2017 മേയ് 13, ശനിയാഴ്‌ച

ഞാനെങ്ങനെ ഗൾഫുകാരനായി

ഞാനെങ്ങനെ ഗൾഫുകാരനായി

സത്യദാസ് എം .പി 

ആദ്യമായി ഞാൻ എന്നെ പരിചയപ്പെടുത്താം  എന്റെ പേര് സത്യദാസ്.

വടകര മുനിസിപ്പാലിറ്റിയിൽ പെട്ട പുതിയാപ്പ്  എന്ന സ്ഥലത്തു്  വിനയ എന്ന ഭവനത്തിൽ  ആന്തട്ട ഗവൺമെന്റ് യു പി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന വീയ്യോത്ത്  മുകുന്ദൻ മാസ്റ്ററുടെയും ഹെൽത്ത് ഇൻസ്‌പെക്ടർ
.വി.പ്രേമലീലയുടെയും  മൂത്ത മകനായി വളർന്ന ഞാൻ അച്ഛന്റെ സുഹൃത്തായ ചാത്തുമാസ്റ്ററുടെ  അയൽക്കാരനായ കാവുമ്പ്രത്ത് അബ്ദുല്ലക്ക യുടെ സഹായത്താലാണ് ഈ മണലാരണ്യത്തിൽ എത്തിച്ചേർന്നത് .

1994 ഡിസംബർ 24ന് വടകരയിൽ നിന്നും ഞങ്ങൾ ഗുരുവായൂരമ്പലത്തിലേക്കു ക്ഷേത്രദര്ശനത്തിനായി യാത്രയായി.

രണ്ടു ദിവസം കഴിഞ്ഞു അവിടെ നിന്നും തിരിച്ചെത്തി അപ്പോഴാണ് അച്ഛനറിയുന്നത് എനിക്കുള്ള വിസ വന്നിട്ടുണ്ട് എന്ന് .

പിന്നെ അതിന്റെ ആവശ്യാർഥം യാത്ര ചിലവടക്കം ഏകദേശം ഒരു ലക്ഷത്തിനടുത്തു് തുക വേണമെന്നും അറിഞ്ഞു. പിന്നീട്  അച്ഛൻ അതിന്റെ പിന്നാലെയുള്ള ഓട്ടത്തിലായിരുന്നൂ .

ആ പാവം തന്റെ സുഹൃത്തുക്കളുടെ കയ്യിൽ നിന്നും മറ്റും സ്വരുക്കൂട്ടിയ പണവുമായി അബ്ദുല്ലാക്കയുടെ ഒരു ബന്ധുവിന്റെ അടുത്ത് പോയി വിസയും യാത്ര രേഖകളും ശരിയാക്കിവാങ്ങി.

അങ്ങനെ ഞാൻ എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെ  1995  ജനവരി 15 നു ഉച്ചയോടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ യാത്ര പുറപ്പെട്ടു.

അന്ന് രാത്രിയോടെ  ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു.

എനിക്കാണെങ്കില്‍ ഗൾഫിൽനിന്നും നാട്ടിൽ വന്നു നല്ല ഭംഗിയിൽ വസ്ത്രങ്ങൾ ധരിച്ചു് സുഗന്ധ ദ്രവ്യങ്ങളും പൂശിനടക്കുന്നത് കണ്ടശേഷം മനസ്സിൽ ഉദിച്ച ഒരു സ്വപ്ന  സാഫല്യമായിരുന്നു അത്.

ഷാർജ വിമാനത്താവളത്തിൽ എന്നെ  അബ്ദുള്ള ക്കയും  എന്റെ ഒരു ബന്ധുവായ മുരളിയേട്ടനും ചേർന്ന് സ്വീകരിച്ചു് .

അവിടെനിന്നും ഞാൻ അവരോടൊപ്പം നേരെ അബ്ദുള്ള ക്ക ജോലിചെയ്യുന്ന ഷാർജ കുവൈത്ത് റോഡിലെ അൽ സഹറ  സൂപ്പർമാർക്കറ്റിലേക്ക്  യാത്ര തിരിച്ചു .

ആ സൂപ്പർമാർക്കറ്റിലെ തണുപ്പ്  ഒരു തുടക്ക ക്കാരനായ  എന്നെയുള്ള ഒരു നാട്ടുമ്പുറത്തു കാരൻ  എന്ന നിലയിൽ അസഹനീയമായിരുന്നൂ .

എനിക്ക് അബ്ദുള്ളക്ക കുടിക്കാൻ ഒരു തണുത്ത പെപ്സി എടുത്തു തന്നു . ഞാൻ അതിന്റെ തണുപ്പ് കാരണം കയ്യിലെ ബാഗിൽ വച്ച്  അവരോടൊപ്പം ആ കടയിൽനിന്നും പുറത്തിറങ്ങി.

 അവിടെനിന്നും നേരെ അദ്ദേഹത്തിന്റെ താമസ സ്ഥലത്തേക്ക് തിരിച്ചു .

എന്റെ കയ്യിൽ അദ്ദേഹത്തിന് വേണ്ടി കൊണ്ട് വന്ന സാധനങ്ങളും പോസ്റ്റ് ചെയ്യണ്ട രണ്ടു മൂന്ന് കത്തുകളും  അദ്ദേഹത്തെ ഏൽപിച്ചു് . ഞാൻ അവിടെനിന്നും മുരളിയേട്ടനൊ പ്പം അദ്ദേഹത്തിന്റെ താമസസ്ഥലമായ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ ഒരു കെട്ടിടത്തിലെ 505 റൂമിലേക്ക് ചെന്ന് കയറി. സാധനങ്ങൾ അദ്ദേഹത്തിന്റെ മുറിയിൽ വച്ച്  നേരെ  അത്താഴം കഴിക്കാനായി ഞങ്ങള്‍ റോഡിനു മറുവശത്തുള്ള റേഡിയോ റെസ്റ്റോറന്റിലേക്കു തിരിച്ചു .  തിരിച്ചു വന്ന് അന്നത്തെ ദിവസം ആ ഫ്ലാറ്റിൽ മുരളിയേട്ടനൊപ്പം ചിലവഴിച്ചു. അടുത്ത ദിവസം അദ്ദേഹം എന്നെയും കൂട്ടി രാവിലെതന്നെ പുറത്തു പോയി ഒരു വെസ്‌റ്റാർ എന്ന കമ്പനിയുടെ വാച്ചും മറ്റു സാധനങ്ങളും വാങ്ങി തന്നശേഷം തിരിച്ചു അബ്ദുള്ള ക്കയുടെ അടുത്ത് കൊണ്ടാക്കി അദ്ദേഹം അവിടെനിന്നും യാത്ര തിരിച്ചു. അബ്ദുല്ലക്ക സന്ധ്യയോടെ എന്നെ ഷാർജ മൈസിലോൺ എന്ന സ്ഥലത്തുണ്ടായിരുന്ന ഒരു വില്ലയിൽ കൊണ്ടാക്കി . ഞാൻ ആ വില്ലയിലെ മുറിയിൽ കയറി അതിനുള്ളിൽ അപ്പോൾ ചുറ്റും കൂരാക്കൂരിരുട്ടായിരുന്നു . ഞാൻ ലൈറ്റ് ഓൺ ചെയ്തു അപ്പോളതാ പുതപ്പിനടിയിൽനിന്നും ഒന്ന് രണ്ടുതലകൾ പൊങ്ങിവരുന്നൂ . എന്നോട് വേഗം ലൈറ്റ് അണച്ച് പോകാൻ പറഞ്ഞു . അത് പ്രകാരം ഞാൻ വേഗം ലൈറ്റ് അണച്ച് പുറത്തിറങ്ങി അബ്ദുല്ലക്ക കാണിച്ചു തന്ന ആ വളഞ്ഞു തിരിഞ്ഞ വഴിയിലൂടെ അതിനടുത്തുള്ള ഹോട്ടൽ ലക്ഷ്യമാക്കി നടന്നൂ. ഭക്ഷണം ഓർഡർ ചെയ്തു കഴിച്ചുതുടങ്ങിയപ്പോളാണ് ഒരു ആധി മനസ്സിലുയർന്നത് വില്ലയിലേക്കുള്ള വഴി മാറിപ്പോവുമോ ഒരു നമ്പരുമില്ലാത്ത വില്ലയാണ്‌. പിന്നെ അവിടെനിന്നും എഴുന്നേറ്റ്‌  വന്ന വഴിയിലൂടെ തന്നെ തിരിച്ചു് നടന്നൂ. അങ്ങനെ വില്ലയിലെത്തി പിന്നെ ആ ഇരുട് പിടിച്ച മുറിയിൽ കയറി അവിടെ കണ്ട കിടക്ക വലിച്ചിട്ടു കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്തൊക്കയോ എന്റെ ദേഹത്തൂടെ ഓടിനടന്നൂ കൊണ്ടിരുന്നൂ. പെട്ടെന്നെഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്തു നോക്കി . അവിടെ ഒന്നും തന്നെ ഇല്ലായിരുന്നു.  പിന്നെ എപ്പോഴോ ഞാനും ഗാഢനിദ്രയിലേക്കു  മറ്റുള്ളവരെപ്പോലെ പ്രവേശിച്ചു .   അങ്ങനെ ഒരു ദിവസം എനിക്കൊരു ജോലിശരിയായി അതും അച്ഛന്‍റെ കൂടെ ജോലിചെയ്തിരുന്ന ടീച്ചറുടെ മകളുടെ ഭര്‍ത്താവ് മുഖാന്തരം ഷാർജയിലെ ഗോൾഡൻ ലോഫ് ബേക്കറിയിൽ.  പുറത്തു ജനവരിലെ തുളച്ചു കയറുന്ന തണുപ്പ്  ജോലി കോൾഡ് സ്റ്റോറേജിൽനിന്നും സമ്മൂസ പൊതിയുന്ന ഷീറ്റ് എടുത്തുകൊണ്ടു വന്ന് പോളിത്തീൻ കടലാസ്സിൽ പൊതിയുക എന്നതാണ്. അന്ന് രാവിലെ കാര്‍ഡ്‌ പഞ്ജ് ചെയ്ത് ജോലിയിക്ക് കയറി ഉച്ച വരേ ജോലി അത് കഴിഞ്ഞു ഭക്ഷണം കഴിഞ്ഞു വീണ്ടും സന്ധ്യവരെ അങ്ങനെ തുറന്നൂ . ആ മുറിയുടെ ഉള്ളിലെയും പുറത്തെയും തണുപ്പ് എനിക്ക് താങ്ങാവുന്നതിലും കൂടുതലായതുകൊണ്ടും പിന്നെ എനിക്കറിയുന്ന ജോലികിട്ടാത്തതിന്റെ നിരാശയിലും അങ്ങനെ ഞാൻ ആ ജോലി ഒരാഴ്ചകൊണ്ട് അവസാനിപ്പിച്ച്  തിരിച്ചു് അബ്ദുള്ളക്കയുടെ അടുത്തേക്ക് ചെന്നു . അദ്ദേഹം എനിക്ക് ദുബായ് ഹോർ അൽ ലാൻസ് എന്ന സ്ഥലത്തെ സ്പ്രിങ് സ്‌പൈസസ് എന്ന കമ്പനിയിൽ ജോലി ശരിയാക്കി . അവിടെ  എനിക്ക് പകൽ കണക്കെഴുത്തും അതുകഴിഞ്ഞു ബില്ലെഴുത്തും  പിന്നെ സന്ധ്യയായാൽ ലോറിയിൽ നിന്നും ചുമട് ഇറക്കാൻ സഹായിക്കലുമായിരുന്നു ജോലി . കുറച്ചു കാലം അവിടെ കഴിച്ചുകൂട്ടി പിന്നെ ശബളം കിട്ടതായപ്പോൾ അവിടെനിന്നും ഇറങ്ങി . തിരിച്ചു അബ്ദുള്ളക്കയുടെ അടുത്തേക്ക്  യാത്ര തിരിച്ചു. അങ്ങനെ അദ്ദേഹം പറഞ്ഞു ശരിയാക്കിയതിന്റെ അടിസ്ഥാനത്തിൽ അടുത്തദിവസം എന്നെയും കൂട്ടി അദ്ദേഹം ഷാർജ അൽ സഹാറ സ്ട്രീറ്റിലെ അൽ റീം ബേക്കറിയിലേക്ക്  തിരിച്ചു . അങ്ങനെ അന്ന് മുതൽ ഹെൽപ്പർ  എന്ന തസ്തികയിൽ എനിക്ക് അവിടെ ജോലികിട്ടി , താമസവും അവിടെ തന്നെ. അതൊരു  ജൂലായ് മാസമായിരുന്നു പുറത്തു നല്ല ചൂടായിരുന്നു ഓവനിൽ ബ്രീഡ് വെക്കുക പാകമായാൽ അത് പുറത്തിറക്കി വക്കുക ഇതായിരുന്നു ജോലി  പക്ഷെ അകത്തേയും പുറത്തേയും ചൂടിന്റെ കാഠിന്യത്താൽ  എന്റെ കാലിന്റെ  തൊലികൾ  പൊട്ടി നടക്കാൻ നന്നേ വിഷമമായപ്പോൾ ഞാൻ അവിടെനിന്നും ഇറങ്ങി . പിന്നെ റോളയിൽ തന്നെ യുള്ള അൽ ഗുവൈർ  എന്ന എഞ്ചിനീയറിംഗ് കോൺസൾട്ടൻസിയിൽ  ഡ്രാഫ്റ്സ്മാൻ ആയി കയറി. നാട്ടിൽ ഒന്നോ രണ്ടോ പ്ലാൻ മാത്രമേ അന്നൊക്കെ കൈകൊണ്ടു വരക്കണ്ട കാര്യമുണ്ടായിരുന്നുള്ളൂ . അതിനാലും ഇവിടുത്തെ പ്ലാൻ വരയുടെ വിശാലതയും എന്റെ പ്ലാൻ വര അവര്‍ക്ക് അത്ര ബോധിച്ചില്ല.  അങ്ങനെ അവർ എന്നെ ആ ജോലിയില്‍നിന്നും  പറഞ്ഞുവിട്ടു .  അങ്ങനെയിരിക്കുമ്പോൾ എനിക്ക് മുരളിയേട്ടന്റെ ഒരു സുഹൃത്ത് മുഖാന്തരം ഷാർജ കാറ്റർപില്ലർ  ഷോറൂമിനടുത്തുള്ള ഗ്രേസ് സ്റ്റേഷനറിയിൽ ജോലികിട്ടി.  കുറെ മാസങ്ങൾ അവിടെ കഴിച്ചുകൂട്ടി പിന്നെ പിന്നെ ഒരുദിവസം അയാൾ പറഞ്ഞു ശമ്പളം തരാന്‍  പറ്റില്ല നിനക്ക് വേണമെങ്കിൽ കേസ്സ് കൊടുക്ക് എന്ന് . അങ്ങനെ അവിടെ നിന്നും ഇറങ്ങി  നേരെ മുരളിയേട്ടന്റെ മുറിയിലേക്ക് യാത്ര തിരിച്ചു . അപ്പോളേക്കും അദ്ദേഹം നാട്ടിലേക്കു പോയെന്നറിഞ്ഞു. പിന്നെ എന്റെ കയ്യില്‍ ഭക്ഷണം കഴിക്കാൻ അധികം പണവുമില്ലയിരുന്നതിനാല്‍ നേരെ അടുത്തുകണ്ട സൂപ്പർ മാർക്കറ്റിൽ പോയി ഒരു വലിയ കേക്ക് വാങ്ങി ഒരു കുപ്പി വെള്ളവും . പിന്നെ ആ കേക്കും നുള്ളി തിന്നു വെള്ളവും കുടിച്ചുകൊണ്ട് ഏകദേശം ഒരാഴ്ച ചിലവഴിച്ചു . അതിനിടയിൽ ഞാൻ എന്റെ മറ്റൊരു ഒരു ബന്ധുവിനെ ഫോണിൽ വിളിച്ചു ജോലിക്കാര്യം പറഞ്ഞു .അവൾ എന്നോട് നിന്നെ സഹായിക്കാനാവില്ലെന്നു തുറന്ന് പറഞ്ഞു . അതിനിടയിൽ മുരളിയേട്ടൻ ലീവ് കഴിഞ്ഞു വന്നു . അദ്ദേഹം എന്നെ അവിടെ കണ്ടു അത്ഭുതപ്പെട്ടു . അങ്ങനെ അദ്ദേഹത്തിന്റെ പരിചയവും അബ്ദുള്ളക്കയുടെ പരിചയവും മുഖാന്തരം ഷാർജ യിലെ ടീം വർക്ക് എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ കുറച്ചു് പ്ലാൻ എനിക്ക് വീട്ടില്‍ വച്ച് വരക്കാൻ തന്നു . അതിനു അദ്ദേഹം എനിക്ക് പണവും തന്നു കൊണ്ടിരുന്നൂ . അതിനിടയിൽ മുരളിയേട്ടന്റെ മുറിയിലെ ചിലർക്ക് ഞാൻ അവിടെ നിന്നും പ്ലാൻ വരക്കുന്നത് ഇഷ്ടമല്ലെന്ന് തുറന്നു പറഞ്ഞു. അങ്ങനെ മുരളിയേട്ടൻ എനിക്ക്  അൽ സഹാറ സ്ട്രീറ്റിലെ ഒരു ഗോസറിയിൽ  അദ്ദേഹത്തിന്റെ സുഹൃത്ത് മുഖാന്തരം ജോലി ശരിയാക്കി . രോല്ലയില്‍ തന്നെയുള്ള ഒരു വില്ലയില്‍ താമസസൌകര്യവും ഏര്‍പ്പെടുത്തി . അങ്ങനെ യിരിക്കുമ്പോൾ ആ കട അതിന്റെ മുതലാളിക്കുണ്ടായിരുന്ന മറ്റെന്തോ ഭാരിച്ച  സാമ്പത്തിക ബാധ്യത കാരണം ഒരു നാള്‍ പൂട്ടി . അങ്ങനെ  ഭക്ഷണം കഴിക്കാൻ തന്നെ പണമില്ലാതെ വില്ലയിൽ ഇരിക്കുമ്പോള്‍ വിശപ്പ്‌ സഹിക്കവയ്യാതായപ്പോള്‍ ആളുകള്‍ ഉറങ്ങിക്കഴിഞ്ഞു ഭക്ഷണം മോഷ്ടിക്കുന്നത് ഞാന്‍ ഒരു പതിവാക്കി . അങ്ങനെ ഇരിക്കുമ്പോളാണ്എനിക്ക് അള്‍സര്‍ പിടിപെട്ടത്‌.  ഇഷ്ടപ്പെട്ട ഒന്നും കഴിക്കാന്‍ വയ്യാതെ ഞാന്‍ ശര്ദ്ദിയാല്‍ വലഞ്ഞു. അങ്ങനെയിരിക്കുമ്പോൾ ഞാൻ അയച്ച ജോലിക്കുള്ള അപേക്ഷകളിലൊന്നിന്റെ ഇന്റർവ്യുവിന് വിളിവന്നത് . അതിനു പണം കടം വാങ്ങാനായി ഞാൻ പഴയ കടയുടെ അരികിലൂടെ പോകുമ്പോളാണ് ഗ്രോസറിയിൽനിന്നും സാധനങ്ങൾ കൊടുത്തുകൊണ്ടിരുന്ന ഒരു ആളെ കണ്ടുമുട്ടിയത് . അദ്ദേഹം എന്റെ കാര്യങ്ങളാരാഞ്ഞു . പിന്നീട് അദ്ദേഹം എന്നോട് അടുത്ത ദിവസം രാവിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടു .അങ്ങനെ അടുത്തദിവസം രാവിലെതന്നെ ഞാൻ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ചെന്നു . അങ്ങനെ അദ്ദേഹം വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ എനിക്ക് ഖാൻസാഹേബ്  എന്ന കമ്പനിയിൽ ജോലികിട്ടി. അതും റുവൈസ് എന്ന യു എ ഇ യുടെ എണ്ണശുദ്ധീകരണശാലയിലെ കരാറുപണിയിൽ ഏർപ്പെട്ടിരുന്ന കമ്പനികളിലൊന്നായ ഖാൻസാഹേബ്  ഹുസൈൻ  എന്ന കമ്പനിയിൽ .അങ്ങനെ ഞാൻ ഡ്രാഫ്റ്സ്മാനായി ജോലിയാരംഭിച്ചു . പിന്നീട് 2001ല്‍  ഖാന്‍സാഹെബ് എന്നാ കമ്പനിയില്‍ നിന്നും വിട്ട്  മറ്റൊരു സ്വകാര്യ കമ്പനിയിൽ ജോലിയാരംഭിച്ചു്. ഇപ്പോൾ അതെ കമ്പനിയുടെ യു എ ഇ യിലെ അൽ റുവൈസ് എന്ന സ്ഥലത്തെ വര്‍ക്ക്‌ സൈറ്റില്‍  സീനിയർ ഡ്രാഫ്റ്സ്മാനായി ജോലിചെയ്യുന്നൂ .1995 അങ്ങനെ ആരംഭിച്ച  ഈ പ്രവാസം ഇപ്പോള്‍ ഇരുപത്തിരണ്ടു വർഷങ്ങൾ പിന്നിട്ടുകൊണ്ട്  ദൈവത്തിന്റെ കൃപകൊണ്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നൂ . ആ വഴിയിൽ എന്നെ സഹായിച്ച ഒത്തിരി സുഹൃത്തുക്കളോടും മറ്റുമുള്ള നന്ദി ഒരിക്കലും പറഞ്ഞാൽ തീരില്ല . എന്നാലും എല്ലാവരോടും ഒരായിരം നന്ദി പറഞ്ഞു കൊണ്ട് ഞാൻ ഇവിടെ നിറുത്തുന്നു. 




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അവഹേളന രാഷ്ട്രീയം

അവഹേളന രാഷ്ട്രീയം സംശുദ്ധ രാഷ്ട്രീയ ചിന്ത എന്നൊന്ന് നമ്മുടെ സമൂഹത്തിൽ ഒരു കാലത്തും നിലനിന്നിരുന്നില്ല. പക്ഷേ ഇന്നത്തെ സാക്ഷര ലോകത്തിൽ കുറക്ക...