2016 ഡിസംബർ 5, തിങ്കളാഴ്‌ച

ഉത്തരം

ഉത്തരം 

എം. പി. എസ്. വീയ്യോത്ത് 

കാരൂർ അങ്ങാടിയിലേക്കുള്ള അന്നത്തെ അവസാനത്തെ യാത്ര കഴിഞ്ഞു.  ബസ്സ്ഡ്രൈവർ നാരായണേട്ടൻ സീറ്റിൽ നിന്നും താഴേക്ക് ചാടിയിറങ്ങി. ആ നിൽപ്പിൽ ചുറ്റുപാടിലൂടെ ഒന്ന് കണ്ണോടിച്ചു. എങ്ങും കൂരാക്കൂരിരുട്ട് പരന്നിരിക്കുന്നൂ.

അദ്ദേഹം ചെറുചിരിയോടെ ഇരുകൈകളും കൂട്ടിപിടിച്ചു് മുകളിലേക്ക്   വലിച്ചു് നിന്നൂ. 

നാരായണേട്ടനേപ്പറ്റിപ്പറയുകയാണെങ്കിൽ അഞ്ചടി പത്തിഞ്ചു് ഉയരം വരുന്ന അരോഗദൃഢഗാത്രൻ. കാണുമ്പോഴൊക്കെ ചുണ്ടിനടിയിൽ തംബാക്കോ ഗുഡ്ക്കയോ കാണും. അതിനാൽ തന്നെ ഇരുകണ്ണുകളും ചുവ ച്ചുവാ ചുവന്നിരിക്കും. ആള് കണ്ടാൽ ഭീകരനാണെങ്കിലും ഉള്ളുകൊണ്ട് ശുദ്ധനാ.

ദൂരെ എങ്ങുനിന്നോ  ഉയർന്നു കേൾക്കുന്ന കുറുക്കന്മാരുടെ സംഗീത ക്കച്ചേരി ആരംഭിച്ചിരിക്കുന്നൂ. അതിന് താളം പിടിച്ചുകൊണ്ട് സമീപത്തെ പാടത്തുനിന്നും ഉയരുന്ന തവളകളുടെ  പേക്രോം... പേക്രോം.... എന്ന ശബ്ദവും ചീവീടുകളുടെ പശ്ചാത്തല സംഗീതവും കാറ്റിലാടുന്ന മരങ്ങളുടെ മർമ്മരങ്ങളും സമീപത്തുകൂടെ ഒഴുകുന്ന അരുവിയുടെ കള കളാരവവും ചേരുമ്പോൾ പ്രകൃതിയുടെ സംഗീതക്കച്ചേരി പൂർണ്ണമാവും.  മഞ്ഞുകാലമായതിനാൽ തന്നെ നല്ല തണുപ്പ് എങ്ങും ഇരുട്ടിന്റെ മറപിടിച്ചു് കാറ്റിനോട് കുശലം പറഞ്ഞിരുന്നപ്പോൾ  നാരായണേട്ടൻ കൈകൾ തമ്മിൽ ഉരച്ചു് ചൂടുപിടിച്ചു് തല്ക്കാലാശ്വാസം നേടി.

അദ്ദേഹത്തിന് സഹായത്തിനായി ബസ്സിൽ രണ്ടുപേർ കൂടി  ഉണ്ടായിരുന്നൂ. ഒരാൾ കിളിയായ രാജനും കണ്ടക്ടറായ സോമനും.

രാജനെപ്പറ്റിപറയുകയാണെങ്കിൽ കറുത്തുമെലിഞ്ഞ അധികം ഉയരമില്ലാത്ത രൂപം. കക്ഷി ഞാൻ കാണുമ്പോഴെപ്പോഴും ചിരിച്ചോണ്ട് ഇരിപ്പായിരിക്കും   

നാരായണേട്ടൻ രാജനെ നീട്ടിവിളിച്ചു 

"എടാ... രാജാ ഞങ്ങള് എന്തെങ്കിലും കഴിക്കാൻ പോന്നാ, ഞാള് പോ   യിവരുമ്പോളേക്കും വണ്ടികഴുകിയിട്ടേക്ക്" 

എന്ന നിർദ്ദേശവും കൊടുത്തു സോമനെ നീട്ടിവിളിച്ചു 

"എടാ.. സോമാ.. വേഗം വാ."

 സോമൻ നാരായണേട്ടന്റെ വിളിയും കേട്ട് തലകുലുക്കി ചെവിയിൽ വച്ചിരുന്ന ഇയർഫോണിലൂടെ ഒഴുകി വരുന്ന പാട്ടുമാസ്വദിച്ചു ബസ്സിനെ തൊട്ട് തലോടി അങ്ങോട്ട് നടന്നു വന്നുകൊണ്ടിരുന്നൂ.

 അപ്പൊഴെന്തോ ശബ്ദം കേട്ട് നാരായണേട്ടൻ നിന്നിരുന്ന സ്ഥലത്തുനിന്നും ഒന്ന് ചെരിഞ്ഞു ശബ്ദം കേട്ട ദിശയിലേക്ക് നോക്കി.

അപ്പോഴാണ് അദ്ദേഹം അത് കണ്ടത്.

അദ്ദേഹം കുറച്ചുകൂടി അടുത്തുചെന്ന് ശ്രദ്ധിച്ചു നോക്കി.

അവിടെ സീറ്റിലായി ആരോ തല വഴി തോർത്തുകൊണ്ടു മൂടിപ്പുതച്ചു ഉറങ്ങുന്നുണ്ടായിരുന്നൂ.

നാരായണേട്ടൻ അയാളെ തട്ടിവിളിക്കാൻ തുടങ്ങി.

രണ്ടു മൂന്ന് തവണ വിളിച്ചപ്പോഴാണ് ആ ദേഹം തോർത്ത് മാറ്റി  തലപൊക്കി നാരായണേട്ടനേ  സൂക്ഷിച്ചുനോക്കിയത്.

നാരായണേട്ടന് ആളെ മനസ്സിലായി.

ആ നാട്ടിലെ അറിയപ്പെടുന്ന അമ്മദ്ഹാജിയാരായിരുന്നൂ അത്. 

ഏകദേശം അറുപതു വയസ്സ് പ്രായമുള്ള നീണ്ടു മെലിഞ്ഞ രൂപം. കൂനിക്കൂടിയുള്ള ഇരിപ്പും എപ്പോഴും വിഷാദം തളംകെട്ടിയ മുഖത്തോടും കൂടിയ അയാളെ മറ്റുള്ളവരിൽനിന്നും തെല്ലും വ്യതിസ്തനാക്കിതീർത്തിരുന്നൂ .

നാരായണേട്ടൻ ആശ്ചര്യത്തോടെ ചോദിച്ചു 

"ഇതാര് അമ്മദിക്കയോ, സ്ഥലമെത്തി ഇറങ്ങുന്നില്ലേ"

അമ്മദിക്ക ബസ് സീറ്റിലിരുന്നു ചുറ്റും ഒന്ന് കണ്ണോടിച്ചു .പിന്നീട്  ചെറു ചിരിയോടെ സീറ്റിൽ പിടിച്ചെഴുന്നേറ്റു. സീറ്റിൽനിന്നും അയാളുടെ ചെറിയ ബാഗെടുത്തു കക്ഷത്തിൽ വച്ചു, അരയിൽ വച്ചിരുന്ന ടോർച്ചെടുത്തു ബസ്സിൽനിന്നും  ഇറങ്ങാനായി വാതിൽ ലക്ഷ്യമാക്കി നടന്നു.

 കൈകൊണ്ടു വാതിലിന്റെ കൊളുത്തു മാറ്റി തുറന്നു പുറത്തേക്ക്  ഇറങ്ങാൻ തുടങ്ങവേ  അവിടെ കിളി രാജൻ അയാളെ നോക്കി ചിരിച്ചുകൊണ്ട് നിൽപ്പുണ്ടായിരുന്നൂ.

അമ്മദിക്ക  ചിരിച്ചുകൊണ്ട് അവന്റെ പുറത്തു ഒന്ന് മെല്ലെ തട്ടി ഇങ്ങനെ  പറഞ്ഞു

" ഈ.. ഇരുട്ടത്തു നിന്ന് വെറുതെ മനുഷ്യനേ ചിരിച്ചു പേടിപ്പിക്കല്ലടാ  ബലാലേ".

അതുകേട്ടു രാജനു ചിരിയടക്കാൻ കഴിഞ്ഞില്ല.

 അവൻ  വീണ്ടും വീണ്ടും പൊട്ടിചിരിച്ചുകൊണ്ടു അവിടെ തന്നെ നിന്നു.

 അമ്മദിക്ക ചിരിച്ചു കക്ഷത്തിലെ ബാഗ് ശരിയാക്കി എവെറെടി ടോർച്ചു തെളീച്ചു് നടന്നു.

അങ്ങനെ അദ്ദേഹം നടന്ന് നടന്ന് നാരായണേട്ടൻ നിന്നിരുന്ന സ്ഥലത്തെത്തി അയാളെ നോക്കി വിഷമത്തോടെ  പറഞ്ഞു 

"നാറാണ... ടൗണിൽ നല്ല ചൂടേനു... ബാങ്കിൽ പയേ നോട്ടു മാറ്റാൻ ക്യു നിക്കാൻ പോയതേനു  മോനെ,  ഇമ്മളെ ബാങ്കിന്റെ മൂന്നിന്ന് തൊടങ്ങീട് ചന്ദ്രന്റെ ബെയ്ക്കറിന്റെ മുന്നില് വരെ ഇണ്ടേനു ക്യൂ".

നാരായണേട്ടൻ ചോദിച്ചു 

"അപ്പോ ഇങ്ങള് ഇന്നലെ പോയപോക്കാ ഇല്ലേ ?"

മറുപടിയായി അമ്മദിക്ക  

"ആ.. ഞാൻ ഇന്നലെ മോളാടാ പോയതേനു, എന്നിറ്റ്  ആട്ന്ന്  ഇന്ന് രാവിലെ ബാങ്ക് പോയി നിക്കാന്തൊടങ്ങിയതാ. ഉച്ചകഴിഞ്ഞിക്ക്  നോട്ടു മാറിക്കിട്ടുമ്പോ, പൈസ ഇണ്ടായിറ്റ്  പട്ടിണികിടക്കണ്ട ഒരു ഗതിയെ റബ്ബില്ലലമായിനയാ തമ്പുരാനെ എപ്പാ എല്ലോന്നു ശരിയാവാ." 

എന്ന് പറഞ്ഞ വാക്കുകളിൽ ഒരു ദിവസത്തെ ദുരിതം മുഴുവൻ അടങ്ങിയിരുന്നൂ. 

നാരായണേട്ടൻ അതുകേട്ട് ചിരിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. 

അങ്ങനെയിരിക്കെ അമ്മദിക്ക ചോദിച്ചു 

"നാറാണ നീ വീട്ടിലേക്ക്  വരുന്നോ?" 

നാരായണേട്ടൻ 

"ഇല്ല"

എന്ന് മറുപടിയും പറഞ്ഞു.

നാരായണേട്ടൻ  തല ഒരു വശത്തേക്ക് ചെരിച്ചു കൈകൊണ്ടു തോളിലുള്ള തോർത്തു എടുത്ത് തലയ്ക്കു ചുറ്റി കെട്ടിയുറപ്പിച്ചുകൊണ്ട്  പറഞ്ഞു 

"ഞങ്ങളും ആ വയിക്കു വരുന്നുണ്ട്"

എല്ലാരും കൂടി നടന്നു തുടങ്ങി.  

അമ്മദിക്ക ചിരിച്ചു കൊണ്ട് ചോദിച്ചു "പിലിപ്പോസിന്റെ ഷാപ്പിലേക്കായിരിക്കും അല്ലേ?"

നാരായണേട്ടൻ സോമനെ നോക്കി കണ്ണിറുക്കി കാണിച്ചു ചിരിച്ചു. 

അപ്പോഴേക്കും കിളിയായ രാജൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു

 "നാരാണേട്ടാ ഇങ്ങള്‌വരുമ്പോ എനിക്കൊരു പാഴ്സൽ വാങ്ങണെ?"

നാരായണേട്ടൻ 

"ആ മാങ്ങാം " 

എന്ന് മറുപടിയും പറഞ്ഞു നടത്തം തുടർന്നു . 

അമ്മദിക്ക ചോദിച്ചു 

"നിന്റെ കള്ളുകുടിയും പൊകേലവക്കുന്ന പണിയും നിറുത്തിക്കൂടേ  നാറാണ"

 എന്നിട്ട്  സോമനെ നോക്കി ചോദിച്ചു  "സോമാ നിങ്ങളപരിചയത്തിൽ ഈ ഹാറാമ്പറന്ന ഇബിലീസിനു പറ്റിയ പെണ്ണൊന്നുല്ലേ" 

സോമൻ ചിരിച്ചു കൊണ്ട് പറഞ്ഞു 

"കല്യാണം ഇപ്പൊ വേണ്ട പ്രായായിക്കില്ല എന്നാ എന്നോട് പറഞ്ഞെ" 

അപ്പൊ അമ്മദിക്ക ചോദിച്ചു 

"പിന്നേ... മൂക്കില് പല്ലുവന്നിട്ടില്ലേ കല്യാണം കയ്യിക്കിന്നെ, ആ  നടക്കു ഞാൻ നോക്കട്ടെ" 

പിന്നെ എന്തോ ആലോചിച്ചുകൊണ്ടു പറഞ്ഞു 

"ഇമ്മളെ ചാത്തൂൻറെ മോളെങ്ങനെ? സോമാ ഞമ്മക്ക് ഇവനുവേണ്ടി ഒന്ന് അന്വേഷിച്ചാലെന്താ?" 

അതിനുള്ള മറുപടി നാരായണേട്ടനാണ് പറഞ്ഞത് 

" ഞാൻ തയ്യാറാ പക്‌ഷേ, അമ്മദിക്ക... ഇവൻ വിട്ടു കൊടുതരില്ല.. അതവന്റെ ആളാ" , 

അമ്മദിക്ക അത്ഭുതത്തോടെ  മൂക്കത്തു വിരലുവച്ചു ചോദിച്ചു 

"ങേ... ആ  പാവം കുട്ടിയോ". 

സോമൻ നാരായണേട്ടന്റെ ദേഹത്ത് തട്ടി ഒന്നും മിണ്ടല്ലേ എന്നഭാവത്തിൽ അയാളെ നോക്കി.

നാരായണേട്ടൻ പറഞ്ഞു 

"ഞാൻ ഒന്നും പറയുന്നില്ലേ."

അങ്ങനെ അവർ  നടന്നു നടന്ന് പിലിപ്പോസിന്റെ ഷാപ്പിലേക്ക് തിരിയുന്ന വളവിലെത്തി.

നാരായണേട്ടൻ അമ്മദിക്കയോട് പറഞ്ഞു 

"അമ്മദിക്ക.. ഞങ്ങൾ ഈ വഴി തിരഞ്ഞു പോവും" 

അമ്മദിക്ക 

" ങ്ങാ എന്നാ നടക്കട്ടെ " 

എന്നും  പറഞ്ഞു ടോർച്ചും തെളിച്ചു ആ  വഴിയിലൂടെ മുന്നോട്ട് നടന്നു .

നാരായണേട്ടനും സോമനും വയലിന്റെ നടുവിലൂടെയുള്ള വഴിയിലൂടെ മുന്നോട്ട്നടക്കുകയായിരുന്നൂ.

 അപ്പോഴാണ് അമ്മദിക്ക പോയ വഴിയിൽ നിന്നും 

"അള്ളോ...." 

എന്ന വിളിയും ആരോ വീഴുന്ന ശബ്ദവും കേട്ടത്.

നാരായണേട്ടനും സോമനും ശബ്ദം കേട്ട ദിക്കിലേക്ക് പാഞ്ഞു. 

അമ്മദിക്കയുടെ  വീട്ടിലേക്കുള്ള വഴിയിലൂടെ കുറച്ചു ദൂരം പിന്നിട്ടപ്പോൾ ആരുടെയോ ഞെരക്കം കേൾക്കാൻ കഴിഞ്ഞു.

 അമ്മദിക്കയുടെ കയ്യിലുണ്ടായിരുന്ന ടോർച്ചു നിലത്തു വീണ്  പ്രകാശം പരത്തുന്നുണ്ടായിരുന്നൂ. 

അതിന്റെ നേർത്ത വെളിച്ചത്തിൽ ആരോ രണ്ടു പേർ ഇരുട്ടിൽ ഓടി മറയുന്നതു നാരായണേട്ടന്റെ ശ്രദ്ധയിൽ പതിഞ്ഞു. അദ്ദേഹം അവരുടെ പിന്നാലെ കുറച്ചു ദൂരം ഓടി തിരിച്ചുവന്നു.ടോർച്ചിന്റെ വെളിച്ചത്തിൽ ആ മുഖം അവർ വ്യക്തമായി കണ്ടു. അത് നമ്മുടെ അമ്മദിക്ക ആയിരുന്നൂ. അദ്ദേഹം തറയിൽ നിന്നും എഴുന്നേൽക്കാൻ ഒരു ശ്രമം നടത്തി. അതുകണ്ട് നാരായണേട്ടനും സോമനും ചേർന്ന് അദ്ദേഹത്തെ പിടിച്ചു് എഴുന്നേല്പിച്ചു് നിറുത്തി. അപ്പോഴേക്കും അയൽവീടുകളിൽ നിന്നും ആളുകൾ അവിടെ വന്നുകൊണ്ടിരുന്നൂ. എല്ലാവരും വെറും കാഴ്ചക്കാരായി കുറേനേരം നിന്ന് തിരിച്ചു പോയി.

അമ്മദിക്ക ഇതൊക്കെ കണ്ട് ചിരിക്കാൻ  ശ്രമിച്ചു. ഇതിനിടയിൽ വിവരമറിഞ്ഞു അമ്മദ്ക്കയുടെ മൂത്ത മകൻ യുസഫ് അങ്ങോട്ടേക്ക് ഓടിവന്നൂ. നാരായണേട്ടൻ അവനോട് തനിക്കറിയുന്ന വിവരങ്ങൾ വിവരിച്ചു. അതിനോടൊപ്പം ആരോ രണ്ട് പേർ ഇരുട്ടിലേക്ക് ഓടിമറഞ്ഞതും സൂചിപ്പിച്ചു.

അമ്മദിക്ക അവനോടു പറഞ്ഞു 

" സാരമില്ല മോനെ വിട്ടുകള ചെലപ്പോ ആളുമറിയതായിരിക്കും, ഇവിടെ എനക്ക് ആരാ ശത്രുക്കൾ ചിലപ്പോൾ എന്റെ ബാഗ് തട്ടിപ്പറിക്കാൻ വന്നതായിരിക്കും ഏതായാലും ഒന്നും പോയില്ലല്ലോ "

നാരായണേട്ടനും സോമനും യൂസുഫും കൂടി അമ്മദിക്കയെ താങ്ങിപിടിച്ചു വീട്ടിന്റെ പടിക്കൽ വരെ എത്തിച്ചു .

 വീട്ടിലേക്കുള്ള പടവുകൾ കയറാൻ അമ്മദിക്ക നന്നേ വിഷമിച്ചു.

 അവർ അദ്ദേഹത്തെ അകത്തെ കട്ടിലിൽ കൊണ്ടിരുത്തിയ ശേഷം  നാരായണേട്ടനും സോമനും പോകാൻ തയ്യാറായി പുറത്തേക്കിറങ്ങി.

 അപ്പോഴാണ് അമ്മദിക്ക മകനോട് ഇങ്ങനെ വിളിച്ചുപറഞ്ഞത്  

"മോനെ യൂസുഫേ...  ജമീലയോടു പറഞ്ഞു ഇവർക്ക് കുറച്ചു ഭക്ഷണം ഉണ്ടാക്കി കൊടുക്ക്, പിന്നെ  ഒരാൾക്കുള്ള ഭക്ഷണം പാഴ്സലാക്കി കൊടുക്കാനും മറക്കല്ലേ".

അതുകഴിഞ്ഞു നാരായണേട്ടനെ തേടി അമ്മദ്ക്കയുടെ ശബ്ദം അകത്തു നിന്നും വന്നൂ 

"നാറാണാ രാജന് പാഴ്സല് വേണ്ടേ?"

നാരായണേട്ടൻ "ഞങ്ങളെ കാര്യം വിട്, ഞങ്ങളു  ഷാപ്പിന്നു കയിച്ചോളാം ,നിങ്ങള് ബുദ്ധിമുട്ടണ്ട അത് ശരിയല്ല"

 അമ്മദ്ക്ക ഒരു ശാസനപോലെ പറഞ്ഞു 

"അത് വിട്  ഇന്നെന്തായാലും ഇവിടുന്ന് കഴിച്ചിട്ട് പോയാൽ മതി, ഞങ്ങള് കുറച്ചു ബുദ്ധിമുട്ടിക്കളയാം "

നാരായണേട്ടൻ പറഞ്ഞു 

" ഞങ്ങൾ ഇനിയെന്തു പറയാനാ"

അതിനിടയിൽ അമ്മദ്ക്ക യൂസഫിലെ വിളിച്ചു ചോദിച്ചു 

"യൂസുഫേ മക്കളോറങ്ങിയോ"

 അതിനുള്ള മറുപടി ജമീലയാണ് പറഞ്ഞത് 

"ബാപ്പാ... ഓര് ഒറങ്ങി ബാപ്പാനെ കാണാഞ്ഞിട്ട് കരഞ്ഞോണ്ടൊറങ്ങിയതാ രണ്ടാളും".

അതുകേട്ടു അമ്മദിക്കയുടെ കണ്ണുകൾ നിറഞ്ഞു, ആ സമയം അദ്ദേഹം തന്റെ വേദന മറന്നു ഒന്നെഴുന്നേൽക്കാൻ ശ്രമം നടത്തി"

യൂസഫ് വരാന്തയിലേക്കിറങ്ങിവന്നു നാരായണേട്ടനും സോമനും മനസ്സില്ലാമനസ്സോടെ യാണ് അവിടെ ഇരുന്നിരുന്നത്.

അത് മനസ്സിലാക്കിയ യൂസഫ് പറഞ്ഞു 

"ഇവിടെ ഉള്ളത് എന്താച്ചാൽ ഇമ്മക്ക് ഒരുമിച്ച് കഴിക്കാം."

 പിന്നീട്  അകത്തേക്ക് നോക്കി ഭാര്യയോട് വിളിച്ചു പറഞ്ഞു

" ജമീലാ  ബാപ്പക്ക് എന്താ കഴിക്കാൻ വേണ്ടെന്നു ചോയിക്ക്‌".

പിന്നെ അയാൾ നാരായണേട്ടനോട്

"നാരാണേട്ടാ   ഇങ്ങള് എന്താ ആരാണ്ടോട്ട് ഇരിക്കുന്നേ , ജമീല കാര്യമായിട്ട് എന്തോ  ഉണ്ടാക്കുന്നുണ്ട് "

എന്നും പറഞ്ഞു യൂസഫ് അകത്തേക്ക് കയറി പോയി.

കുറച്ചു കഴിഞ്ഞു യൂസഫ് ചിരിച്ചുകൊണ്ട് അകത്തുനിന്നും  ഇറങ്ങി വന്നു.

അകത്തേക്ക് നോക്കി ജമീലയോടു വിളിച്ചുപറഞ്ഞു

"  ജമീലാ ...  ബാപ്പയ്ക്കും എടുത്തോ ഞാൻ ആ ടീപോയി എടുത്തു കട്ടിലിനടുത്തിട്ടിട്ടുണ്ട് ."

പിന്നീട്  നാരായണേട്ടനെയും സോമനെയും നോക്കി പറഞ്ഞു

" ഇങ്ങള് കയ്യിങ് കഴുകിക്കോ , അതാ ബക്കറ്റും വെള്ളവും"

അവർ മുറ്റത്തെ തെങ്ങിൻ ചുവട്ടിലെ ബക്കറ്റിൽ നിന്നും വെള്ളമെടുത്തു കൈയ്യും മുഖവും കഴുകി വന്നു. 

 അപ്പോഴേക്ക്  ജമീല അമ്മദ്ക്കക്കുള്ള  ഭക്ഷണവുമായി വന്ന്ടീ പ്പോയിൽ കൊണ്ട് വച്ചു.

 യൂസുഫും ജമീലയും കൂടി ബാപ്പയെ പിടിച്ചു നേരെയിരുത്തി. ടീപ്പോയിൽ വച്ചിരുന്ന വെള്ളം നിറച്ച പരന്ന പാത്രത്തിൽ അമ്മദിക്ക തന്റെ  കൈകൾ കഴുകി. പിന്നെ ഭക്ഷണം കഴിക്കാൻ തുടങ്ങി, 

അതിനിടയിൽ വരാന്തയിൽ  യൂസഫും ജമീലയും കൂടി നാരായണനും   സോമനും ഭക്ഷണം ഭക്ഷണ വിളമ്പിക്കൊടുത്തു. 

നാരായണേട്ടനും സോമനും  ഭക്ഷണം ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്നൂ.

ഭക്ഷണം കഴിച്ചു കൈകഴുകി നാരായണേട്ടനും  സോമനും വരാന്തയിലേക്ക് വന്നുകയറി.

അപ്പോഴേക്കും  അകത്തുനിന്നും കൈയ്യിൽ പാഴ്സലുമായി യൂസഫ് ഇറങ്ങി വന്നു .

നാരായണേട്ടനും സോമനും എല്ലാവരോടും പ്രത്യേകിച്ച് അമ്മദിക്കയോട് നന്ദിപറഞ്ഞു അവിടെനിന്നും ഇറങ്ങാൻ തുടങ്ങിയ നേരത്താണ് യൂസുഫിന്റെ കണ്ണിൽ അതുടക്കിയത്

 നാരായണേട്ടന്റെ കണ്ണ് നിറഞ്ഞിരുന്നൂ.

യൂസഫ് ചോദിച്ചു

"നാരാണേട്ടാ എന്ത്പറ്റി കണ്ണ് നിറഞ്ഞിരിക്കുന്നു, ഏരുവ്  അധികമായോ"

 നാരാണേട്ടൻ ഇടറിയ സ്വരത്തിൽ പറഞ്ഞു

"സത്യം പറഞ്ഞാൽ ഇന്നാണ് വയറു നിറച്ചാഹാരം  കഴിച്ചത്. വളരെ നന്ദിയുണ്ട്"

അപ്പോഴേക്കും  അകത്തുനിന്നും അമ്മദിക്ക വിളിച്ചു പറഞ്ഞു

"അതാ ഹറാംമ്പാറന്നോനെ ഞാൻ നിന്നോട് കല്യാണക്കാര്യം പറഞ്ഞത് "

 എല്ലാരും കൂടി പൊട്ടിച്ചിരിച്ചു .

 എല്ലാവരോടും നന്ദിയും പറഞ്ഞു  നാരാണേട്ടനും സോമനും മുറ്റത്തേക്കിറങ്ങി നടന്നു.

അപ്പോൾഎന്തോ ആലോചിച്ചുറപ്പിച്ചപോലെ  യൂസഫ് അകത്തേക്ക് നോക്കി നീട്ടിവിളിച്ചു

" ജമീലാ ... ആ ടോർച്ചിങ്ങെടുത്തേ,"

ജമീല ടോർച്ചുമായി വന്നു.

യൂസഫ് നാരായണേട്ടന് ടോർച്ചു കൊടുത്തു കൊണ്ട് പറഞ്ഞു

" ഇത് ഇങ്ങക്കിരിക്കട്ടെ"

നാരായണേട്ടൻ പറഞ്ഞു

"ശരി എന്നാൽ രാത്രി യാത്രയില്ല"

എന്നും പറഞ്ഞു നടന്നു നീങ്ങി. 

വഴിയിലുടനീളം  അമ്മദിക്ക പറഞ്ഞ കല്യാണക്കാര്യം കാര്യം മനസ്സിൽ കിടന്നുഴറുന്നതു്  നാരായണേട്ടൻ അറിഞ്ഞു.

 അവർ അവിടെനിന്നും നടന്നു  ബസ്സിനരികിലെത്തി.

ബിസ്സിനരികിൽ രാജൻ അവരെയും കാത്തിരിപ്പുണ്ടായിരുന്നു, 

നാരായണേട്ടൻ  അവനെ പാർസൽ ഏൽപ്പിച്ചു.

 ആ പാഴ്സലും കൊണ്ട് അവൻ  ബസ്സിനുള്ളിലേക്ക്  പോയി ഭക്ഷണം കഴിക്കാൻ തുടങ്ങി.

ഭക്ഷണം കഴിച്ചു ഒരേമ്പക്കവും വിട്ട്   കൈ കഴുകി  തോർത്തിൽ തുടച്ചുകൊണ്ട്   നാരായണേട്ടന്റെ അടുത്ത് വന്ന് ചോദിച്ചു

"ഇതെവിടുന്നാ ഈ ഭക്ഷണം നല്ല സ്വാദുണ്ടല്ലോ",

 നാരായണേട്ടൻ നടന്ന സംഭവം അവനോടു വിശദീകരിച്ചു . 

അതുകഴിഞ്ഞൊരു ചോദ്യവും

"എന്നാലും അമ്മദിക്കയെ അക്രമിച്ച ആ രണ്ടുപേരേതാ?"

അവർ ഓരോരുത്തരായി ബസ്സിന്റെ സീറ്റിലും ഫ്ലോറിലുമായി  ഉറങ്ങാൻ കിടന്നു.

 നാരായണേട്ടന് ഒരു ഉത്തരം കിട്ടാത്ത ചോദ്യമായി അത് അവശേഷിച്ചു.

രാത്രിയുടെ ഏതോയാമത്തിൽ  മയക്കത്തിലേക്ക്  അയാളും  പ്രവേശിച്ചു .

ഉറക്കത്തിലെപ്പോഴോ  ബസ്സിന്റെ ഗ്ലാസ്സ് ഉടഞ്ഞു കഷ്ണം തെറിച്ചു ദേഹത്ത് പതിച്ചപ്പോഴാണ്   ശബ്ദം കേട്ടാണ് നാരായണേട്ടൻ ഞെട്ടിയുണർന്നത്. അദ്ദേഹം മറ്റുള്ളവരെയും തട്ടിയുണർത്തി . ബസ്സിന്റെ മുന്നിൽ നിന്നും ചിലരുടെ അടക്കിപ്പിടിച്ച സംസാരം കേട്ടപ്പോൾ അവർ കാത് കൂർപ്പിച്ചു് കുറച്ചു നേരം ഇരുന്നൂ. പിന്നെ  പതുങ്ങി പ്പതുങ്ങി ബസ്സിൽനിന്നും പുറത്ത് കടന്നൂ . അവർ ഇരുളിന്റെ മറപിടിച്ചു് സംസാരം കേട്ട  കേട്ട ദിക്കിലേക്ക് പമ്മിപ്പമ്മി നീങ്ങി. അപ്പോഴതാ തലയിൽ  തോർത്ത് മുണ്ട്  കെട്ടിയ നാല്‌ പേർ  ബസ്സിന്റെ മുന്നിൽ ചുറ്റും നോക്കി കയ്യിലെ കുറുവടിയും ചുഴറ്റിക്കൊണ്ട്  നിൽക്കുന്നൂ. നാരായണേട്ടനും കൂട്ടരും ചുറ്റും നോക്കി പിന്നെ അവർക്കെന്തെങ്കിലും ചെയ്യാൻ കഴിയും മുൻപേ  കടന്നാക്രമിച്ചു. അല്പസമയത്തെ ബലപരീക്ഷണത്തിനൊടുവിൽ അവരെ നാരായണേട്ടനും കൂട്ടരും  അടിച്ചു് നിലം പരിശാക്കി. അവരെ  ബസ്സിന് സമീപത്തുള്ള മരത്തിൽ കയറുകൊണ്ട് കെട്ടിയിട്ടു . ആ ബഹളം കേട്ട് ആ ഗ്രാമം ഉണർന്നു  അപ്പോഴും നാരായണേട്ടന്റെയും കൂട്ടരുടെയും ചോദ്യം ചെയ്യൽ തുടർന്നൂ . അവർ വാതുറന്ന് ഒരക്ഷരം മിണ്ടാതായപ്പോൾ നാരായണേട്ടൻ ഇങ്ങനെ പറഞ്ഞു
" ഇനി ഏതായാലും ജനങ്ങൾക്ക് വിട്ടുകൊടുക്കാം . എല്ലാവരും കൂടി കൈവെച്ചാൽ ചിലപ്പോൾ ഇവർ സത്യം പറയുമായിരിക്കും "

ഇതുകേട്ട് അവർ ശരിക്കും പേടിച്ചു . അവസാനം ആ മൗനം കരച്ചിലിൽ അവസാനിച്ചു .ഒടുവിൽ അവർ കാര്യങ്ങൾ വിവരിച്ചു തുടങ്ങി . അത് കേട്ട് കൂടിനിന്നവർ  ശരിക്കും ഞെട്ടിച്ചു.  മുസൽമാന്മാരെ ഒന്നടങ്കം ആക്രമിച്ചു് കലാപം സൃഷ്ടിക്കാൻ ഒരു വർഗ്ഗീയ പാർട്ടി നിയോഗിച്ച ക്വട്ടേഷൻ സംഘമായിരുന്നൂ അത് .   അവസാനം ആരോ വിളിച്ചുപറഞ്ഞപ്രകാരം അവിടെ എത്തിയ പോലീസ് അവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയപ്പോഴും ഈ നാടിൻറെ അവസ്ഥയോർത്ത് വിലപിക്കാനേ  നാരായണേട്ടനും നാട്ടുകാർക്കും കഴിഞ്ഞുള്ളൂ . ആരും മനസ്സിൽപ്പോലും സംഭവിക്കും എന്ന് കരുതാത്ത വിധം നമ്മുടെ നാട് മാറിപ്പോയിരിക്കുന്നൂ . സത്യത്തിനോ ന്യായത്തിനോ ഒരു വിലയുമില്ലാത്ത മോഷ്ടാക്കളുടെയും കൊള്ളക്കാരുടെയും വിശ്വാസവഞ്ചകരുടെയും നാടായി ദൈവത്തിന്റെ സ്വന്തം നാടും മാറിയിരിക്കുന്നൂ . അതല്ലേ സത്യം ഇന്നത്തെ ക്കാലത്ത് ആരെയാണ് വിശ്വസിക്കാൻ കഴിയുക 
  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...