്‍ അയാള്‍ ശരിക്കും തകര്‍ന്നുപോയിരുന്നൂ. കഷ്ടപ്പാടുകള്‍ വീട്ടുകാരെ അറിയിക്കാതെ എല്ലാവരെയും ചിരിച്ചുകാണിക്കുന്ന ഇന്നും നന്മയുടെ അംശം മാത്രമുള്ള ഒത്തിരി തേങ്ങുന്ന ഹൃദയങ്ങളെ ഈ ലേബര്‍ കാമ്പിലെ കാണാന്‍ കഴിയും ഇനിയുംഒത്തിരിപേരുടെ കഥകള്‍ എനിക്കും നിങ്ങളോട് പങ്കുവയ്ക്കാന്‍ ഉണ്ട്.


അന്ന്  രാജ് കുമാർ  തന്റെ മനസ്സിൽ അതുവരെ ഘനീഭവിച്ചു നിന്നിരുന്ന ദുഖത്തിന്റെ അവസാന കണംപോലും പെയ്തിറക്കി  കഴിഞ്ഞപ്പോഴേക്കും നേരം ഉച്ചകഴിഞ്ഞിരുന്നു . സുഖ്ദേവിന്റെയും അസ്ഗറിന്റെയും ശ്രീധരേട്ടന്റെയും ആശ്വാസവാക്കുകൾക്കൊടുവിൽ രാജ്‌കുമാറിന്റെ വാക്കുകളിൽ അതുവരെ സ്പുരിച്ചു നിന്ന   വികാരവിക്ഷോഭങ്ങളൊക്കെ സാവകാശം കെട്ടിയടങ്ങി. തിരയൊഴിഞ്ഞ കടൽത്തീരംപോലെ ആ മുറിക്കകത്തും ഒരു നിശബ്ദദ തെളിഞ്ഞു .അതിനിടയിലെപ്പോഴോ ഞാൻപോലുമറിയാതെ ശ്രീധരേട്ടൻ എന്നെയും തോളിലേക്കിട്ട് സീലിങ്ങിൽ കറങ്ങിക്കൊണ്ടിരുന്ന പങ്കയുടെ മുകളിൽ തെന്നിമാറിക്കൊണ്ടിരിക്കുന്ന നേർത്ത വരയിൽ  ദൃഷ്ടിയൂന്നി എന്തോ ചിന്തയിൽ മുഴുകി . പണ്ട് അദ്ദേഹം പറഞ്ഞറിഞ്ഞ ആ കഥയിലൂടെ  നമുക്കൊന്ന് സഞ്ചരിച്ചാലോ .

 ശ്രീധരേട്ടന്റെ കൗമാരപ്രായത്തിൽ  അയാൾക്ക്‌ വീട്ടിലെ സാഹചര്യം കണക്കിലെടുത്ത് തന്റെ വിദ്യാഭ്യാസം പാതിവച്ചവസാപ്പിക്കേണ്ടതായി വന്നു. മനസ്സിൽ മറ്റുള്ള ചെറുപ്പക്കാരെപ്പോലെ പഠിക്കാൻ കഴിയാത്തതിൽ  വളരെ വിഷമം  തോന്നിയിരുന്നെങ്കിലും അയാൾ തൽക്കാലത്തേക്ക് ആ ആഗ്രഹത്തെ മനസ്സിന്റെ ഒരു കോണിൽ ചങ്ങലയ്ക്കിട്ട് കിടത്തി.  അങ്ങനെയിരിക്കെയാണ് അയാൾക്ക് നാട്ടുകാർ  ആശാൻ എന്ന് ഓമനപ്പേരിൽ വിളിക്കുന്ന കണ്ണേട്ടന്റെ ഓട്ടോറിക്ഷാ വർക്ക് ഷോപ്പിൽ സഹായിയായി ജോലികിട്ടുന്നത് . കഷണ്ടി മൂർദ്ധാവിലൂടെ കയറിയിറങ്ങി തലയേതാ നെറ്റിയേതാ എന്ന് സംശയം തോന്നുന്ന ആ മനുഷ്യന്റെ  സരസസല്ലാപങ്ങൾ ഓരോന്നിലും ദ്വയാർഥങ്ങൾ എപ്പോഴും ഒളിഞ്ഞും തെളിഞ്ഞുമിരിപ്പുണ്ടായിരുന്നൂ  .  രാവിലെ മുതൽ വൈകീട്ടുവരെ വർക്ക് ഷോപ്പിൽ ഓട്ടോറിക്ഷകളുമായുള്ള തന്റെ പ്രണയചേഷ്ടകൾക്കൊടുവിൽ  വർക്ക്  ഷോപ്പിനോട് ചേർന്ന പട്ടഷാപ്പിൽനിന്നും ആവശ്യത്തിനും അനാവശ്യത്തിനും ചാരായവും  മോന്തികഴിഞ്ഞാൽ അദ്ദേഹത്തെ വീട്ടിൽ കൊണ്ട് ചെന്നാക്കുന്നതും അതിനിടയിൽ കണ്ണേട്ടന്റ്‌റെ വായിലൂടൊഴുകുന്ന ഡിക്ഷ്ണറിയിൽ പോലും കാണാത്ത പല പല പദങ്ങളും അയാൾക്ക് പഠിക്കാനുള്ള ഒരു അവസരം കണ്ണേട്ടൻ തന്നാൽ കഴിയുന്ന വിധത്തിൽ എന്നും സൃഷ്ടിച്ചുകൊണ്ടേ  ഇരുന്നൂ. എല്ലാം കഴിഞ്ഞു വീട്ടിലേക്കു എത്തിയെന്നാൽ  കണ്ണേട്ടന്  സ്ഥിരമായി  സാരോപദേശം പറയാൻ കാണുമായിരുന്നൂ  . അത് ഈപ്രകാരമായിരുന്നൂ " എടാ  ഹരിശ്ചന്ദ്ര നീ ഒരിക്കലും എന്നെ പോലെ ചീത്തയാവാതെ നോക്കണേ " അന്ന് അദ്ദേഹം അയാളോട് പറഞ്ഞത് ഒരു ഉപദേശമായിരുന്നൂ എങ്കിലും അത് കാലചക്രത്തിന്റെ കറക്കത്തിനിടയിൽ എവിടേയൊവച്ച് അയാൾക്ക്‌  കൈമോശം വന്നിരിക്കുന്നുണ്ടായിരുന്നൂ . ഇന്ന് സ്വബോധത്തിൽ അയാളെ ദർശിക്കണമെങ്കിൽ ശബരിമല മകര വിളക്ക് സമയത്തെ വൃതാനുഷ്ടാന കാലയളവിലേ  സാധിക്കുകയുള്ളൂ.  എന്ത് ചെയ്യാം ഇത് പണ്ടാരോ എന്റെ അരികത്ത് നിന്ന് പറയുന്നത് കേട്ട പോലെ
"മദ്യത്തെ നമ്മൾക്ക് കഴിക്കാം പക്ഷെ മദ്യം നമ്മെ കഴികാനനുവദിക്ക അരുത് "

അയാളുടെ ഈ മാറ്റത്തിന് കാരണക്കാരായവർ ഇന്ന് സുഖലോലുപരായി നാട്ടിൽ കഴിഞ്ഞു വരുന്നു . ഹാ , ഞാൻ പറഞ്ഞത് പൂർത്തിയാക്കാതെ സംസാരിച്ചു കാട് കയറി അല്ലെ ക്ഷമിക്കുക ഞാൻ ഒരു വെറും തോർത്തല്ലേ അതാണ് ഈ തെറ്റ് ഏതായാലും തുടരാം .

കണ്ണേട്ടന്റെ ആ വർക്ക് ഷോപ്പിലെ ആദ്യ ദിനങ്ങൾ ദുരിതപൂർണമായിരുന്നെങ്കിലും പിന്നീടങ്ങോട്ട്  അയാൾ ആശാന്റെ പ്രീതീപാത്രനായി  മാറി . പണികളൊക്കെ വേഗം തന്നെ അയാൾ ഹൃദിസ്ഥമാക്കി, കണ്ണേട്ടാനുള്ള ചായ വാങ്ങിക്കൊണ്ടു വരിക അദ്ദേഹം സ്ഥലത്തില്ലാത്തപ്പോൾ വർക്ക് ഷോപ്പ്  നോക്കി നടത്തുക തുടങ്ങിയ ഉത്തരവാദിത്തങ്ങൾ അധികം താമസിയാതെ തന്നെ അയാളിൽ വന്നു ചേർന്നു .

അങ്ങനെയിരിക്കെയാണ്   ഷാർജയിൽ ജോലിചെയ്യുന്ന  തെക്കയിൽ അബ്ദുല്ല എന്നയാൾ അവധിക്ക് നാട്ടിൽ വന്നത് . ഷാർജയിലെ ഏതോ കമ്പനിയിൽ ഉയർന്ന പദവിയിൽ ജോലിചെയ്യുന്ന അദ്ദേഹത്തെ പറയാൻ ഇന്നും നാട്ടുകാർക്ക് നൂറു നാവാണ് . അതിനു കാരണം വലിപ്പച്ചെറുപ്പമോ മറ്റു തരംതിരിവോ ഇല്ലാതെ യുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമൊന്ന്  മാത്രമാണ്. കണ്ണേട്ടന്റെ ആത്മാർത്ഥ സുഹൃത്തുകൂടിയായിരുന്നൂ  ആ സഹൃദയൻ, 

കണ്ണേട്ടന്റെ ശുപാർശയും മറ്റും മനസ്സിൽ സൂക്ഷിച്ച ആ ദേഹം അങ്ങനെ ഒരു നാൾ തന്റെ കമ്പനിയിലേക്ക് ശ്രീധരനെയും വിസയെടുത്ത് കൊണ്ടുപോയി . ഷാർജയിൽ എത്തിച്ചേർന്ന അയാൾക്ക്‌ ആദ്യമാദ്യം ആ നഗരകാഴ്ചകൾ ഒരു സ്വപ്നതുല്യമായി തോന്നിയെങ്കിലും ആ സാങ്കൽപ്പിക സ്വപ്നത്തിന് നല്ല വേദനയും നിറഞ്ഞിരുന്നെന്നു മനസ്സിലാവാൻ ദിവസങ്ങളെടുത്തു . വിവിധ ഭാഷകളും  വേഷങ്ങളും നിറഞ്ഞ  മനുഷ്യരുടെ ലേബർ കേമ്പിലെ വർണ്ണപ്രപഞ്ചത്തിലെ കറുത്ത ഏടുകളിലെ  ജീവിതരീതികളുമായി  പൊരുത്തപ്പെട്ടുപോവാൻ ശ്രീധരേട്ടന് ഒരുപാട് നാളുകൾ വേണ്ടിവന്നു .  കാലങ്ങൾക്കൊടുവിൽ സഹോദരങ്ങളുടെ വിവാഹങ്ങളും മറ്റു സന്ദര്ഭങ്ങളും കെങ്കേമമായി നാട്ടിൽ ആഘോഷിക്കുമ്പോൾ എല്ലാത്തിൽനിന്നും അകന്ന്  ഈ ഊഷരഭൂമിയിൽ മണലും വെയിലുമായി മൽപ്പിടുത്തം നടത്തുകയായിരുന്നൂ. അതിനിടയിലായിരുന്നൂ അയാളുടെ വിവാഹം അതിൽ  ഒരു മകനും ഒരു മകളും അദ്ദേഹത്തിന് സമ്പാദ്യമായുണ്ട് . മക്കളെ നല്ല നിലയിൽ കാണുവാൻ പല കിനാവുകളും കണ്ട് ഇരുന്നപ്പോഴാണ്  ഒരു ഭവനം എന്ന എല്ലാ പ്രവാസികളെയുംപോലെ  ആശിച്ചു.  അങ്ങനെ ഒരുവിധത്തിൽ അദ്ദേഹത്തിന്റെ സഹോദരന്റെ മേൽനോട്ടത്തിൽ വീടിന്റെ പ്രവർത്തികൾ നല്ല വിധത്തിൽ മുന്നോട്ടുപോവുന്നൂ എന്ന് കത്തുകളിൽനിന്നും ഫോട്ടോകളിൽനിന്നും അദ്ദേഹം കണ്ടാസ്വദിച്ചു . അങ്ങനെ നീണ്ട മൂന്നര വർഷത്തെ കാത്തി രിപ്പിന് വിരാമമിട്ടുകൊണ്ട്  ഗൃഹപ്രവേശനത്തിലേക്കായി നാട്ടിലെത്തിയപ്പോഴാണ് അദ്ദേഹം ആ സത്യം മനസ്സിലാക്കിയത്.  തന്റെ സഹോദരൻ വീടുപണിഞ്ഞതും പൂർത്തിയാക്കിയതും അയാളുടെ സ്ഥലത്തും അയാളുടെ പേരിലുമായിരുന്നൂ . സഹോദരനെ കാണാൻ ചെന്ന അയാളെ സഹോദരനും കുടുംബവും അപമാനിച്ചു വിട്ടപ്പോൾ അതുവരെ  മക്കൾക്കും ഭാര്യക്കും സർപ്രൈസ് ഒരുക്കാനായി മനസ്സിൽ ഒളിച്ചുവച്ച  വീട് എന്ന ആ സ്വപ്നം  നീർക്കുമിള പോലെ വീണുടയുകയായിരുന്നൂ . മനസ്സിലെ വേദന ഉള്ളിലൊതുക്കി ദിനങ്ങൾ തറവാട്ടിലെ ആ പഴയ വീട്ടിലും പരിസരത്തും ചിലവഴിച്ചപ്പോഴും മനസ്സ്  വല്ലാതെ നീറുന്നതുപോലെ അയാൾക്ക്‌ തോന്നി . അതുവരെ മനസ്സിൽ കെട്ടിപ്പൊക്കിയ വീടെന്ന സ്വപ്നം അദ്ദേഹം എന്നന്നേക്കുമായി മറന്ന് പിന്നെപ്പോഴോ ലേബർ കേമ്പിലേക്കു വന്നപ്പോഴും കൂട്ട് മദ്യക്കുപ്പികൾ തന്നെ. അദ്ദേഹത്തിന്റെ ആ നീണ്ട മൗനം അതിൽ മനസ്സിന്റെ നീട്ടൽ പ്രകടമായിരുന്നൂ .

 എന്തൊരു കഷ്ടം അല്ലെ,  അദ്ദേഹം ഒരിക്കൽ പറഞ്ഞതുപോലെ . പണ്ട് കാലങ്ങളിൽ അമിതാബച്ചനെപ്പോലെ തലമുടി ഇരുവശങ്ങളിലുമായി ഭംഗിയായി കൊത്തിവച്ചു നടന്നിരുന്ന അയാൾ ഇന്ന് കൈകൊണ്ടു തന്റെ വിശാലമായ ഹെലിപ്പാഡിൽ എന്തോ തിരഞ്ഞുകൊണ്ട് ഏതോ സ്വപ്നലോകത്തിൽ വിഹരിക്കുന്നൂ. 

എല്ലാത്തിനും മൂകസാക്ഷിയായി  അയാളുടെ കണ്ണീരൊപ്പിയും മറ്റും ഇന്നും ഞാൻ കൂടെ കഴിഞ്ഞു വരുന്നൂ . 








അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...