2017 ഫെബ്രുവരി 13, തിങ്കളാഴ്‌ച

ഓർമ്മയിൽ ഒരു മാണിക്കോത്തുത്സവം

ഓർമ്മയിൽ  ഒരു മാണിക്കോത്തുത്സവം

  പതിവുപോലെ ടൗണിലെ ഞങ്ങളുടെ സുഹൃത്തായ പ്രമോദിന്റെ കടയായ വസ്ത്ര മാളിക  എന്ന തുണിക്കടയിൽ ഞാനും എന്റെ സുഹൃത്തുക്കളായ സുരയും  പ്രദീപും ആനന്ദും  രാജീവും  ഒത്തുകൂടി.  അന്നാണ് തച്ചോളിമാണിക്കോത്തു ക്ഷേത്രത്തിലെ ഉത്സവമാരംഭിക്കുന്നതു. ആ  ക്ഷേത്രത്തെപ്പറ്റിപറയുകയാണെങ്കിൽ കടത്തനാട് ദേശത്തെ ആയോധനകലയിൽ ഞങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരവും അഭിമാനവു മായ തച്ചോളി ഒതേനന്റെ ഓർമ്മകൾ  നിറഞ്ഞ  ദേശം.  ഇന്നും ആ വീരന്റെ കുലദേവതയായ ലോകനാര്കാവിലമ്മയുടെ ആസ്ഥാനമായ ക്ഷേത്രവും അദ്ധേഹത്തിന്റെ ആയുധങ്ങളും, അദ്ദേഹം ചാടിക്കടന്ന കിണറും ആ ഓർമ്മയിലേക്ക് നമ്മളെ  കൂട്ടികൊണ്ടുപോവും.  കടത്തനാട് ദേശത്തിന്റെ ആ വീരനായകന്റെ  കഥ കടത്തനാടൻ പാട്ടിന്റെയും  കൊയ്ത്തുപാട്ടിന്റെയും രൂപത്തില്‍ അന്ന് അവിടങ്ങളില്‍ ഉയർന്നു കേട്ടിരുന്നൂ. പക്ഷെ  ആധുനിക കാലഘട്ടങ്ങളില്‍ അതൊക്കെ ഒരു ഓർമ്മയായി  തീര്‍ന്നിരിക്കുന്നൂ എന്നോര്‍ക്കുമ്പോള്‍  ദു:ഖിക്കാനേ കഴിയൂ. അന്നും ഇന്നും  ഉത്സവത്തോടനുബന്ധിച്ചു  ഒതേനന്‍ തെയ്യത്തിന്റെ കളരിപ്പയറ്റാണ് പ്രധാന ഇനം അതുകാണാനായി അന്നത്തെപ്പോലെ ഇന്നും ദൂരദേശത്ത് നിന്ന്  പ്രായ ഭേദമില്ലാതെ ആളുകൾ  എത്തിച്ചേരുന്നു. ഞങ്ങൾ അഞ്ചുപേരും വസ്ത്രമാളികയിൽ നിന്നും അമ്പലം ലക്ഷ്യമാക്കി നടന്നു. വടകര  നാരായണനഗരം ദേശീയപാത കടന്ന് തിരുവള്ളൂര്‍ റോഡിലൂടെ ഒരു പത്തുമിനിട്ടു  നടന്നാൽ  അറത്തിൽ ഒന്തം എന്ന കയറ്റത്തില്‍ എത്തും അവിടെനിന്നും  വലതു വശത്തുള്ള ക്ഷേത്ര കവാടത്തിലൂടെ നടന്ന് രണ്ടു മൂന്ന് വളവുകള്‍  കഴിഞ്ഞപ്പോൾ ദൂരത്തായി അമ്പലത്തിലേക്കുള്ള കൽപ്പടവുകൾ ഞങ്ങളുടെ ദ്രിഷ്ടിയില്‍ പതിഞ്ഞു . അതിനടുത്തായി റെക്കോർഡ്‌ചെയ്ത പരസ്യങ്ങൾ പ്രക്ഷേപണം  നടത്തിക്കൊണ്ടു ഞങ്ങളുടെ മറ്റൊരു സുഹൃത്തായ കൂറ എന്ന് ഞങ്ങള്‍ വിളിക്കുന്ന സോമന്‍ ഇരിക്കുന്നുണ്ടായിരുന്നൂ.  ഞങ്ങളെക്കണ്ടതും മൈക്കെടുത്തു അവന്‍ പരസ്യം വിളിച്ചു  പറയു ന്നതുപോലെ ചുണ്ടുകൊണ്ട് ചേഷ്ടകൾ കാണിക്കാൻ തുടങ്ങി.  ഞങ്ങൾ അവനെ നീട്ടി വിളിച്ചു അവൻ കേട്ടിട്ടും കേൾക്കാത്തപോലെ തന്റെ ലോകത്തു രസിച്ചിരുന്നൂ.   അതിനിടയിൽ  ഞങ്ങളിൽ ചിലർ ചരലുവാരി അവനെ എറിഞ്ഞു . ദേഹം നൊന്തപ്പോള്‍ അവൻ എഴുന്നേറ്റു പുറവും തിരുമ്മിക്കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു.    എന്റെ സുഹൃത്ത് സുര അവനോട് ചോദിച്ചു "എടാ സത്യൻ ഗൾഫിൽ പോവുന്നാ  പാർട്ടിയുണ്ട് നീ വരുന്നോ"   അവൻ "തീർച്ചയായും " എന്ന് പറഞ്ഞു .  ഞാൻ ചിരിച്ചു എന്റെ പോക്കറ്റിൽ കാര്യമായൊന്നുമില്ലെന്നു ഏവർക്കുമറിയാം. അവനോട്  “കുറച്ചുകഴിഞ്ഞു പറയാം” എന്നും പറഞ്ഞു  ഞങ്ങൾ അമ്പലത്തിലേക്കുള്ള കല്‍പടവുകള്‍ ഇറങ്ങിത്തുടങ്ങി. അവിടെ വലതു വശത്തായി ഒരു പാതിഭാഗം  ഓലകൊണ്ട് മറച്ച  മരത്തണലിൽ ഒരാൾ ഒരു ഓലകീറിൽ കിടക്കുന്നു.  മറ്റൊരാൾ അയാളുടെ മുഖത്തു ഈര്‍ക്കിലികൊണ്ട് വര്‍ണ്ണങ്ങള്‍ ചാലിച്ച്  കോലങ്ങൾ വരക്കുന്നു,  ഞങ്ങള്‍  അതും നോക്കി കുറച്ചു സമയം അവിടെത്തന്നെ നിന്നു . അതിനിടക്ക് അടുത്ത പറമ്പിലേക്ക്  ഒരാൾ  കൈയ്യിൽ തീ പന്തവുമായി കയറി. ആ പന്തം കൊണ്ട് തന്റെ ചുണ്ടില്‍ വച്ച ബീഡിക്ക് തീ കൊളുത്തി പന്തം കയ്യാല്‍ ഇരുവശത്തേക്കും വീശിക്കൊണ്ട്  ഒരു കതിന വെടി ക്കു തീ കൊളുത്തി ക്കൊണ്ട് അവിടെനിന്നും ഓടിമാറി.  അത് അവിടെ കിടന്നു ദിഗന്തങ്ങൾ ഞടുങ്ങുന്ന ശബ്ദത്തോടെ പൊട്ടി.   അതിനിടയിൽ കണ്ണൻ ഞങ്ങളുടെ അരികിലെത്തിയിരുന്നൂ.   ഞങ്ങൾ അവിടെനിന്നും അമ്പലത്തിന്റെ ശ്രീകോവിലിനു മുന്നിലേക്ക് നടന്നൂ.  അവിടെനിന്നുകൊണ്ട് കുറച്ചു സമയം  പ്രാർത്ഥിച്ചു.  ആ ശ്രീകോവിലില്‍ നിന്നും പ്രസാദം വാങ്ങിയശേഷം  അതിലേ കളഭത്താൽ  ഒരു കുറിയും തൊട്ട് അമ്പലത്തിനു പിന്നിലുള്ള കല്പടവുകളിലൂടെ ഇറങ്ങി നാരായണനഗരം വയൽ  ലക്ഷ്യമാക്കി നടന്നു . സുര വയലിന്റെ ഓരത്തെ    ചാരായഷാപ്പിലേക്ക് പോയി  വേഗംതന്നെ മൂന്ന് മൂലവെട്ടിയും (പാക്കറ്റ് ചാരായം) വാങ്ങി തിരിച്ചു വന്നു.   അതിനിടയിൽ പ്രദീപൻ നാരായനനഗരത്തെ  ഗാലക്സി ബാറിൽനിന്നും ഒരു ഹാഫും വഴിയിലുള്ള കടയിൽ നിന്നും ഒരു പാക്കറ്റ്  മിക്സ്ച്ചറും  വാങ്ങി ഞങ്ങളുടെ അടുത്തേക്ക് വന്നു.  ഞങ്ങൾ അവിടെനിന്നും തിരിച്ചു മാണിക്കോത്ത് അമ്പലത്തിനു സമീപത്തുള്ള  സുരയുടെ വീട് ലക്ഷ്യമാക്കി  നടന്നു.  അവിടെക്കുള്ള  വഴിയിലെ  മാളിക വീട്ടിൽനിന്നും സുരയുടെ വീട്ടിന്റെ താക്കോലും വാങ്ങി  വീട്ടിലേക്ക് നടന്നൂ.  ആ വീടിന്റെ വാതിൽ തുറന്നു ഞങ്ങള്‍ അകത്തേക്ക്  കയറി.   അത് കുറച്ചുകാലമായി  അടച്ചിട്ടിരിക്കുകയായിരുന്നൂ .  അവിടെയിരുന്നു ഞങ്ങള്‍ മദ്യപാനപരിപാടി ആരംഭിച്ചു .ഞാനും ആനന്ദും അവരുടെ പരിപാടികളും  നോക്കി മിക്സ്ചറും കൊറിച്ചുകൊണ്ടു  അങ്ങനെ ഇരുന്നൂ . കുറച്ചു കഴിഞ്ഞു ഞങ്ങൾ  വീടിന്റെ മുറ്റത്തിറങ്ങി ചുറ്റും ഒന്ന് കണ്ണോടിച്ചു .  വീടിന്റെ ഒരു വശത്ത് അഗാധമായ താഴ്ന്ന പ്രദേശമായിരുന്നൂ.  ഞാൻ ആ ഗർത്തത്തിലേക്ക് ഒന്ന് എത്തിനോക്കി  എനിക്ക് തലകറങ്ങുന്നതുപോലെ തോന്നി. അതിനടുത്തായി തന്നെ  ഉയരമുള്ള ഒരു പ്ലാവും സ്ഥിതിചെയ്തിരുന്നൂ . അങ്ങനെയായിരുന്നൂ ആ  സ്ഥലത്തിന്റെ ഘടനതന്നെ . അതിനിടയിൽ സുര  അകത്തുനിന്നും വെപ്രാളത്തോടെ വിളിച്ചു പറഞ്ഞു "എടാ കൂറയെ കാണുന്നില്ല" .  ഞങ്ങൾ അങ്ങോട്ടേക്ക് പാഞ്ഞു.  ഞങ്ങൾ കൂറേ എന്ന് പേരെടുത്തു  വിളിച്ചുകൊണ്ട്  വീട്ടിനകത്തും അടുത്തവീട്ടിലും ചുറ്റുപാടുമന്വേഷിച്ചു നടന്നൂ .പക്ഷെ  ഒരു ശബ്ദവും കേട്ടില്ല ഞങ്ങൾ പേടിച്ചു  ആ ആഴമേറിയ ഗർത്തത്തിലേക്കും എത്തിനോക്കി . അങ്ങനെ വിഷമവും പേടിയും ഒരുമിച്ചനുഭവിക്കുന്ന ആ സമയത്തു , എവിടെനിന്നോ  ഒരാശരീരിപോലെ ഒരു ശബ്ദം ഞങ്ങളുടെ കത്തില്‍ പതിഞ്ഞു . " എടാ *****@ ഞാൻ ഇവിടെയുണ്ട് എനിക്കിറങ്ങാൻ കഴിയുന്നില്ല "  ഞങ്ങള്‍ ശബ്ദം കേട്ട ദിക്കിലേക്ക് നോക്കി . അപ്പോഴാണ് ആ ക്കാഴ്ച  കണ്ടത്.  നോക്കുമ്പോൾ അവൻ പ്ലാവിന്റെ കൊമ്പിൽ കയറി ഇരുന്നു ഞങ്ങളെ തെറിപറയുകയായിരുന്നൂ .   ആദ്യമായി കുടിച്ചതിന്റെ എഫക്ടിൽ പ്ലാവിൽ കയറിപ്പോയതായിരുന്നൂ  എന്ന് അവൻ പറഞ്ഞു . വളരെ കഷ്ടപ്പെട്ട് അവനെ  താഴെയിറക്കി.    കുറെ വെള്ളം കുടിപ്പിച്ചു കുറച്ചു കഴിഞ്ഞപ്പോൾ  ഞാനും ആനന്ദും ഒഴികെ എല്ലാരും മദ്യത്തിന്റെ ലഹരിയില്‍ ഉറങ്ങാൻ തുടങ്ങി ,  അവരിലാരെങ്കിലും ഒന്ന് നോര്മലാവുന്നതുവരെ ഞങ്ങൾ അവിടെ തന്നെ കഴിച്ചുകൂട്ടി. കുറച്ചു കഴിഞ്ഞു  സുര യുടെ കെട്ട്  ഏകദേശം വിട്ടപ്പോൾ അവൻ കിടന്നിടത്തുനിന്നും കൈകൊണ്ടു  ഞങ്ങളോട്  പോയിക്കോളാൻ ആംഗ്യ ഭാഷയില്‍ പറഞ്ഞു.   കാലത്തു വരാമെന്നും പറഞ്ഞു അവിടെനിന്നും ഞങ്ങൾ  ഇറങ്ങി.  അപ്പോഴും അമ്പലത്തിലെ ഉത്സവം അതിന്റെ മൂര്ധന്യാവസ്ഥയിൽ  ആയിരുന്നൂ.  അമ്പലത്തിലേക്ക് നടക്കുമ്പോൾ  അവിടെ കളരിപ്പയറ്റ്  മുറുകിവരികയായിരുന്നൂ .  ഉറുമികൾ കൂട്ടിമുട്ടുമ്പോൾ തീ പാറുന്നത് കണ്ട്‌ അവിടെ ഒരു കോണിലായി  ഞങ്ങള്‍ ഇരുന്നൂ .  നേരം കടന്നു പോയി. അതിനിടയിൽ കോൽ ഐസുമായി ഒരാൾ അങ്ങോട്ട് വന്നു . ഞങ്ങൾ ഓരോ കോൽ ഐസും വാങ്ങി നുണഞ്ഞുകൊണ്ടു ചുറ്റും ഉള്ള പെൺപിള്ളേരുടെ  വായ്നോക്കി  ഇരുന്നൂ  .
  കുറെ കഴിഞ്ഞു ആളുകൾ പിരിഞ്ഞുപോവാൻ തുടങ്ങിയപ്പോൾ മെല്ലെ ഞങ്ങളും എഴുന്നേറ്റ്‌ അവിടെനിന്നും വീടുകളിലേക്ക് യാത്ര തിരിച്ചു.    തച്ചോളിമാണിക്കോത്തുത്സവത്തിന്റെ  ആ ഓർമ്മകൾ മനസ്സിൽ പൂത്തുലഞ്ഞു നിൽക്കുന്നൂ  . 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...