2016 ഡിസംബർ 7, ബുധനാഴ്‌ച

ഈ കുടുക്കിന്റെ ഒരു കാര്യം

 ഈ കുടുക്കിന്റെ ഒരു കാര്യം 

തലേന്ന്അമ്മ അനിയത്തിയേയും കൊണ്ടു കോഴിക്കോടുള്ള അമ്മയുടെ വീട്ടിൽ പോയതിനാൽ ഞാൻ തികച്ചും ഒറ്റക്കായിരുന്നൂ .

    അച്ഛൻ അദ്ദേഹത്തിന് വൈകീട്ടു ആരെയോ കാണാൻ പോവാനുണ്ടായിരുന്നതിനാൽ  എന്നെ വീട്ടിൽ ജോലിക്കു നിൽക്കുന്ന ശാന്തേടത്തിയുടെ അടുത്ത് ഏൽപ്പിച്ച്‌   പതിവുപോലെ  ജോലിക്കു പോയി .

എന്നെ  സ്കൂളിൽ ചേർക്കാൻ പ്രായമായിരുന്നില്ലാത്തതിനാലും  ഇന്നത്തെപോലെ അംഗനവാടി കളൊന്നുമില്ലായിരുന്നതിനാലും കളിയ്ക്കാൻ അച്ഛൻ വാങ്ങിത്തന്ന തറയിൽ ഉരച്ചുവിട്ടാൽ പായുന്ന കാറും കൊണ്ട് കളിച്ചു ഞാനും ദിവസം തള്ളി നീക്കി.

അകത്തു ശാന്തേടത്തി ഭക്ഷണമുണ്ടാക്കി കൊണ്ട് പുക അടുപ്പിനു  സമീപമായി ഒരു പലകയിൽ ഇരുന്നൂ.

  ഞാൻ മെല്ലെ മെല്ലെ   നടന്നു വീടിന്റെ പുറവശത്തെ  വിറകു അടുക്കിവച്ചിരിക്കുന്ന  വരാന്തയിൽ എത്തി.

  അവിടെ അച്ഛന്റെ  തലമുതൽ കാലുവരെ എത്തുന്ന ഒരു മഴക്കോട്ടു കിടക്കുന്നുണ്ടായിരുന്നൂ

അച്ഛൻ ഒരിക്കൽ പറഞ്ഞത് എനിക്കോർമ്മ വന്നൂ

 അച്ഛന്റെ ജേഷ്ഠൻ  ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്‌സിൽ ജോലിചെയ്യുമ്പോൾ കൊണ്ടുവന്നു അച്ഛന് കൊടുത്തതായിരുന്നൂ .

ഒരിക്കൽ അച്ഛനു ആദ്യമായി  ജോലി കിട്ടി  വയനാട്ടിൽ പോയപ്പോൾ ഇതുമിട്ട് തലയിൽ ഒരു തൊപ്പിയും വച്ച് സ്റ്റൈലായി ഇറങ്ങിയപ്പോൾ ആളുകൾ മൂക്കത്തു വിരൽ വച്ചു "ആരാ...ഇതു..." എന്നും ചോദിച്ചു നിന്നിരുന്നത്രേ"

 ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു  ആരും അടുത്തില്ല. 

  പിന്നെ അമാന്തിച്ചില്ല കോട്ട കൈയ്യിലെടുത്തു അതിലെ  കുടുക്കിന്മേൽ ഒന്ന്  തൊട്ടു. അത് അമർത്തി ഉറപ്പിക്കുന്ന തരത്തിൽ ഉള്ള കുടുക്കായിരുന്നു എന്ന് മനസ്സിലാക്കി.

  ഞാൻ ഒന്ന് തൊട്ടപ്പോൾ കുടുക്ക്  എന്റെ കൈയ്യിലേക്ക്  ഇളകി വന്നു.

 ഞാൻ അത് കയ്യിലെടുത്തു മൂക്കിനടുത്തുവച്ചു ഒന്ന് മണത്തുനോക്കി , എന്തോ ഒരു നല്ല സുഗന്ധം അതിലുണ്ടെന്നു മനസ്സിലാക്കിയ ഞാൻ ഒന്നുകൂടി മൂക്കിനടുപ്പിച്ചുവച്ചുകൊണ്ട്  ശക്തിയായി മണത്തു.

 എന്റെ മണക്കലിന്റെ സ്വഭാവം കൊണ്ടാണെന്ന്  തോന്നുന്നൂ കുടുക്കിന്റെ ആ ഭാഗം  മൂക്കിനകത്തേക്കു  കയറിപ്പോയി.

അതെടുക്കാൻ പഠിച്ച പണി പതി നെട്ടും  നോക്കി പക്ഷേ പരാജയപ്പെട്ടു .

പിന്നെ ശബ്ദമുണ്ടാക്കാതെ  വീടിന്റെ ഉമ്മറത്തേക്ക്‌ പോയി  അച്ഛൻ വാങ്ങിത്തന്ന നിലത്തുരച്ചുവിട്ടാൽ  വെളിച്ചം വിതറിക്കൊണ്ടു ഓടുന്ന കാറുമായി വീണ്ടും കളിയിൽ മുഴുകി .

 ഉച്ചയായപ്പോൾ ശാന്തേടത്തി  എനിക്ക് ഊണ് വിളമ്പിത്തന്നു ഞാൻ അത് കഴിച്ചു അകത്തെ പായയിൽ ചെറുതായി ഒന്ന് മയങ്ങി.

 സമയം കടന്നു പോയി സന്ധ്യമയങ്ങി  അപ്പോഴാണ് ആളുകൾ റോഡിലൂടെ അങ്ങോട്ടു മിങ്ങോട്ടും ഓടുന്ന ശബ്ദം കേട്ടത്.

.  അടുത്ത വീട്ടിൽ നിന്നും "എന്റെ രാധേ" എന്ന നിലവിളിയും

 എല്ലാരും അടുത്തവീട്ടിലെ കിണറു ലക്ഷ്യമാക്കി ഓടിക്കൊണ്ടിരുന്നൂ ,

ശാന്തേടത്തി എന്നെകൈകളിൽ കോരിയെടുത്തുകൊണ്ട്  ആരോടോ നീട്ടി വിളിച്ചു ചോദിച്ചു "എന്താ പറ്റി യത്?"

അതിനുമറുപടിയെന്നോണം ആരോ വിളിച്ചു പറയുന്നത് കേട്ടു   "ഞമ്മളെ  തട്ടാന്റെ വീട്ടിലെ രാധ കിണറ്റിൽ ചാടിയതാ  ഫയർ ഫോഴ്‌സിനെ വിളിച്ചിട്ടുണ്ട് ".

 കുറച്ചു കഴിഞ്ഞപ്പോൾ ദൂരെയെവിടെനിന്നോ ഫയർ എഞ്ചിന്റെ കാതടപ്പിക്കുന്ന ശബ്ദത്തോടെയുള്ള നിലവിളിയും   മണിമുഴക്കവും അടുത്തടുത്ത് വന്നു.

 അങ്ങനെ ഫയർ എൻജിൻ  ഞങ്ങളുടെ വീടിന്റെ മുന്നിലുള്ള റോഡിൽ വന്നു നിന്നു .

 ശാന്തേടത്തി എന്നെയും കൊണ്ട് അതൊന്ന് ശരിക്കു കാണാനായി ഞങ്ങളുടെ പറമ്പിന്റെ വക്കിലേക്ക്  നീങ്ങാൻ തുടങ്ങി ഞാൻ ഫയർ എഞ്ചിന്റെ ശബ്ദവും  അതിന്റെ ചുവന്നകളറും  ചുവന്ന വെളിച്ചവും കണ്ടു നന്നായി പേടിച്ചിരുന്നൂ.

   അതിനാൽ തന്നെ ശാന്തേടത്തിയുടെ കഴുത്തിൽ പിടിച്ചു പിന്നോട്ടേക്കു വലിച്ചു .

  അതിനി ടയിൽ ഫയർ എൻജിന്റെ കൂടെവന്ന ആളുകൾ ചേർന്ന് രാധേടത്തിയെ കിണറ്റിൽനിന്നും കരയ്ക്കു കയറ്റി.

  ആരോ പോയി സമീപത്തുള്ള നാരായണന്‍ എന്ന ആളുടെ  കാർ വിളിച്ചു കൊണ്ടുവന്ന് അതിൽ രാധേടത്തിയെയും കയറ്റി  ആശുപത്രിയിലേക്ക് കൊണ്ടു പ്പോയി.

അതിനിടയിൽ അച്ഛൻ വന്നു എനിക്ക് സന്തോഷമായി, ശാന്തേടത്തി എന്നെ അച്ഛനെ ഏൽപ്പിച്ചു അവരുടെ വീട്ടിലേക്കു യാത്രതിരിച്ചു .

 ദിവസങ്ങൾ കടന്നുപോയി

അതിനിടയിൽ അമ്മയും അനിയത്തിയും തിരിച്ചുവന്നു .

  അങ്ങനെ ഒരുദിവസം രാവിലെ അച്ഛൻ എന്റെ കഴുത്തിൽ കൈവച്ചു അമ്മയോട് പറഞ്ഞു   "എടോ ഇവന് പനി ക്കുന്നുണ്ടു" എന്ന് തോന്നുന്നു ,

'അമ്മയും നെറ്റിയിലും കഴുത്തിലും കൈവച്ചുനോക്കിയ ശേഷം  മേശതുറന്ന്‌ തെർമോമീറ്റർ എടുത്തു വൃത്തിയാക്കി ഒന്ന് കുടഞ്ഞശേഷം എന്റെ വായിൽ വച്ചുതന്നു ,

 കുറച്ചു കഴിഞ്ഞു  തെർമോമീറ്റർ എടുത്തു നോക്കി പറഞ്ഞു "പനികുറച്ചു കൂടുതലാണ് എന്ന് തോന്നുന്നു ഇവനെ ഒന്ന് അടിയോടി ഡോക്ടറെ കാണിക്കാം "എന്ന് പറഞ്ഞു.

 അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ആശുപത്രിക്കു സമീപമുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കു പുറപ്പെട്ടു .

അച്ഛൻ എന്നെ തോളിലെടുത്തുകൊണ്ട്  നടന്നു  അവിടെ എത്തിയപ്പോൾ ഡോക്ടറെ അച്ഛനെയും അമ്മയെയും  മുൻ പ രിചയമുണ്ടായിരുന്നതിനാൽ  വേഗം മുറിയിലേക്ക് വിളിച്ചു .

 സ്റ്റെതസ്കോപ്പിനാൽ ശ്വാസഗതിയും  ടോർച്ചിനാൽ നാവും മൂക്കും  പരിശോധിച്ചശേഷം  പാരസെറ്റമോൾ എന്ന മരുന്ന് പുറത്തു നിന്നും വാങ്ങാനായി എഴുതി.

 എന്നെയും കൊണ്ട് എല്ലാരും വീട്ടിലെത്തി അച്ഛൻ പറഞ്ഞപ്രകാരം 'അമ്മ എന്നെ നോക്കാനായി അന്നത്തേക്ക് അവധിയെടുത്തു .

 അച്ഛൻ സ്കൂളിലേ ക്കു യാത്ര തിരിച്ചു.   ഞാൻ ഉച്ചയ്ക്ക്  പൊടിയരി കഞ്ഞിയും ചുട്ട പപ്പടവും  കഴിച്ചു .

 വൈകിട്ട് അച്ഛൻ വന്നപ്പോൾ കയ്യിൽ എനിക്കിഷ്ടപ്പെട്ട മുന്തിരിയുള്ള റിസ്‌ക് ഉണ്ടായിരുന്നു  'അമ്മ ചൂടുള്ള കട്ടൻ ചായയോടൊപ്പം റസ്കും തന്നു.

 അങ്ങനെ ഒന്നോ രണ്ടോ ദിവസങ്ങൾ കഴിഞ്ഞു പോയി പക്ഷെ പനി  എന്നെ  വിട്ടു മാറിയില്ല .

  എല്ലാവ രും എന്റെ അവസ്ഥയിൽ  വല്ലാതെ ഭയപ്പെട്ടിരുന്നൂ .

 അച്ഛൻ എന്നെ എടുത്തപ്പോൾ  മൂക്കിൽ നിന്നും അതിരൂക്ഷമായ ഗന്ധം വരുന്നുണ്ടായിരുന്നു .

  അച്ഛൻ അമ്മയോട് പറഞ്ഞു "നമുക്കിവനെ ബാലന്‍ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി കാണിക്കാം,"

പിന്നെ അനിയത്തിയെ ശാന്തേടത്തിയുടെ അടുത്തേൽപ്പിച്ചു.

 എന്നെയും കൊണ്ട് ബാലന്‍ ഡോക്ടറുടെ അടുത്തേക്ക് പുറപ്പെട്ടു .

 നല്ല മഴയായിരുന്നു അതുപോലെ ഇന്ന് നാരായണ  നഗരം ബസ്സ്റ്റാൻഡ് കിടക്കുന്ന സ്ഥലം അന്ന് വയലായിരുന്നൂ.

 അവിടെ നിറച്ചു വെള്ളവും ആ വെള്ളത്തിലൂടെ എന്നെയും എടുത്തുകൊണ്ട് അവർ ബാലന്‍ ഡോക്ടറുടെ വീട്ടിലെത്തി.

അവിടെ അധികം ആളൊന്നും ഇല്ലായിരുന്നു.

അദ്ദേഹം താമസിച്ചിരുന്നത് അച്ഛന്റെ തറവാട്ടില് സമീപമായിരുന്നതിനാൽ അച്ഛനെ നല്ല മുൻ പരിചയവുമുണ്ടായിരുന്നൂ .

 അദ്ദേഹം ഞങ്ങളെ അദ്ദേഹത്തിന്റെ പരിശോധനമുറിയിലേക്ക് വിളിച്ചു.

ഡോക്ടർ എന്നോട്  കുശലാന്വേഷണം നടത്തി.

 അതിനിടയിൽ അച്ഛൻ അദ്ദേഹത്തിന്റെ അറിവിലുള്ള എന്നെ സംബന്ധിച്ച എല്ലാ കാര്യങ്ങളും ഡോക്ടറോട് പറഞ്ഞു കൊണ്ടിരുന്നൂ .

 അദ്ദേഹം സ്റ്റെതസ്കോപ്പ് എടുത്തു എന്റെ ശരീരസ്പ്ന്ദനങ്ങൾ പരിശോധിച്ചു.

 അദ്ദേഹം തന്റെ ഒരു  കണ്ണിന്റെ അടുത്ത്  ഒരു ലെൻസു  പിടിപ്പിച്ച ഒരു റിങ് നെറ്റിക്ക് ചുറ്റും വച്ച്‌  ടോർച്ചെടുത്തു എന്റെ മൂക്കിനുള്ളിലേക്ക് വെളിച്ചമടിച്ചു സൂക്ഷ്മമായി പരിശോധിച്ചുതുടങ്ങി  .

 അതിനു ശേഷം  ഒരു കൊടിൽ എടുത്തു എന്റെ മൂക്കിൽ ഒന്ന് തോണ്ടി നോക്കി ശേഷം മൂക്കിൽ അദ്ദേഹം കണ്ട ആ വസ്തു പുറത്തെടുത്തു .

 ചോരയിൽ കുതിർന്ന ഒരു കുടുക്കായിരുന്നൂ അത്. പിന്നീട് എന്നെ നോക്കിക്കൊണ്ട് പറഞ്ഞു “ഇപ്പോള്‍ എല്ലാം ശരിയായില്ലേ പോവുന്ന വഴിക്ക് അച്ഛനോട് ഒരു ബിരിയാണി വാങ്ങിത്തരാൻ  പറ.”

 അപ്പോളാണ് അച്ഛനും അമ്മയ്ക്കും സമാധാനമായത് .

 എന്നെയും കൂട്ടി ഡോക്ടറോട് നന്ദിയും പറഞ്ഞു വീട്ടിലേക്ക് നടന്നു .   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...