തിരഞ്ഞെടുപ്പ് വിശേഷങ്ങൾ
എംപി .എസ്സ്.വീയ്യോത്ത്
ഓർമ്മ വെച്ച നാള് മുതൽ തിരഞ്ഞെടുപ്പ് കോലാഹലങ്ങളും അതിലധിഷ്ടിതമായ വാർത്തകളും ഒത്തിരി ഞാൻ ശ്രദ്ധിച്ചിരുന്നു. അതിനൊപ്പം തന്നെ ഫലപ്രഖ്യാപന നാളിലെ ആഹ്ലാദ ആക്രമണ വാർത്തകളും പലപ്പോഴും നമ്മോട് തന്നെ പുശ്ചം തോന്നിപ്പോയിട്ടുണ്ട്. സാക്ഷരരായ നമ്മൾ മലയാളികളിലെ ഭ്രാന്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ പലപ്പോഴും എന്നെ എത്രമാത്രം വേദനിപ്പിച്ചിരിക്കുന്നു. രാഷ്ട്രീയം അതിൻ്റേതായ ജീവിത വീക്ഷണ കോണിലൂടെ കാണാതെ ചിലരുടെ രക്തത്തിൽ വല്ലാതെ അലിഞ്ഞു പോയിരിക്കുന്നു.
ആ ഒരു കാലഘട്ടത്തിലാണ് ജീവിതത്തിൽ ആദ്യമായി സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള അവസരം എനിക്ക് കൈവന്നത്. പണ്ട് എനിക്ക് 24 വയസ്സ് പൂർത്തിയായ അവസരത്തിലാണ് പ്രവാസ ജീവിതമാരംഭിക്കുന്നത് തന്നെ. അവിടെ നിന്നും നമ്മുടെ നാടിനെ നോക്കിക്കാണുമ്പോഴാണ് എത്ര മഹത്തരമാണ് ഈ മണ്ണ് എന്ന സത്യം ബോധ്യമാവുന്നത്.
ഇന്ന് രണ്ട് വ്യാഴവട്ടക്കാലത്തെ പ്രവാസ ജീവിതം മതിയാക്കി പിന്നിട്ട് നാട്ടിലേക്ക് ചേക്കേറാൻ മനസ്സ് ഒരുങ്ങിയപ്പോൾ കൊറോണയും മറ്റ് സഹായങ്ങളൊക്കെ കൂടെക്കൂടി. പിന്നീട് നാട്ടിലെത്തി ക്വാറൻ്റയിൻ കഴിഞ്ഞപ്പോഴേക്കും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ എല്ലാ സഹായവും നൽകി പാർട്ടി പ്രവർത്തകരും കൂടെക്കൂടി. അവരുടെ സഹായത്താൽ ജീവിതത്തിൽ ആദ്യമായി ഒരു തിരിച്ചറിയൽ കാർഡ് കൈവശം ലഭിച്ചു.
വടകര നഗരസഭയുടെ പരിസര പ്രദേശങ്ങളിൽ അച്ഛൻ്റേയും തറവാട്ടിൻ്റെയും പേരിൻ്റെ ബലത്തിൽ യഥേഷ്ടം വിഹരിച്ച ബാല്യവും കൌമാരവും കടന്ന് ഈ മദ്ധ്യവയസ്ക്കൻ ഗ്രാമങ്ങളിലേക്ക് ചേക്കേറിയിട്ട് എന്നൊന്ന് വർഷക്കാലമായി . എങ്കിലും പഴയ ഓർമ്മകൾ ഒരു നൊമ്പരമായി കൂടെയുണ്ട്, ഓർമ്മ പുതുക്കാനായി പറ്റുന്ന സമയങ്ങളിലൊക്കെ പഴയ വീടും ചുറ്റുപാടും കാണാൻ സമയം ഞാൻ കണ്ടെത്താറുണ്ട്.
ഈ കൊറോണക്കാലത്ത് സാമൂഹിക അകലം പാലിച്ച് വരികളിൽ നിൽക്കാൻ മടി കാണിക്കുന്ന നാട്ടുകാരുടെ ഇടയിൽ അകലം പാലിച്ച് മൂക്കം വായും മറച്ച് പോളിംങ് ബൂത്തിൽ ഞാൻ നിന്നു. തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് കടന്ന് പോയ ആ വൃദ്ധ ദമ്പതിമാരിൽ അറിയാതെ എൻ്റെ ശ്രദ്ധ ഉടക്കി. പരസപരം കൈകൾ കോർത്ത് ഒരാൾക്ക് മറ്റേയാൾ താങ്ങായി നടന്ന് നീങ്ങിയ അവർ എനിക്ക് അപരിചരിതരായിരുന്നുവെങ്കിലും കാപട്യങ്ങൾ മാത്രം നിറഞ്ഞ ഈക്കാലത്ത് അത്തരം കാഴചകൾ കണ്ട് നിൽക്കാനേ കഴിയൂ.
ബൂത്തിന് മുമ്പിലെ കവാടത്തിൽ നിന്നിരുന്ന യുവതി എൻ്റെ കൈകളിലേക്ക് അണുനാശിനി ലായനി പകർന്നു തന്നു. ഞാൻ കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് ആദ്യ കൊണ്ടറിനരികിലേക്ക് നീങ്ങി. കൈയ്യിൽ കരുതിയിരുന്ന സ്ലിപ്പ് അവിടെ ഏൽപ്പിച്ചു. ആ കൊണ്ടറിലുണ്ടായിരുന്ന സ്ത്രീ എൻ്റെ ക്രമനമ്പറും പേരും മൂന്ന് തവണ ഉറക്കെ വിളിച്ച് പറഞ്ഞു. അവിടെ നിന്നും ഞാൻ അടുത്ത കൌണ്ടറിലേക്ക് നീങ്ങി, അവിടെ ഉണ്ടായിരുന്ന ആൾ മേശപ്പുറത്തെ രജിസ്റ്ററിൽ എൻ്റെ ക്രമനമ്പറും മറ്റും രേഖപ്പെടുത്തി എൻ്റെ നേരെ തിരിച്ച് വച്ചു. ഞാനതിൽ കയ്യിൽ കരുതിയ പേന കൊണ്ട് ഒപ്പിട്ട് കഴിഞ്ഞ് വിരലിൽ മഷി പുരട്ടി വോട്ടിംങ് യന്ത്രത്തിനരികിലേക്ക് നടന്നു. അവിടെ നിരത്തി വച്ച മൂന്ന് യന്ത്രങ്ങളിലും എൻ്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തി പുറത്തേക്ക് നടന്നപ്പോൾ മനസ്സ് ആദ്യമായി വോട്ട് രേഖപ്പെടുത്തിയതിൻ്റെ ആഹ്ലാദത്തിലായിരുന്നു.
അവിടെ നിന്നും വീട്ടിലേക്ക് തിരിച്ചപ്പോൾ വഴിയരികിൽ നിലയുറപ്പിച്ച രാഷ്ട്രീയപാർട്ടി പ്രതിനിധികളോട് കുശലം പറയാൻ ഞാൻ മറന്നില്ല. ഇനി ഇതു പോലെ ഒരു അവസരം ലഭിക്കാൻ നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കണം. ഈ ഇലക്ഷനോടെ ഒന്നും നാട് നന്നാവില്ലെന്ന് എനിക്ക് ബോധ്യമുണ്ട്, അഥവാ നന്നാവണം എന്ന് രാഷ്ട്രീയ കക്ഷികൾക്ക് തോന്നിയാലോ നോക്കാം.
എന്ത് തന്നെയായാലും ജീവിതത്തിലാദ്യമായി പൌരാവകാശം വിനിയോഗിച്ചതിൻ്റെ ചാരിതാർത്ഥ്യത്തിൽ ആണ് ഞാൻ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ