2019 ജൂൺ 19, ബുധനാഴ്‌ച

പ്രവാസിയിലൂടെ



പ്രവാസിയിലൂടെ
എം. പി. എസ്സ്. വീയ്യോത്ത്
പണ്ടാരോ പറഞ്ഞ പോലെയാണ് നമ്മളുടെ ഓരോ  ദിനങ്ങളും   കടന്നു പോവുന്നത്. അത് നമ്മളെ ബോധ്യപ്പെടുത്തിത്തരാന്‍ മാത്രമായി  കാലം പലപ്പോഴും ചിലരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ കൂടി ഉദാഹരണമായി  കാണിച്ചുതരാറുമുണ്ട് . അത്തരത്തിലുള്ള  ഒരു കഥയാണ്‌  ഞാന്‍ നിങ്ങളോട് ഇന്ന് പറയാന്‍ പോകുന്നത് .

യൌവന നാളുകളിലെ മധുരതരമായ പ്രണയകാല ഓര്‍മ്മകള്‍  ഓര്‍ത്തെടുക്കാത്ത  ആരെങ്കിലും കാണുമോ എന്ന് സംശയമാണ്. അങ്ങനെയുള്ള ഓരോര്‍മ്മയിലൂടെ നമ്മുക്ക് ഒന്ന് സഞ്ചരിച്ചാലോ.
  
ആ കാണുന്നതാണ് ദുബായ് നഗരത്തില്‍  കരാമ എന്ന സ്ഥലത്തെ കളിസ്ഥലവും പൂന്തോട്ടവും ചേര്‍ന്ന മരുഭൂവിലെ ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നുള്ള തണല്‍ പ്രദേശം. ആ പൂന്തോട്ടത്തിലെ ഇരിപ്പിടങ്ങളിലും പുല്‍ത്തകിടിയിലും ആണ് ഈ കഥ നടക്കുന്നത് . അന്നൊരു  വെള്ളിയാഴ്ച്ച ദിവസം ആയിരുന്നൂ എന്നാണ് എന്റെ ഓര്‍മ്മ . നാട്ടില്‍ എല്ലാവര്ക്കും  ഞായറാഴ്ച്ചയാണ്  അവധി ദിവസം എങ്കില്‍  ഇങ്ങ് ഗള്‍ഫില്‍ ഞങ്ങള്‍ക്ക് വെള്ളിയാഴ്ച്ചയാണ് അവധി ദിവസം . അതിനാല്‍ തന്നെ വെള്ളിയാഴ്ച്ചയിലെ  വൈകുന്നേരം ആവുമ്പോഴേക്കും അവിടം ജനനിബിഡമായിരിക്കും.

അങ്ങനെയിരിക്കെ ഒരു നാളില്‍ ആയിരുന്നൂ ഞാന്‍ ആ ചെറുപ്പക്കാരനെ പരിചയപ്പെട്ടത് . കയ്യിലെ മൊബൈല്‍ ഫോണ്‍ ചെവിയോട് ചേര്‍ത്ത് പിടിച്ച് അതിവേഗം നടന്നുവന്ന അയാളെ ഞാന്‍ ശ്രദ്ധിച്ചു. അയാള്‍ വേഗം  പൂന്തോട്ടത്തിന്‍റെ  ഒരു വശത്തെ പുല്‍ത്തകിടിയില്‍ ചെന്നിരുന്ന് കൊണ്ട് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചപ്പോഴേക്കും ആ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയത് ഞാന്‍ ശ്രദ്ധിച്ചു , അത് എന്റെ മനസ്സിനേ വല്ലാതെ ഉലച്ചു . പോക്കറ്റില്‍ നിന്നും തൂവാല എടുത്ത് കണ്ണട മാറ്റി കണ്ണുകള്‍ തുടച്ച് കൊണ്ട് ചുറ്റിലും കണ്ണോടിച്ച ആ മുഖത്ത് ദുഃഖം ഖനീഭവിച്ചിരുന്നു ഏതോ പേമാരിക്കു മുന്‍പേയുള്ള ശാന്തത അയാളില്‍നിന്നും അന്തരീക്ഷത്തിലേക്കും പരന്നത് അതിലെ കടന്നുപോയ ചെറു കാറ്റിലും ഉണ്ടായിരുന്നൂ  . അങ്ങനെയിരിക്കെ ഞാന്‍ മെല്ലെ നടന്ന് അയാളുടെ അരികിലേക്ക് ചെന്നു . അപരിചിതനായ എന്റെ സാമീപ്യം അയാള്‍ക്ക് തീരെ ഇഷ്ടപ്പെട്ടില്ല എന്ന് ആ നോട്ടത്തില്‍ നിന്നും എനിക്ക് ബോധ്യമായി .

അപ്പോഴാണ്  പണ്ട് അച്ഛന്‍ പറഞ്ഞകാര്യം ഞാന്‍ ഓര്‍ത്തെടുത്തത് . ആ വാക്കുകളില്‍ തെളിഞ്ഞുവന്നത്  പോലെ പെട്ടെന്ന് കോപം വരുന്നതും  അതുപോലെ സഹജീവികളുടെ ദുഖത്തില്‍ പങ്കുചേരാന്‍ കഴിയുന്നവരും നല്ലമനുഷ്യര്‍ ആണ് . എവിടെയും മായവും അഭിനയവും കലര്‍ന്ന സമൂഹത്തില്‍ നിന്നും നല്ലവരെ തിരഞ്ഞു കണ്ടുപിടിക്കാന്‍ ഒത്തിരി പ്രയാസം തന്നെയാണ്.  

ഞാന്‍ അയാളുടെ സമീപത്തേക്ക് ചെന്നിരുന്നപ്പോഴേക്കും മറ്റൊരാള്‍ കൂടി ഞങ്ങളുടെ അരികിലായി  ഇരുന്നൂ .  പെട്ടെന്ന് ചെറുപ്പക്കാരന്റെ മുഖത്തെ ദുഃഖം പുഞ്ചിരിയിലേക്ക് വഴിമാറി . അവരോടൊപ്പം ഞാനും സംഭാഷണത്തിലേക്ക് കടന്നപ്പോഴേക്കും മറ്റു രണ്ടുപേരുകൂടി അവിടെ വന്നു ചേര്‍ന്നു. അവരുടെ സംഭാഷണശകലങ്ങളില്‍ നിന്നുമാണ്  എല്ലാവരും ഒരേ നാട്ടുകാര്‍ ആണ് എന്ന് ബോധ്യമായത്  .

ശരിക്കും നമ്മുടെ ജീവിതം എന്നും  സുഖദുഃഖസമ്മിശ്രമായിരിക്കും അല്ലേ ,  പ്രത്യേകിച്ച് പ്രവാസികളിലും പട്ടാളക്കാരിലും പൊതുവായി  അതിന്റെ അളവ് ഇത്തിരി കൂടുതല്‍ ആയിരിക്കുകയും ചെയ്യും. വിവാഹം കഴിഞ്ഞ്  മനസ്സ് നാട്ടില്‍ വച്ച് വരുന്നവരും,  വാര്‍ധക്യത്തില്‍ മാതാപിതാക്കള്‍ ക്കൊപ്പം  കഴിച്ചുകൂട്ടാന്‍ കഴിയാത്തവരും,  കുഞ്ഞു മക്കളെ കൊഞ്ചിച്ച് കൊതിതീരാത്തവരും പ്രണയപരാജയത്തിന്റെ കയിപ്പ് ശരിക്കും അനുഭവിച്ചറിഞ്ഞവരുമായി ഒരു കൂട്ടം മനുഷ്യജന്മങ്ങള്‍ കാണും ഇവരില്‍ . അക്കാര്യത്തില്‍  ഒരു ലിംഗ വ്യത്യാസവും ഇല്ല എന്നതാണ് പരമാര്‍ത്ഥം  .

ഞങ്ങളുടെ സുഹൃത്ത് ബന്ധം ദിനംതോറും ദൃഡമായിവന്നു അങ്ങനെയിരിക്കെ ഒരു നാളില്‍ ആണ് ആ  ചെറുപ്പക്കാരനെക്കുറിച്ച് ഏകദേശരൂപം എനിക്ക് മനസ്സിലായത് . ആ ചെറുപ്പക്കാരന്റെ പേര് ഉണ്ണികൃഷ്ണന്‍ ആണെന്നും അവന്റെത് ഒരു പ്രേമവിവാഹം ആയിരുന്നൂ എന്നതും . പെണ്‍കുട്ടി അന്യമതസ്ഥയായിരുന്നൂ  എന്നതും മനസ്സിലാക്കാന്‍ ഒത്തിരി സമയം വേണ്ടി വന്നു . ശരിക്കും അവന്റെ കുടുംബത്തിന്റെ സമ്മതത്തോടെയുള്ള ഒരു ഒളിച്ചോട്ടം എന്ന് വേണമെങ്കിലും പറയാം .  അന്ന് അവര്‍ക്ക് മുമ്പില്‍ വന്ന പല തരത്തിലുള്ള ഭീഷണിയിലും  വന്മതില്‍ പോലെ നിലക്കൊണ്ട് അവരെ കാത്തു രക്ഷിച്ച  ഉണ്ണികൃഷ്ണന്റെ പിതാവ് മാധവമേനോനെ എങ്ങനെ മറക്കാന്‍ കഴിയും. ഗ്രാമത്തിലെ കുന്നത്ത് എന്ന തറവാട്ടിലെ മുതിര്‍ന്ന കാരണവരായ ശങ്കരമേനോന്‍ എന്ന മാധവമേനോന്റെ പിതാവിനെയും ഈ അവസരത്തില്‍ വിസ്മരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ശങ്കരമേനോനെയും കൊണ്ട് നഗരത്തിലേക്ക് യാത്ര തിരിച്ച മാധവമേനോനും ഡ്രൈവറും  ഒരു കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ അനാഥമായത് ആ വലിയ തറവാട് മാത്രമല്ല ആ ഗ്രാമം കൂടിആയിരുന്നൂ .

ഇന്നേക്ക് അവര്‍ മണ്‍മറഞ്ഞിട്ട്  രണ്ട് വര്ഷം തികയുകാണ്. കമ്പനിയുടെ ഇന്നത്തെ അവസ്ഥ കാരണം അവധി കിട്ടാത്തതിനാല്‍ നാട്ടിലേക്ക് പോയി  മറ്റു ചടങ്ങുകളില്‍ സംബന്ധിക്കാന്‍ കഴിയാതെ റൂമില്‍ ദുഖാര്‍ദ്രനായി കൂനിക്കൂടിയിരുന്ന അവനെ ഇങ്ങോട്ടേക്കു വിളിച്ചു വരുത്തിയത് ഞങ്ങള്‍ സുഹൃത്തുക്കള്‍ തന്നെയാണ് . ഇന്ന് കാലത്ത് ബര്‍ദുബായ് അമ്പലത്തില്‍ പോയി പിതാവിന്‍റെയും മുത്തശ്ശന്റെയും  ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ ബലി തര്‍പ്പണം നടത്തി കാറിന്റെ പിന്‍സീറ്റില്‍  കരഞ്ഞു കലങ്ങിയ കണ്ണുമായി പുറത്തെ കാഴ്ചകളിൽ നോക്കിയിരുന്ന അവന്‍ കരാമയിലെ പൂന്തോട്ടത്തില്‍ എത്തിയപ്പോഴേക്കും  കാറില്‍ ഇറങ്ങി  ആരോടും മിണ്ടാതെ  നടന്നു നീങ്ങി .   ആ നടത്തത്തിന് ഇടയിലും അവന്റെ ഉള്ളിലെ വിഷാദഭാവം ഞങ്ങളെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത് . ഈ പൂന്തോട്ടത്തിലെ തണുത്ത  കാറ്റിന് പോലും ഇതുപോലെ നെ എത്രയെത്ര ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ ഉണ്ടാവും . ഈ രാത്രി അവനെ എങ്ങോട്ടും തനിച്ച് ഞങ്ങള്‍  പറഞ്ഞയക്കില്ല അതിനാവില്ല ഈ നാട്ടിലെ നല്ലവരായ ഒരു സുഹൃത്തിനും . ശരിയല്ലേ ഞാന്‍ പറഞ്ഞത് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...