2017 ജൂലൈ 11, ചൊവ്വാഴ്ച

കുരുതി

കുരുതി 

എം പി എസ് വീയ്യോത്ത്

കരിക്കാട് ഗ്രാമത്തിലെ നോക്കെത്താദൂരത്തായുള്ള  വയലിന്റെ കരയിലാണ്  ഓലമേഞ്ഞ ആ കുടിൽ . ആ കുടിലിനോട് ചേര്‍ന്ന  ചായ്പ്പിലായി ഒരു ആട്ടിൻകൂട് അതിൽ ഒരു കറുത്ത ആടും വെളുത്ത ആട്ടിൻ കുട്ടിയും. അവിടെനിന്നും കുറച്ചു മാറി തെങ്ങോല കെട്ടി മറച്ച ഒരു കുളിമുറിയും  കക്കൂസും  ഇത്രയുമാണ് ആ വീടും പര്സരവും.
നേരം പുലർന്നു വരുന്നേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ആ കൂരയുടെ ഓലകെട്ടിയുണ്ടാക്കിയ വാതിൽ കൈകൊണ്ട്മെല്ലെ ഒരു വശത്തേക്ക് തള്ളിനീക്കിക്കൊണ്ട് ഒരു വരാന്തയിലേക്ക്‌ കൂനിക്കൂടി ഇറങ്ങി വന്നത്. എൺപത്തിനോടടുത്ത പ്രായമാണെങ്കിലും അവര്‍ക്ക്  ഇപ്പോഴും മധുരപ്പതിനാറാണ്, അവരുടെ പേര് ജാനുവേടത്തി. അവരാണ് ആ വീട്ടിലെ ഒട്ടുമുക്കാൽ ജോലികളും ചെയ്യുന്നത് തന്നെ  .  അരയ്ക്ക് ചുറ്റിക്കെട്ടിയ വെള്ളമുണ്ടും കഴുത്തിലൂടെ മാറ് മറച്ചുകൊണ്ട് ചുറ്റിയ വെള്ള തുണിയുമാണ് രൂപം . അവര്‍ ആ തെളിഞ്ഞു തുടങ്ങിയ പ്രഭാതത്തില്‍ ഒരു ഈർക്കിൽ ചൂലുമായി കൂനിക്കൂടി മുറ്റത്തെ ഉണങ്ങിയ ഇലകളും തെങ്ങിൻ  പൂക്കളും സൂക്ഷതയോടെ തൂത്തു വൃത്തിയാക്കുകയായിരുന്നൂ .ആരുടെയോ  കാൽപ്പെരുമാറ്റം കേട്ട് അവർ മെല്ലെ തലപൊക്കി വഴിയിലേക്ക് നോക്കി . അയൽപക്കത്ത്  താമസിക്കുന്ന തെങ്ങുകയറ്റക്കാരൻ നാണുവായിരുന്നു അത് . തോർത്ത് കൊണ്ടുള്ള തലയിലെ കെട്ടും  കയറ്റി കെട്ടിയ ലുങ്കിയും അതിന്റെ മേലെ ചൂടികൊണ്ട് കെട്ടിയുറപ്പിച്ച വെട്ടുകത്തിയും വലതു ചുമലിൽ ബാലൻസ് ചെയ്തു വച്ച മുളയേണിയുമായി അയാൾ അങ്ങോട്ട് നടന്നു വന്നുകൊണ്ടിരുന്നൂ  . നടന്ന് ജാനുവേടത്തിയുടെ അടുത്തെത്തിയതും അയാൾ ഉച്ചത്തിൽ ചോദിച്ചു " എന്തെല്ലാ  ജാനുവേടത്തി വിശേഷങ്ങള് , ഇങ്ങള് ഒറ്റക്കെയുള്ളോ " ജാനുവേടത്തി പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട് പറഞ്ഞു " മോൻ ഓളാട പോയിക്കാ , ഉച്ചക്ക് വെരുവായിരിക്കും ". അയാൾ പറഞ്ഞു " ജാനുവേടത്തി ഞാൻ തേങ്ങ പറിച്ചു തുടങ്ങട്ടേ " ജാനുവേടത്തി " അങ്ങാനായിക്കോട്ടെ , കൂട്ടത്തില് നാല്  ഇളനീര് പറിക്കണേ  നാണു മക്കക്കാ " എന്നും പറഞ്ഞു അവർ ചൂലുമായി വീടിന്റെ പിന്നിലേക്ക് നടന്നു . നാണുവേട്ടൻ ഓരോരോ തെങ്ങിലായി  മുളയേണി  ചാരിവച്ചു കയറി തേങ്ങ ഇട്ടു തുടങ്ങി. ആകെ പത്ത് തെങ്ങേ അവിടെ ഉണ്ടായിരുന്നുള്ളൂ. അത് ഏതാനും സമയത്തിനകം നാണുവേട്ടൻ കയറി തേങ്ങയും ഓലമടലും പറിച്ചു് താഴെയിട്ടശേഷം  തെങ്ങിൽനിന്നും ഇറങ്ങി മുറ്റത്തേക്ക് നടന്നൂ . അവിടെ കൂട്ടിയിട്ട തേങ്ങയിൽ നിന്നും രണ്ടു തേങ്ങകൾ എടുത്തു് തമ്മിൽ കൂട്ടിക്കെട്ടി . അതെടുത്തു് ചാരിവച്ച ഏണിയിൽ തൂക്കിയിട്ട് ഏണിയും എടുത്ത് അവിടെനിന്നും യാത്രപറഞ്ഞിറങ്ങി .ജാനുവേടത്തി ആ തേങ്ങാകൂനയിൽ നിന്നും രണ്ടു തേങ്ങയും  എടുത്തു് കൂനിക്കൂടി അകത്തേക്ക് നടന്നൂ . മക്കള് വരുമ്പോളേക്കും ഉച്ചഭക്ഷണം തയ്യാറാക്കണം. വീട്ടിനകത്തെ പുകയടുപ്പുകളിലൊന്നിനു മുകളിലായി വച്ച മൺകലത്തിൽ ചോറ് കിടന്ന് തിളക്കുന്നൂ, അടുത്തതിൽ  വച്ച മൺചട്ടിയിൽ  മീൻകറിയും . ജാനുവേടത്തി മണ്കലത്തിന്റെ  അടപ്പു ഒരു വശത്തേക്ക് വലിച്ചു മാറ്റി. പിന്നെ  ഒരു ചിരട്ട തവിയെടുത്തു് മുണ്ടിന്റെ കോന്തലയ്ക്കല്‍ തുടച്ചു തിളച്ചുകൊണ്ടിരിക്കുന്ന മീൻകറിയിൽ ഇട്ട് ഒന്നിളക്കിയശേഷം അതിൽനിന്നും ഇച്ചിരി കറിയെടുത്തു് കൈവെള്ളയിലൊഴിച്ചു് സ്വാദുനോക്കി . പിന്നെ ചിരിച്ചുകൊണ്ട് തലയാട്ടി ആ ചട്ടി അടച്ചുവച്ചു .

ഉച്ചയോടെ ജാനുവേടത്തിയുടെ മകനും കുടുംബവും യാത്ര കഴിഞ്ഞ് തിരിച്ചെത്തി . കുട്ടികൾ  രണ്ടും മുത്തശ്ശിയുടെ അടുത്തേക്ക് ഓടിവന്നു . ജാനുവേടത്തി രണ്ടുപേരേയും ചേർത്തുപിടിച്ചു ചിരിച്ചുകൊണ്ട് അവരുടെ നിറുകയിലൂടെ വിരലോടിച്ചു അങ്ങനെ നിന്നു. പിന്നെ എന്തോ ഓര്‍ത്തിട്ടെന്ന പോലെ  ഇരുവരുടെയും കവിളില്‍ മുത്തങ്ങളും  സമ്മാനിച്ച്  തിരക്കിട്ട് അടുക്കളയിലേക്ക് നടന്നൂ. അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ. ഇളയകുട്ടി അതുശ്രദ്ധിച്ചു. അവന്‍ മുത്തശ്ശിയുടെ അടുത്തുവന്ന് ചോദിച്ചു “ എന്തിനാ മുത്തശ്ശി കരയുന്നെ” . അവർ അവനെ നോക്കി ചിരിക്കാന്‍ ശ്രമിച്ചു. അവൻ അവിടെനിന്നും ഓടി അച്ഛന്റെ അടുത്തേക്ക് ചെന്ന് പറഞ്ഞു "അച്ഛാ മുത്തശ്ശികരയുന്നൂ അച്ഛാ". ആ കുഞ്ഞിന്റെ മനസ്സ് നന്നേ വേദനിച്ചിരിക്കുന്നൂ, അച്ഛൻ അവനേ തന്നിലേക്ക് ചേർത്തുപിടിച്ചു .അതുകണ്ടുകൊണ്ട് വരാന്തയിൽനിന്നും കയറിവന്ന മരുമകൾ ഭർത്താവിനെ നോക്കി "കണ്ടോ ചേട്ടാ ആ കിളവിക്ക്‌ നമ്മൾ പോയത് ഒട്ടും പിടിച്ചിട്ടില്ല , ചത്ത് തുലയുന്നില്ലല്ലോ നാശം ".എന്നും പറഞ്ഞു തിരിഞ്ഞതും ചിരിച്ചുകൊണ്ട് നിൽക്കുന്ന ജാനുവേടത്തിയെയാണ് കണ്ടത് . അവർ ചിരിച്ചുകൊണ്ട് പറഞ്ഞു "മക്കളേ വാ ഊണ് കഴിക്കാം ", പിന്നെ ശബ്ദം കുറച്ചു് പറഞ്ഞു മോനെനോക്കിക്കൊണ്ട് "മോനെ എനിക്ക് നിങ്ങളോടു ഒരു പരിഭവവുമില്ല കേട്ടോ " അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നത് അയാൾ ശ്രദ്ധിച്ചു . അയാൾ കസേരയിൽനിന്നും എഴുന്നേറ്റ് അമ്മയെയും ചേർത്ത് പിടിച്ചു് ഭാര്യയെയും മക്കളെയും വിളിച്ചു് അടുക്കളയിലേക്ക് നടന്നൂ . അങ്ങനെ അടുക്കളയിൽ  നിരത്തിവച്ച  പലകകളിൽ ഇരുന്ന് പിഞ്ഞാണപ്പാത്രങ്ങളിൽ ജാനുവേടത്തിവിളമ്പിക്കൊടുത്ത ഭക്ഷണവും അവർ ആസ്വദിച്ച് കഴിച്ചു തുടങ്ങി . അവർ ഭക്ഷണം കഴിക്കുന്നതും ആസ്വദിച്ചുകൊണ്ട് ആ 'അമ്മ ആ ഓലമേഞ്ഞ കൂരയുടെ തൂണില് ചാരി അങ്ങനെ നിന്നൂ . എല്ലാവരും  ഭക്ഷണവും കഴിച്ചു് എഴുന്നേറ്റു, മരുമകൾ ഭക്ഷണം കഴിച്ച പാത്രങ്ങള്‍  കഴുകിവച്ചു് അകത്തേക്ക് നടന്നൂ . അങ്ങനെ അടുക്കളയില്‍ ജാനുവേടത്തി ഒറ്റയ്ക്കായി, അവര്‍ ഒരുപാത്രത്തിൽ കുറച്ചു ചോറെടുത്തു് കറിയുമൊഴിച്ചു് കഴിക്കാൻ തുടങ്ങി, ഒറ്റപ്പെടലിന്റെ വേദനമൂലം അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ . അവർ ഭക്ഷണം കഴിച്ചു്എന്ന് വരുത്തി എഴുന്നേറ്റു.  പിന്നിലെ വരാന്തയിലേക്ക് നടന്ന് പാത്രത്തിൽ ബാക്കി വന്ന ഭക്ഷണം ദൂരേക്ക് വലിച്ചെറിഞ്ഞു. രണ്ടു പൂച്ചകളും കാക്കകളും അതും കാത്തു നില്‍പ്പുണ്ടായിരുന്നൂ. ആ പൂച്ചകളുടെയും കാക്കകളുടെയും ബഹളങ്ങള്‍ കേട്ട്, പാത്രം കഴുകി അടുപ്പിന്‍ തണയില്‍ കമഴ്ത്തി വച്ചു് അവര്‍ നേരെ ആ മുറിയുടെ ഒരു കോണിലേക്ക് നടന്നൂ .അവിടെ കണ്ട പായ വിരിച്ചു അതില്‍ അവർ ചുരുണ്ടു കൂടി ഓരോന്നാലോചിച്ചു് കിടന്നൂ.

സമയം കടന്നുപോയിക്കൊണ്ടിരുന്നൂ  വൈകീട്ട് സാധാരണപോലെ 'അമ്മ  എഴുന്നേൽക്കാതായപ്പോൾ  മകൻ അവരുടെ അടുത്ത് ചെന്ന് അവരെ  തട്ടി വിളിച്ചു . പക്ഷെ ആ ദേഹം തണുത്തു മരവിച്ചിരുന്നൂ , ആ മകന് പൊട്ടിക്കരയാനേ കഴിഞ്ഞുള്ളു .  ആ കരച്ചിൽ കേട്ട് മുറ്റത്തുനിന്നും കുട്ടികളുമായി മരുമകൾ കയറി വന്നൂ . അവർ ആ കാഴ്ച കണ്ടു സ്തബ്ധയായി നിന്നൂ, നിലവിളികേട്ട് ഓടിക്കൂടിയ ആളുകളിലാരോ പറഞ്ഞ " കണ്ണുള്ള പ്പോൾ അതിന്റെ വിലയറിയില്ല പാവത്തെ ഇവൾ എത്ര ദ്രോഹിച്ചതാ, ഇതൊക്കെ അനുഭവിക്കാതെ എവിടെപ്പോവാൻ " എന്ന വാക്കുകള്‍  മരുമകളുടെ ഹൃദയത്തെ കീറിമുറിച്ചു . അവൾ ആ മൃതദേഹത്തിന്റെ അരികിലായി ജീവച്ഛവമായിരിന്നൂ  ആ പാവത്തോട് താൻ ചെയ്ത ദ്രോഹങ്ങള്‍ ഓരോന്നായി അവരുടെ മനസ്സിലൂടെ കൊള്ളിയാന്‍ പോലെ മിന്നിമാഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നൂ. അവരുടെ മിഴികള്‍  നിറഞ്ഞൊഴുകുന്നുണ്ടായിരുന്നൂ .



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

രഘുവിന്റെ ബാർ വിശേഷങ്ങൾ

രഘുവിന്റെ ബാർ വിശേഷങ്ങൾ  എം. പി. എസ്സ്. വീയ്യോത്ത്  ഇന്ന് ഞാൻ ഒരു കഥപറയാം ഒരു പ്രവാസിയുടെ ഒരു വാരാന്ത്യത്തിലെ അനുഭവകഥ . ഈ കഥ നടക്കുന്നത് സ്വ...